ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മാലിന്യക്കൂമ്പാരമായി ഒരു പുഴ പതിയെ മരിച്ചുകൊണ്ടിരുന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെടലിന് കാത്തുനില്‍ക്കാതെ നാട്ടുകാര്‍ പുഴയെ വീണ്ടെടുത്ത കഥയാണിത്. വയനാട്-കണ്ണൂര്‍ ജില്ലകളിലൂടെ ഒഴുകുന്ന ബാവേലി എന്ന പുഴയാണ് നാട്ടുകാരുടെ ശ്രമഫലമായി ഇപ്പോള്‍ തെളിനിരീഴൊക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ന്ന അനിയന്ത്രിത മാലിന്യ നിക്ഷേപത്തിനൊപ്പം രണ്ട് പ്രളയങ്ങള്‍ കൂടിയായപ്പോൾ ബാവേലി മാലിന്യക്കൂമ്പാരമായി. പ്രളയാനന്തരം അടിഞ്ഞ മാലിന്യങ്ങളും ചേര്‍ന്ന് പുഴ ഒഴുക്ക് മരവിച്ച് ചെറു കുഴികളായി മാറിയപ്പോള്‍ നാട്ടുകാര്‍ സര്‍ക്കാര്‍ സഹായം തേടുന്നതിന് പകരം പുഴയെ വീണ്ടെടുക്കാന്‍ നേരിട്ടിറങ്ങുകയായിരുന്നു.

വയനാട്ടിലെ മലനിരകളില്‍ നിന്ന് ഉദ്ഭവിച്ച് കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്ന ബാവേലി പ്രദേശത്തെ ജനങ്ങളുടെ ജീവിതവുമായി അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്നു എന്നതിനപ്പുറം ഹൈന്ദവ വിശ്വാസപ്രകാരം പുണ്യനദി കൂടിയാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ചടങ്ങുകളുടെ ഭാഗമായി കുളിക്കുന്നതും ഈ പുഴയിലാണ്.

waste collected from river

'മണത്തണക്കൂട്ടം' എന്ന പേരിലുള്ള പരിസ്ഥിതി സംരക്ഷണ സംഘടനയിലാണ് പുഴയെ വീണ്ടെടുക്കാനുള്ള ചര്‍ച്ചകള്‍ ആദ്യമായി വന്നത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃത്വം പുഴയെ വൃത്തിയാക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിയോജിപ്പുകള്‍ മറന്ന് ഡിവൈഎഫ്‌ഐക്ക് പിന്തുണ നല്‍കിയതോടെ പുഴയെ വീണ്ടെടുക്കാന്‍ 'ക്ലീന്‍ ബാവേലി' എന്ന് പേരിട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

സംഘാടകരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ബാവേലി പുഴയെ കേവലം ഒരു തവണ വൃത്തിയാക്കുക എന്നതല്ല ലക്ഷ്യം, മറിച്ച് ഇതൊരു തുടര്‍പ്രക്രിയ ആണ്. കാലാകാലങ്ങളോളം പുഴയെ സംരക്ഷിക്കുകയാണ് ക്ലീന്‍ ബാവേലിയിലൂടെ ലക്ഷ്യമിടുന്നത്'. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി നാട്ടുകാരുടെ സാന്നിധ്യം ഉറപ്പാക്കി 'ഗ്രീന്‍ മലയോര മിഷന്‍' എന്ന പേരില്‍ ഒരു സംഘാടക സമിതി രൂപീകരിച്ചു. പുഴ വൃത്തിയാക്കുന്നതിന് മുമ്പ് പുഴ-പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ തിരിച്ചറിഞ്ഞതോടെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിച്ചു. പ്രദേശത്തെ സ്‌കൂളുകളില്‍ സംഘമെത്തി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി പുഴയെ അറിയാനായി പുഴ നടത്തം കൂടാതെ ചിത്രരചന, കവിതാരചന, പെയിന്റിങ് തുടങ്ങിയവയും തെരുവുനാടകങ്ങളും നടത്തി പുഴ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കമിട്ടു.

waste collected from river

ബാവേലിപ്പുഴ കടന്നുപോകുന്ന പ്രദേശത്തെ സ്‌കൂളുകളില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പുറമേ പ്രദേശത്തെ വീടുകളില്‍ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്ത് സംഘാടകര്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു. 'ബാവേലിക്കൊരു പുനര്‍ജ്ജനി' എന്ന പേരില്‍ ഒരു വിഡിയോയും സംഘാടകര്‍ പുറത്തിറക്കിയിരുന്നു.''ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോഴത്തെ ക്ലീന്‍ ബാവേലി. പ്രവര്‍ത്തനത്തിലൂടെ  നമ്മള്‍ ജൈവ വ്യവസ്ഥയും മത്സ്യ സമ്പത്തും തിരികെ കൊണ്ടുവരേണ്ടതുണ്ട്. മണ്ണിടിച്ചില്‍ മൂലവും മറ്റും മാറിപ്പോയ പുഴയുടെ ഘടന തിരികെയെടുക്കേണ്ടതുണ്ട്'' ഗ്രീന്‍ മലയോര മിഷന്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി ജോര്‍ജ് പറഞ്ഞു. 

ക്ലീന്‍ ബാവേലി ഒരു നോഡല്‍ പ്രൊജക്ടായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതോടെ മാലിന്യനീക്കത്തിന് ഹരിത കേരള മിഷന്റെ സഹായം ലഭ്യമായി. ബോധവല്‍ക്കരണ പരിപാടികളിലൂടെ ജനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയ സംഘാടകര്‍ 2020 ജനുവരി 11ന് പുഴ വൃത്തിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ വയനാട് ജില്ലയിലെ ചെകുത്താന്‍തോട് മുതല്‍ കണ്ണൂര്‍ ജില്ലയിലെ പാലപ്പുഴ വരെ നീളുന്ന 35 കിലോ മീറ്റര്‍ പുഴ ജനുവരി 11ന് ആദ്യ ഘട്ടമെന്ന നിലയില്‍ വൃത്തിയാക്കി. പുഴ കടന്നുപോകുന്ന കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി 7,000ത്തോളം പേര്‍ ഒരേ സമയം പുഴയിലിറങ്ങിയാണ് മാലിന്യങ്ങൾ നീക്കം ചെയ്ത് പുഴയെ വീണ്ടെടുത്തത്. അഞ്ച് ടോറസ് നിറയെ മാലിന്യമാണ് പുഴയില്‍ നിന്നു ലഭിച്ചത്. ഇത് ഹരിത കേരള മിഷന്‍ ഏറ്റെടുത്ത് പുനചംക്രമണത്തിനായി (റീസൈക്കിളിംഗ്) കൊണ്ടുപോയി. പുഴ അതിന്റെ പഴയ രൂപം വീണ്ടെടുത്തെങ്കിലും അത് എല്ലാക്കാലത്തും നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് നാട്ടുകാരും സംഘാടകരും.

 English Summary: In Kerala, a people's movement brings back to life Baveli River

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com