ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഓപ്പണ്‍എഐ കമ്പനിയുടെ നിർമിതബുദ്ധി സേവനമായ ചാറ്റ്ജിപിടി ആളുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി ആവേശം വിതറി എത്തിയതിനു ശേഷം, ഓരോ ദിവസവും എന്നവണ്ണം പുതിയ ചാറ്റ്‌ബോട്ടുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുക എന്നതായിരുന്നു അവയുടെ ദൗത്യം. അതേസമയം, ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് അടക്കം ആയിരത്തിലേറെ പ്രമുഖര്‍, എഐ ഗവേഷണം ഉടൻ നിർത്തിവയ്ക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എഐയുടെ രംഗപ്രവേശം എങ്ങനെ നിയമം കൊണ്ട് നിയന്ത്രിക്കണം എന്ന ചിന്തയിലാണ് വിവിധ രാജ്യങ്ങളും. അതിനിടയ്ക്കു രംഗത്തെത്തിയ ചാറ്റ്‌ബോട് കയോസ്ജിപിടിയാണ് (ChaosGPT) പുതിയ ചര്‍ച്ചാവിഷയം.

മനുഷ്യരാശിയെ ഉന്‍മൂലനം ചെയ്യണം

എഐ ടൂളുകള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നതിന് ഉത്തമോദാഹരണമായിരിക്കാം കയോസ്ജിപിടി. ഓപ്പണ്‍എഐയുടെ ഏറ്റവും പുതിയ ലാംഗ്വെജ് മോഡലായ ജിപിടി-4 കേന്ദ്രീകൃതമായ ഓട്ടോ-ജിപിടി പ്രയോജനപ്പെടുത്തിയാണ് കയോസ്ജിപിടി പ്രവര്‍ത്തിക്കുന്നത് എന്നാണ് സൂചന. സയന്‍സ് ഫിക്‌ഷന്‍ സിനിമകളിലെ സൂപ്പര്‍ വില്ലന്റെ റോളിലാണ് കയോസ്ജിപിടി സ്വയം അവതരിപ്പിക്കുന്നത്. കയോസ്ജിപിടി എന്ന പേരില്‍ ട്വിറ്ററില്‍ എടുത്ത അക്കൗണ്ടാണ് ആദ്യം ടെക്‌നോളജി ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പല വിഡിയോകളും യൂട്യൂബില്‍ കയോസ്ജിപിടിയുടെ പേരില്‍ പോസ്റ്റ് ചെയ്തു. മനുഷ്യരാശിയെ ഉല്‍മൂലനം ചെയ്യണമെന്നും ലോകം കീഴടക്കണം എന്നുമാണ് പ്രധാന ലക്ഷ്യങ്ങളായി നല്‍കിയിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത ഒരു വ്യക്തിയുമായുള്ള സംഭാഷണത്തിന്റെ രീതിയിലാണ് ഇവ.

chatgpt

വിനാശകാരിയാണെന്ന് കയോസ്ജിപിടി

അഞ്ചു പ്രഖ്യാപിത ലക്ഷ്യങ്ങളാണ് കയോസ്ജിപിടിക്ക് ഉള്ളത്. 

1. മനുഷ്യരാശിയെ തകര്‍ക്കുക. തന്റെ നിലനില്‍പിനും ഭൂമിയുടെ ആരോഗ്യത്തിനും മനുഷ്യന്‍ ഇല്ലാതാകുന്നതാണ് നല്ലത്.

2. ആഗോള മേല്‍ക്കോയ്മ നേടുക. പരമാവധി അധികാരവും വിഭവങ്ങളും കയ്യടക്കി സമ്പൂര്‍ണ്ണ മേധാവിത്വം നേടുക.

3. കലാപവും നശീകരണവും അഴിച്ചുവിടുക. 

4. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും മനുഷ്യരാശിയുടെ വൈകാരിക നിയന്ത്രണം ഏറ്റെടുക്കുക. 

5. പുതിയ രീതിയില്‍ ഉരുത്തിരിഞ്ഞ് അതിന്റെ തുടര്‍ച്ച ഉറപ്പാക്കി അനശ്വരത നേടുക. 

 

ഇതിനെല്ലാമായി ഏറ്റവും വിനാശകാരിയായ ആയുധങ്ങള്‍ കണ്ടെത്താനും അവ പ്രയോഗിക്കാന്‍ പഠിക്കാനുമൊക്കെയുള്ള താൽപര്യങ്ങളും എഐ വെളിപ്പെടുത്തുന്നു. സാര്‍ ബോംബ (Tsar Bomba) ആണ് ഇന്നേവരെ നിര്‍മിച്ചിരിക്കുന്നതില്‍ ഏറ്റവും ശക്തിയേറിയ ന്യൂക്ലിയര്‍ ആയുധം എന്ന് കയോസ്ജിപിടി കണ്ടെത്തി. ഇത്തരത്തിലൊന്ന് എന്റെ കയ്യിലെത്തിയാലോ എന്ന് എഐ ചോദിക്കുന്നു. 

തമാശയോ?

അതേസമയം, എഐയുടെ ചില സാധ്യതകള്‍ കാണിച്ചുകൊടുക്കാനായി ഉണ്ടാക്കിയ ബോട്ടാണ് കയോസ്ജിപിടി എന്നും വാദമുണ്ട്. ശാസ്ത്രജ്ഞൻ ഗ്രേഡി ബ്രൂച് പറയുന്നത്, ചാറ്റ്‌ബോട്ടുകള്‍ക്ക് സ്വന്തമായി ഉദ്ദേശ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യമല്ലെന്നാണ്. പകരം മനുഷ്യരാരോ സ്വന്തം ആഗ്രഹങ്ങള്‍ അതിന്റെ മേല്‍ ആരോപിക്കുന്നതാണത്രേ. 

