ADVERTISEMENT

വയനാട്ടിൽ ഉരുൾപൊട്ടിയതിന്റെ തലേന്ന് (ജൂലൈ 29) കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നൽകിയ ഓറഞ്ച് അലർട്ടിന്റെ അർഥം ‘കരുതിയിരിക്കുക’ എന്നാണെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി. അതേസമയം, ‘റെഡ് അലർട്ട്’ നൽകിയത് 30ന് അതിരാവിലെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഉരുൾപൊട്ടൽ കഴിഞ്ഞാണ് ‘റെഡ് അലർട്ട്’ ലഭിച്ചതെന്നു ചുരുക്കം. അർധരാത്രി 12.45നും 4.10നും ഇടയിലായിരുന്നു രണ്ട് ഉരുൾപൊട്ടലുകൾ. ദുരന്തത്തിനു മുൻപ് ഒരു തവണ പോലും റെഡ് അലർട്ട് നൽകിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ ശരിവയ്ക്കുന്നതാണ് ഐഎംഡി മേധാവിയുടെ മറുപടി.

ജൂലൈ 25ലെ എക്സ്റ്റൻഡഡ് റേഞ്ച് ഫോർകാസ്റ്റ് അനുസരിച്ച് പടിഞ്ഞാറൻ തീരമേഖലയിൽ 25 മുതൽ ഓഗസ്റ്റ് 1 വരെ നല്ല മഴ ലഭിക്കുമെന്നു വ്യക്തമാക്കിയിരുന്നു. 25 മുതൽ 28 വരെ വയനാട്ടിൽ യെലോ അലർട്ടാണു നൽകിയത്. 29ന് ഓറഞ്ച് മുന്നറിയിപ്പു നൽകി. റെഡ് അലർട്ട് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും ഓറഞ്ച് അലർട്ട് എന്നാൽ ‘കരുതിയിരിക്കുക’ എന്നാണ് അർഥമെന്നും മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. 20 സെന്റിമീറ്റർ മഴ ഉണ്ടാകുമെന്നായിരുന്നു ഐഎംഡി പ്രവചനം. 37.2 സെന്റിമീറ്റർ വരെയാണു പെയ്തത്.

**EDS: IMAGE VIA @IaSouthern ON THURSDAY JULY 31, 2024** Rescue operation underway after landslides triggered by rain, in Wayanad district, Kerala. (PTI Photo)(PTI08_01_2024_000125A)
**EDS: IMAGE VIA @IaSouthern ON THURSDAY JULY 31, 2024** Rescue operation underway after landslides triggered by rain, in Wayanad district, Kerala. (PTI Photo)(PTI08_01_2024_000125A)

ഓറഞ്ച് അലർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നാണ് ദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങൾ പറയുന്നത്. 29ന് തന്നെ റെഡ് അലർട്ട് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയുമായിരുന്നു.

ഉരുൾ സാധ്യത ഇല്ലെന്ന് മുന്നറിയിപ്പ്

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിനു കാരണമായ ‘അതിതീവ്രമഴ’ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാത്രമല്ല, ജിയോളജി വകുപ്പും പ്രവചിച്ചിരുന്നില്ല. വയനാട്ടിൽ കേന്ദ്രസർക്കാർ സ്ഥാപിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പു സംവിധാനത്തിൽനിന്ന് 29ന് ഉച്ചയ്ക്ക് 2നു പുറത്തുവന്ന റെയിൻഫോൾ ഇൻഡ്യൂസ്ഡ് ലാൻഡ്സ്‌ലൈഡ് ഫോർകാസ്റ്റ് ബുള്ളറ്റിൻ പ്രകാരം 29, 30 തീയതികളിൽ വയനാട് ജില്ലയ്ക്ക് ഉരുൾപൊട്ടൽ സാധ്യത തീരെ ഇല്ലാത്ത ഗ്രീൻ അലർ‌ട്ട് ആണ് നൽകിയത്. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകേണ്ട കേന്ദ്ര ഏജൻസികളാണ്. കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് 25നു തന്നെ നൽകിയെന്നാണു കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചത്.

മുന്നറിയിപ്പ് നൽകേണ്ടത് 

∙ ഉരുൾ‌പൊട്ടൽ – ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). കേരളത്തിൽ വയനാട് ജില്ലയിൽ തന്നെയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാൻഡ്സ്‌ലൈഡ്ഡ് വാണിങ് സംവിധാനമുള്ളത്.
∙ പ്രളയം – സെൻട്രൽ വാട്ടർ കമ്മിഷൻ (സിഡബ്ല്യുസി)
∙ സൂനാമി, കടലാക്രമണം – ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐഎൻസിഒഐഎസ്).
∙ ചുഴലിക്കാറ്റ്, ഉഷ്ണതരംഗം, ഭൂകമ്പം, മഴ, ഇടിമിന്നൽ – കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഉയർന്ന മഴയ്ക്ക് സാധ്യത

ഓഗസ്റ്റ്–സെപ്റ്റംബർ സീസണിൽ രാജ്യമാകെ ശരാശരിയിലും ഉയർന്ന മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്രം കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ ശരാശരിയിലും താഴെയായിരിക്കുമെങ്കിലും വടക്കൻ കേരളത്തിൽ ശരാശരിയിലും ഉയർന്ന മഴ ലഭിക്കും. 

English Summary:

Red Alert Came Too Late: Unpacking the IMD's Warning Timeline for Wayanad Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com