ബുമ്ര ഷമിയേപ്പോലൊരു ബോളർ, ഇംഗ്ലണ്ട് പര്യടനത്തിൽ എന്നെ ഞെട്ടിക്കുമെന്നൊന്നും കരുതുന്നില്ല: 2 മാസം മുൻപേ ‘നീട്ടിയെറിഞ്ഞ്’ ഡക്കറ്റ്

Mail This Article
ലണ്ടൻ∙ ജൂൺ മുതൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന അവകാശവാദവുമായി ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റ് രംഗത്ത്. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, ബുമ്ര തന്നെ ഞെട്ടിക്കുമെന്നൊന്നും കരുതുന്നില്ലെന്ന് ഡക്കറ്റ് അവകാശപ്പെട്ടു. ഏറ്റവും ഒടുവിൽ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് പോയപ്പോൾ 2–2 സമനിലയായിരുന്നു ഫലം. 2024ൽ പര്യടനത്തിന് ഇവിടേക്ക് എത്തിയ ഇംഗ്ലണ്ട് ടീമിനെ 4–1ന് തകർക്കുകയും ചെയ്തു.
‘‘നാട്ടിൽ കളിക്കുന്ന ഇന്ത്യൻ ടീമും വിദേശത്തു കളിക്കുന്ന ഇന്ത്യൻ ടീമും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട് അവർ ഞങ്ങൾക്ക് തോൽപ്പിക്കാനുള്ള ടീമേയുള്ളൂ. എന്തായാലും ഈ പരമ്പര ആവേശകരമാകുമെന്ന് തീർച്ച’ – ബെൻ ഡക്കറ്റ് പറഞ്ഞു.
ജസ്പ്രീത് ബുമ്രയെ നേരിടുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കിലും, ബുമ്രയിൽനിന്ന് വലിയ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഡക്കറ്റ് പറഞ്ഞു. ബുമ്രയുടെ പന്തുകൾ തന്നെ ഞെട്ടിക്കുമെന്നും തോന്നുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘മുൻപ് അഞ്ച് ടെസ്റ്റുകൾ ഉൾപ്പെട്ട ഒരു പരമ്പരയിൽ ഞാൻ ബുമ്ര നേരിട്ടിട്ടുണ്ട്. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. ബുമ്രയുടെ മികവുകള്‍ എന്തെല്ലാമാണെന്നും എനിക്ക് വ്യക്തമായി അറിയാം. എന്തായാലും ഈ പരമ്പരയിൽ ബുമ്ര എന്നെ ഞെട്ടിക്കാനൊന്നും പോകുന്നില്ല. വെല്ലുവിളികൾ ഉണ്ടായേക്കാമെങ്കിലും റെഡ് ബോളിൽ മുഹമ്മദ് ഷമി സൃഷ്ടിക്കുന്ന വെല്ലുവിളിയേക്കാൾ കൂടുതലൊന്നും ബുമ്രയിൽനിന്ന് പ്രതീക്ഷിക്കുന്നല്ല. ഓപ്പണിങ് സ്പെൽ പിടിച്ചുനിന്നാൽ പിന്നീടങ്ങോട്ട് റൺസ് നേടാനാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ’ – ഡക്കറ്റ് പറഞ്ഞു.
ഇംഗ്ലണ്ട് ജഴ്സിയിൽ ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ് ഡക്കറ്റ്. അതേസമയം, ഇന്ത്യയ്‌ക്കെതിരെ ഡക്കറ്റിന്റെ ബാറ്റിങ് ശരാശരി 27.76 മാത്രമാണ്. ഇതിനിടെയാണ് ബുമ്ര തന്നെ ഞെട്ടിക്കില്ലെന്ന വാദവുമായി ഡക്കറ്റ് രംഗത്തെത്തിയത്. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരം ഹെഡിങ്‌ലിയാണ്. രണ്ടു മുതൽ അഞ്ച് വരെയുള്ള ടെസ്റ്റുകൾ എജ്ബാസ്റ്റൺ, ലോർഡ്സ്, ഓൾഡ് ട്രാഫോഡ്, കെന്നിങ്ടൻ ഓവൽ എന്നിവിടങ്ങളിലും നടക്കും.
നേരത്തെ, ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ ഡക്കറ്റ് നടത്തിയ പ്രസ്താവന കടുത്ത വിമർശനങ്ങൾക്കും വലിയ ട്രോളുകൾക്കും കാരണമായിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിക്കുന്നിടത്തോളം കാലം ഈ പരമ്പര നഷ്ടം താൻ കാര്യമായിട്ടെടുക്കുന്നില്ല എന്നായിരുന്നു ഡക്കറ്റിന്റെ പ്രഖ്യാപനം. ഇതിനെതിരെ ഇംഗ്ലണ്ട് ടീമിന്റെ മാനേജിങ് ഡയറക്ടർ റോബ് കീ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ഡക്കറ്റിന്റെ വിശദീകരണ ഇങ്ങനെ:
‘‘അന്ന് ഞാൻ പറയാൻ ശ്രമിച്ചത് അതല്ല എന്നതാണ് വാസ്തവം. ഏകദിന പരമ്പര ഏറെക്കുറെ പൂർത്തിയായതുകൊണ്ട് അടുത്ത മത്സരം തോറ്റാലും ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ഞാൻ പറഞ്ഞത്. അത് സംഭവിച്ചില്ല എന്നത് സത്യമാണ്. ആ പരമ്പരയേക്കാൾ വലിയ ലക്ഷ്യങ്ങൾ ടീമിനു മുന്നിലുണ്ട് എന്നു പറയാനാണ് ഞാൻ ശ്രമിച്ചത്’ – ഡക്കറ്റ് പറഞ്ഞു.