കെഎസ്ആർടിസി: രണ്ടാം ഗഡു ശമ്പളം ഇന്നലെയും കിട്ടിയില്ല

Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം ഇന്നലെയും നടന്നില്ല. പെൻഷൻ കാര്യത്തിലും തീരുമാനമായില്ല. ശമ്പളക്കാര്യത്തിൽ ധനവകുപ്പിൽ നിന്നു ധനസഹായത്തിന്റെ ഫയൽ അനുവദിച്ചു വന്നില്ലെന്നാണു ഗതാഗതവകുപ്പിന്റെ വിശദീകരണം. പെൻഷൻ വിതരണത്തിനു പണം അനുവദിച്ചെങ്കിലും അത് ഏതു രീതിയിൽ വിതരണം ചെയ്യണമെന്ന കാര്യത്തിൽ ഇന്നലെ തീരുമാനമുണ്ടായില്ല. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് എല്ലാ മാസവും വിതരണം ചെയ്യുന്നത്.
പക്ഷേ ഇക്കുറി ധനവകുപ്പു നേരിട്ട് അനുവദിക്കുന്ന പണമായതിനാൽ സഹകരണ ബാങ്കുകൾ വിതരണം ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണു തടസ്സമായി നിൽക്കുന്നത്. ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെയും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെയും ട്രേഡ് യുണിയനുകളുടെ സംയുക്ത സമരത്തിനും ചർച്ച തുടങ്ങി. ഇന്നലെ ചീഫ് ഓഫിസിനു മുന്നിൽ സിഐടിയുവിന്റെയും ടിഡിഎഫിന്റെയും സംയുക്ത സുചനാസമരം നടക്കുകയും ചെയ്തു.
ബിഎംഎസ് പണിമുടക്ക് മേയ് 8 ന്
തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു ബിഎംഎസിന്റെ നേതൃത്വത്തിൽ മേയ് 8 നു 24 മണിക്കൂർ പണിമുടക്കു പ്രഖ്യാപിച്ചു. മാസം പകുതി കഴിഞ്ഞിട്ടും പൂർണ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണി സമരത്തിലാണു പണിമുടക്ക് പ്രഖ്യാപിച്ചത്.