ADVERTISEMENT

പത്തനംതിട്ട∙ മന്ദമരുതി – വെച്ചൂച്ചിറ റോഡ് വികസനം പുരോഗമിക്കുന്നതിനിടെ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ സംഘർഷവും അതിക്രമവും. സ്ഥലം വിട്ടു നൽകാനുള്ളവരുടെ മതിലുകളും കെട്ടുകളും കഴിഞ്ഞ ദിവസം രാത്രി ഒരു വിഭാഗം ആളുകൾ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചു. പൊതുമരാമത്ത് അടയാളപ്പെടുത്തി കുറ്റിവച്ചതിലും കൂടുതൽ സ്ഥലം ഏറ്റെടുത്തു. സ്ഥലം ഏറ്റെടുത്തതിൽ പൊതുമരാമത്തിന് ബന്ധമില്ല. ബലമായി സ്ഥലം ഏറ്റെടുക്കുന്നത് തടയാൻ ശ്രമിച്ചവരെ ആക്രമിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. 

റാന്നി സ്റ്റേഷനിൽ രണ്ട് പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീകൾ അടക്കമുള്ളവർ അക്രമത്തിന് ഇരയായി. സ്ഥലം ഏറ്റെടുക്കാൻ എത്തിയവർ 95 വയസുള്ള ആളെ അക്രമിച്ചെന്നും മുറ്റത്തെ കാർ തകർത്തെന്നും പരാതിയിൽ പറയുന്നു. ‌ആന്റോ ആന്റണി എംപി അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. രാത്രിയിൽ നടന്ന അക്രമത്തെപ്പറ്റി നാട്ടുകാർ എംപിക്കു പരാതി നൽകി. 

വെച്ചൂച്ചിറ പഞ്ചായത്തിന്റെ പരിധിയിൽ വെച്ചൂച്ചിറ കവല–ആനമാടം വരെ ജനകീയ കൂട്ടായ്മയിൽ റോഡിന്റെ വീതി കൂട്ടിയിരുന്നു. 7 സെന്റ് മാത്രം ഭൂമിയുള്ളവർ വരെ ഒന്നര സെന്റ് സ്ഥലം റോഡിനായി വിട്ടു കൊടുത്തിരുന്നു. സംരക്ഷണഭിത്തി നിർമാണവും വളവുകൾ നേരെയാക്കുന്ന പണിയും ഇവിട ങ്ങളിൽ പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പ് പഴവങ്ങാടി പഞ്ചായത്തിൽ കടന്നതോടെ ഏതാനും പേർ സ്ഥലം കൊടുക്കുന്നതിന്  നിബന്ധനകൾ വച്ചു. റോഡിന് കൊടുക്കുന്ന സ്ഥലത്ത് നിർമിച്ചിട്ടുള്ള കയ്യാലകളും മതിലുകളും പുനർ നിർമിച്ചു നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. 

ബലമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചിലർ കോടതിയെയും സമീപിച്ചിരുന്നു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ ഇവിടെ പണി നടത്ത‌ൂ എന്ന് എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലനിൽക്കെയാണ് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ മണ്ണുമാന്തി ഉപയോഗിച്ചു മതിലുകൾ പൊളിച്ചതും എതിർത്തവരെ ആക്രമിച്ചതും.

അക്രമം നടക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുക്കാതെ മടങ്ങിയെന്നു നാട്ടുകാർ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മയിൽ റോഡിന്റെ വീതി കൂട്ടുകയാണെന്നറിഞ്ഞ് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നോ നാലോ പേർക്ക് മാത്രമാണ് എതിർപ്പുള്ളതെന്നും പൊലീസ് പറഞ്ഞു. റോഡ് വികസനത്തിന് ആരും എതിരല്ലെന്ന് സ്ഥലം വിട്ടു നൽകേണ്ടവരുടെ പ്രതിനിധിയായി പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോൺ മാത്യു പറഞ്ഞു. 

ഇടിക്കുന്ന മതിലുകൾ കെട്ടിത്തരണമെന്ന് മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ, പലയിടത്തും ബലമായി ഇടിക്കുകയായിരുന്നു. പിഡബ്ല്യുഡി അധികൃതർ കുറ്റിവച്ചിരുന്നതിൽ അധികം ഭാഗം ഇടിച്ചു നിരത്തിയിട്ടുണ്ട്. മതിൽ സ്വയം പൊളിച്ച് സ്ഥലം കൊടുക്കാമെന്ന് അറിയിച്ചതിനാൽ തന്റെ മതിൽ ഇടിച്ചില്ലെന്ന് ജോൺ മാത്യു പറഞ്ഞു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com