ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന ജീവി ! സൂക്ഷിച്ച് ഇടപെടാം

Mail This Article
മറ്റു ജന്തുക്കളിൽ നിന്നു പകർന്നുകിട്ടുന്ന രോഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും അവ തടയുന്നതിനുള്ള മുൻകരുതലുകൾ ആസൂത്രണം ചെയ്യാനും വേണ്ടി എല്ലാ വർഷവും
ജൂലൈ 6 ലോക ജന്തുജന്യ രോഗ ദിനമായി ( World Zoonoses Day) ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കുന്നു
മനുഷ്യ ചരിത്രത്തിൽ ഏറെ ആളുകൾ അകാലത്തിൽ മരിച്ചത് യുദ്ധങ്ങളും വരൾച്ചയും തണുപ്പും പട്ടിണിയും പ്രകൃതി ദുരന്തങ്ങളും കൊണ്ട് മാത്രമല്ല, ഭൂമിയിലെ പലതരം ജീവികളിൽ നിന്ന് പകർന്നുകിട്ടിയ പലവിധ രോഗങ്ങൾ കൊണ്ട് കൂടിയാണ്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന ജീവിയെന്ന ദുഷ്പേര് കൊതുകുകൾക്കാണ്. മലമ്പനി മുതൽ ഡെങ്കിപ്പനി വരെ കൊതുകുകൾ പരത്തിയ രോഗം മൂലം മരിച്ചവർ ലക്ഷക്കണക്കിനാണ്. പരാദ ജീവിയായ മൈറ്റുകളിലെ ബാക്റ്റീരിയകൾ എലികളിലൂടെ മനുഷ്യരിലെത്തിയാണ് കറുത്ത മരണം എന്ന് വിളിച്ച പ്ലേഗ് ലോകത്ത് പലയിടങ്ങളിലും താണ്ഡവമാടിയത്. വന്യതയിൽ ജീവിച്ചിരുന്ന വവ്വാലുകളുടെ ഉള്ളിൽ നിന്നു പുറത്ത് വന്നത് എന്നു കരുതുന്ന വൈറസിന്റെ ആക്രമണം വഴിയാണല്ലോ കോവിഡ് മഹാമാരി ഇപ്പോഴും നമ്മളെ വിറപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ഭ്രാന്തൻ നായ കടിച്ച് ഉറപ്പായും പേ ബാധിച്ച് മരിക്കുവാനിടയുള്ള ജോസഫ് മീസ്റ്റർ (Joseph Meister) എന്ന 9 വയസ്സുകാരന് പാരിസിലെ വൈറോളജിസ്റ്റായ ലൂയി പാസ്റ്റർ 1885 ജൂലൈ 6ന് താൻ വികസിപ്പിച്ച റാബിസ് വാക്സീൻ കുത്തിവച്ചു. നിയമപരമായി അധികാരമില്ലെന്ന ബോധ്യത്തോടെയും അപകടസാധ്യതയും അതേത്തുടർന്നുള്ള വിചാരണയും ഉണ്ടാകും എന്ന ബോധ്യത്തോടെയും ആയിരുന്നു പാസ്റ്ററുടെ ഈ സാഹസം. ആ കുട്ടി പേ ബാധിക്കാതെ അതിജീവിച്ചു. ലോക ചരിത്രം തന്നെ മാറ്റിമറിച്ച ആ സംഭവത്തിന്റെ സ്മരണയിലാണ് ജൂലൈ 6 ജന്തുജന്യ രോഗ ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ജന്തുജന്യരോഗങ്ങൾ ആയിരക്കണക്കിന് മനുഷ്യരിലെ രോഗകാരികളിൽ 61% ജന്തുജന്യമാണ്. ഇതുവരെയും തിരിച്ചറിയപ്പെടാത്ത 1.67 ദശലക്ഷം തരം വൈറസുകൾ സസ്തനികളിലും പക്ഷികളിലും ആയി ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അവയിൽ പകുതിയും നമുക്ക് രോഗങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതപേറുന്നവയുമാണ്. കോവിഡ് പോലെ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതുതായി ആവിർഭവിച്ച (Emerging diseases) രോഗങ്ങളിൽ 75 ശതമാനവും നട്ടെല്ലുള്ള ജീവികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പേവിഷബാധ, പക്ഷിപ്പനി, ആന്ത്രാക്സ്, ബ്രൂസല്ല, നിപ്പ തുടങ്ങിയ രോഗങ്ങൾ മൃഗങ്ങളും പക്ഷികളുമായുള്ള നേരിട്ടോ അല്ലാതെയുള്ള സമ്പർക്കത്തിലൂടെ നമ്മളിലെത്തിയവയാണ്. മങ്കി പോക്സ്, മഞ്ഞപ്പനി, കരിമ്പനി, ചെള്ളുപനി (സ്ക്രബ് ടൈഫസ്) എന്നിവയൊക്കെ പരാദങ്ങൾ വഴിയാണ് മനുഷ്യരിൽ പടരുന്നത്.
ഏക ലോകം ഏകാരോഗ്യം
വന്യജീവികളുടെ ആവാസ മേഖലകളിലേക്ക് മനുഷ്യർ കൂടുതൽ കടന്നു ചെല്ലുന്നതും അവയുടെ ആവാസ സ്ഥലങ്ങൾ നഷ്ടമാകുന്നതും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങളും കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ജന്തുജന്യരോഗങ്ങൾ ഉയർത്തുന്ന ആരോഗ്യ വെല്ലുവിളികൾ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനൂം ആരോഗ്യ സമീപനങ്ങളിൽ നയപരമായ മാറ്റം വേണം എന്ന ചിന്ത വികസിച്ചു കഴിഞ്ഞു. അല്ലെങ്കിൽ ഭാവിയിൽ കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് മനുഷ്യകുലം എത്തിച്ചേരാമെന്ന ഭയം പലർക്കും ഉണ്ട്. അതിനാൽ മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധപ്രവർത്തനങ്ങളും ചികിത്സയും കൊണ്ട് ജന്തുജന്യ രോഗ ഭീഷണിയെ മറികടക്കാൻ കഴിയില്ല എന്നാണ് ഇപ്പോഴത്തെ തിരിച്ചറിവ്. ചുറ്റുമുള്ള മറ്റ് ജീവകളുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും ആരോഗ്യം കൂടി സംരക്ഷിച്ചു മാത്രമേ നമുക്ക് ഈ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. ഈ ആശയമാണ് ഏക ലോകം ഏകാരോഗ്യം എന്ന പുതിയ പ്രവർത്തനത്തിലേക്ക് ലോകത്തെ ആരോഗ്യ ചിന്തകരെ എത്തിച്ചത്.
English Summary : World Zoonoses Day