ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽവച്ച് ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Mail This Article
ധാക്ക∙ ബംഗ്ലേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം. ധാക്ക പ്രിമിയർ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന്റെ നായകനായ തമിമിന്, ഷിനെപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.
‘‘മത്സരത്തിനിടെയാണ് നെഞ്ചുവേദനയുണ്ടെന്ന കാര്യം തമിം ഇക്ബാൽ അറിയിച്ചത്. ഉടൻതന്നെ അദ്ദേഹത്തെ പരിശോധിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ഇസിജി ഉൾപ്പെടെ പരിശോധിച്ചു’ – ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ദേബാശിഷ് ചൗധരി വ്യക്തമാക്കി.
‘‘ആദ്യത്തെ രക്തപരിശോധനയിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷീണം തോന്നുന്നുണ്ടെന്നും ധാക്കിയിലേക്കു മടങ്ങണമെന്നും കളിക്കിടെ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് താരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം മടങ്ങാനായി ആംബുലൻസിൽ കയറിയ സമയത്തും വേദന അനുഭവപ്പെട്ടു. തുടർന്ന് രണ്ടാം തവണയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോൾ ഹൃദയാഘാതമാണെന്ന് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തമിം’ – ചൗധരി വ്യക്തമാക്കി.
സംഭവത്തിന്റെ വെളിച്ചത്തിൽ, ഇന്നു നടത്താനിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) യോഗം മാറ്റിവച്ചു. ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മത്സരത്തിൽ ടോസിനായി എത്തിയത് ക്യാപ്റ്റൻ കൂടിയായ തമിം ഇക്ബാലായിരുന്നു. മത്സരം ആരംഭിച്ച ശേഷം തമിം ഒരു ഓവർ ഫീൽഡ് ചെയ്യാനും ഇറങ്ങി. ഇതിനു പിന്നാലെയാണ് നെഞ്ചുവേദനയുണ്ടെന്ന് വ്യക്തമാക്കി തിരികെ കയറിയത്. ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽനിന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം മടങ്ങിയെങ്കിലും, വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിലാണ് രണ്ടാം തവണ തമിം ഇക്ബാലിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന താരമായി വിലയിരുത്തപ്പെടുന്ന ആളാണ് തമിം ഇക്ബാൽ. ഒന്നര പതിറ്റാണ്ട് പിന്നിട്ട രാജ്യാന്തര കരിയറിൽ 243 ഏകദിനങ്ങളിൽനിന്ന് 36.65 ശരാശരിയിൽ 8357 റൺസ് നേടി. ഇതിൽ 14 സെഞ്ചറികളും 56 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 158 റൺസാണ് ഉയർന്ന സ്കോർ.
ടെസ്റ്റിൽ 70 മത്സരങ്ങളിൽനിന്ന് 38.89 ശരാശരിയിൽ 5134 റൺസ് നേടി. ഇതിൽ 10 സെഞ്ചറികളും 31 അർധസെഞ്ചറികളുമുണ്ട്. 206 റൺസാണ് ഉയർന്ന സ്കോർ. ട്വന്റി20യിൽ 78 മത്സരങ്ങളിൽനിന്ന് 24.08 ശരാശരിയിൽ 1758 റൺസ് നേടി. ഒരു സെഞ്ചറിയും ഏഴ് അർധസെഞ്ചറികളും സഹിതമാണിത്. പുറത്താകാതെ നേടിയ 103 റൺസാണ് ഉയർന്ന സ്കോർ. 2023 സെപ്റ്റംബർ 23ന് ന്യൂസീലൻഡിനെതിരെ മിർപുരിൽ കളിച്ച ഏകദിനമാണ് രാജ്യാന്തര കരിയറിലെ അവസാന മത്സരം.