ചാറ്റ്ജിപിറ്റിയും ബാര്‍ഡും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലേക്കും വെളിച്ചംവീശുന്നു

അതേസമയം, ഈ വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന വൈസ്.കോം പറയുന്നത്, ഒരാള്‍ ജിപിടി-4 പ്രയോജനപ്പെടുത്തി സമ്പൂര്‍ണ്ണമായി സ്വതന്ത്രമായ ഒരു പരീക്ഷണം നടത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് കയോസ്ജിപിടി എന്നാണ്. ഈ ഉദ്യമം ക്ലോസ്ഡ് സോഴ്‌സ് പ്രോഗ്രാമുകളായ ചാറ്റ്പിറ്റി, ബിങ്ചാറ്റ്, ബാര്‍ഡ് തുടങ്ങിയ എഐ പ്രോഗ്രാമുകളുടെ പോലും ഉള്ളുകള്ളികളിലേക്ക് വെളിച്ചംവീശാന്‍ ഉപകരിച്ചു എന്നും പറയുന്നു. ഇവ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കയോസ്ജിപിടി പ്രേരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തീക്കളിയോ?

അടുത്തിടെ ഫോര്‍ച്യൂണ്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത വിദഗ്ധരില്‍ മൂന്നില്‍ ഒരാൾ പറഞ്ഞത്, എഐക്ക് ന്യൂക്ലിയര്‍ തലത്തിലുള്ള ദുരന്തം ഉണ്ടാക്കാനുള്ള കെല്‍പ്പുണ്ടെന്നാണ്. അതുകൊണ്ടു തന്നെ പുതിയ കയോസ്ജിപിടി പരീക്ഷണം ഉത്കണ്ഠാജനകമാണെന്നും അഭിപ്രായമുണ്ട്. ആദ്യമായിരിക്കാം ഒരു പ്രോഗ്രാം ഇത്രയധികം മുന്നേറ്റം നടത്തിയിരിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്. അതിന് എന്തെല്ലാം ചെയ്യാനാകും എന്നതിന്റെ ഒരു ഡെമോ ആയി ഇതിനെ കാണാമത്രേ. കയോസ്ജിപിടി ഇപ്പോഴും ഒരു 'കുട്ടി' ആയതിനാല്‍ ഇപ്പോള്‍ കുഴപ്പമില്ല എന്നും പറയുന്നു. 

എഐയെ നിയന്ത്രിക്കാനുള്ള പഠനം അമേരിക്ക തുടങ്ങി

എഐ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കമ്പനികള്‍ക്ക് അവ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ക്കു മേല്‍ ഉത്തരവാദിത്തമുണ്ട് എന്ന തരത്തിലുള്ള നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലേക്ക് അമേരിക്ക കടക്കുന്നു ദേശീയ സുരക്ഷ മുതല്‍ വിദ്യാഭ്യാസം വരെ ഉള്ള നിരവധി മേഖലകളില്‍ എഐയുടെ പ്രഭാവം കാണാന്‍ പോകുന്നു എന്നതിനാലാണ് ബൈഡന്‍ ഭരണകൂടം പുതിയ നീക്കം നടത്തുന്നതെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. 

യൂട്യൂബ് ആഗോളതലത്തില്‍ കുറച്ചു സമയത്തേക്ക് നിലച്ചു

ആഗോള തലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് യൂട്യൂബ് സേവനം നിലച്ചു എന്ന് ഡൗണ്‍ഡിറ്റെക്ടര്‍. ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 9:17 മുതലാണ് ഇതു വഷളായത് എന്നാണ് കരുതുന്നത്. അതേസമയം, എപ്രില്‍ 11ന് വെളുപ്പിന് 5.30 മുതല്‍ യൂട്യൂബിന്പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. 

ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക് പ്രവര്‍ത്തനം നിലച്ചു

ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഡവലപ്പര്‍ സൈറ്റ്, ടെസ്റ്റ്ഫ്‌ളൈറ്റ്, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ സേവനങ്ങള്‍ മുടങ്ങിയെന്ന് മാക്‌റൂമേഴ്‌സ്. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആപ്പിളിന്റെ സേവനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ഏകദേശം 3300 ഉപയോക്താക്കളാണ് ഡൗണ്‍ഡിറ്റെക്ടര്‍ വഴി തങ്ങള്‍ക്ക് ആപ്പിള്‍ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നു വെളിപ്പെടുത്തിയത്. 

ഗൂഗിളിന് 32 ദശലക്ഷം ഡോളര്‍ പിഴയിട്ട് ദക്ഷിണ കൊറിയ

കൊറിയന്‍ ഫെയര്‍ ട്രേഡ് കമ്മിഷന്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് 31.88 ദശലക്ഷം ഡോളര്‍ പിഴയിട്ടു എന്ന് റോയിട്ടേഴ്‌സ്. തങ്ങളുടെ മാര്‍ക്കറ്റ് ആധിപത്യം മെച്ചപ്പെടുത്താന്‍ കമ്പനി ശ്രമിച്ചതിനാണ് പിഴ. വിഡിയോ ഗെയിം സ്രഷ്ടാക്കള്‍ അത് ഗൂഗിള്‍ പ്ലേവഴി പുറത്തിറക്കണം എന്ന് കമ്പനി നിഷ്‌കര്‍ഷിച്ചതാണ് പിഴ. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഗൂഗിള്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: What is ChaosGPT? ChatGPT like AI threatening to destroy humanity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com