പടയപ്പ താൽക്കാലിക അവധിയിൽ; പകരം മറ്റൊരു കൊമ്പൻ മൂന്നാർ ജനവാസ മേഖലയിൽ

Mail This Article
മൂന്നാർ ∙ പടയപ്പയെ കൂടാതെ മറ്റൊരു കൊമ്പൻ കൂടി ജനവാസ മേഖലയിൽ. തിങ്കൾ വൈകിട്ട് ആറിനാണു പഴയ മൂന്നാർ ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപം കാട്ടാനയിറങ്ങിയത്. രാത്രി മുഴുവൻ തൊഴിലാളികളുടെ കൃഷിയിടത്തിൽ ഇറങ്ങി പച്ചക്കറിക്കൃഷികളും വാഴകളും മറ്റും തിന്നു നശിപ്പിച്ചു.
ഇന്നലെ പുലർച്ചെ പൂപ്പട ഭാഗത്തെ പ്രധാന റോഡിലൂടെ ഏറെ നേരം നടന്ന ശേഷമാണു കാട്ടിലേക്കു മടങ്ങിയത്. ലക്ഷ്മി വിരിപാറ മേഖലയിലുണ്ടായിരുന്ന കൊമ്പനാണു പഴയ മൂന്നാർ മേഖലയിൽ പുതുതായി എത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു.
രണ്ടാഴ്ചക്കാലം ദേവികുളം, ലാക്കാട് എസ്റ്റേറ്റുകളിലെ ജനവാസ മേഖലകളിലായിരുന്ന പടയപ്പ എന്ന കാട്ടുകൊമ്പനെ അഞ്ചു ദിവസമായി കാണാനില്ല. ഉൾവനത്തിലേക്കു തീറ്റ തേടി പോയതാകാനാണു സാധ്യതയെന്നു തൊഴിലാളികൾ പറഞ്ഞു.