ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ വരുന്ന 30 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്തനാർബുദ രോഗികളുടെ എണ്ണം മൂന്നിരട്ടി വർധിക്കുമെന്ന് ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസറിന്റെ (ഐഎസിആർ) പഠനം. നിലവിലെ രോഗനിർണയ നിരക്കു തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ലക്ഷം മരണങ്ങളും ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.ഈ സ്ഥിതി തുടർന്നാൽ ലോകത്ത് 20 സ്ത്രീകളിൽ ഒരാൾക്കെന്ന കണക്കിൽ രോഗം സംഭവിക്കുമെന്നു പഠനം പറയുന്നു. 

ഇന്ത്യയിൽ 2022ൽ മാത്രം രാജ്യത്ത് ആകെ 1,92,020 കേസുകൾ കണ്ടെത്തി. 98,337 മരണങ്ങളും രോഗത്താൽ സംഭവിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 50 വയസ്സ് കഴിഞ്ഞവരാണ്. ആഗോളതലത്തിൽ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ഓരോ മിനിറ്റിലും 4 സ്ത്രീകളിൽ രോഗം കണ്ടെത്തുന്നുണ്ടെന്നാണു കണക്ക്. പ്രതിദിനം ഒരു മരണമെങ്കിലും ഇതുമൂലം സംഭവിക്കുന്നുമുണ്ട്

സ്തനാർബുദത്തെ സംബന്ധിച്ച് സ്ത്രീകൾ അറിയേണ്ട കാര്യങ്ങളും നീക്കേണ്ട തെറ്റിദ്ധാരണകളും

∙കുടുബത്തിൽ ആർക്കെങ്കിലും സ്തനാർബുദത്തിന്റെ ചരിത്രം ഉണ്ടെങ്കിൽ തനിക്കും വരാം.

സ്തനാർബുദം കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായ ചരിത്രം ഉണ്ടെങ്കിൽ നമുക്കുവരാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ രോഗം വരും എന്നുറപ്പിച്ചു പറയാനാവില്ല. വളരെ ചെറിയ ഒരു ശതമാനം (5–10%) സാധ്യത മാത്രമാണ്, സ്തനാർബുദം ജനിതകമായി പകരാൻ ഉള്ളത്. സ്തനാർബുദം ഉള്ള സ്ത്രീകളിൽ ഭൂരിഭാഗത്തിനും ഈ രോഗത്തിന്റെ കുടുംബ ചരിത്രമില്ല. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളും പരിശോധനകൾ നടത്തേണ്ടതാണ്.

∙ സ്തനാർബുദം സ്ത്രീകളെ മാത്രം ബാധിക്കുന്നു.
സ്തനാർബുദം പ്രാഥമികമായി സ്ത്രീകളെയാണ് ബാധിക്കുന്നതെങ്കിലും പുരുഷന്മാരെയും ഈ രോഗം ബാധിക്കാറുണ്ട്. സ്തനാർബുദം ബാധിച്ചവരിൽ 1 ശതമാനം പുരുഷന്മാരാണ്. പുരുഷൻമാർക്കും സ്തന കലകൾ (Breast tissues) ഉണ്ട്. അതിൽ എന്തെങ്കിലും മാറ്റങ്ങൾ. അതായത് മുഴകളോ മുലഞെട്ടിൽ നിന്ന് സ്രവങ്ങളോ വന്നാൽ വൈദ്യസഹായം തേടണം.

∙മാമോഗ്രാം സ്തനാർബുദം വ്യാപിപ്പിക്കുന്നു
സ്തനങ്ങളുടെ എക്സ്റേ (മാമോഗ്രാം)യും കാൻസർ വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
സ്തനാർബുദം നിർണയിക്കാനുള്ള ഏറ്റവും മികച്ച പരിശോധനയാണ് മാമോഗ്രാം. അസ്വസ്ഥതകൾ താൽക്കാലികമായി ഉണ്ടാകാം എങ്കിലും സ്ത്രീകൾ സ്തനാർബുദ നിർണയത്തിനായി ഈ പരിശോധന നടത്തണം.

∙ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവർക്ക് സ്തനാർബുദം വരില്ല.
വ്യായാമം, നല്ല ഭക്ഷണം തുടങ്ങി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കും. എന്നാൽ ഇതെല്ലാം ചെയ്യുന്നതുകൊണ്ട് രോഗം വരില്ല എന്ന് ഉറപ്പുപറയാനാവില്ല. ജനിതകമായും മറ്റ് പല ഘടകങ്ങൾ മൂലവും രോഗം വരാം.

∙ സ്തനത്തിൽ കാണപ്പെടുന്ന മുഴകൾ മാത്രമാണ് സ്തനാർബുദത്തിന്റെ  ലക്ഷണം.
എല്ലാ സ്തനാർബുദങ്ങളിലും സ്തനത്തിൽ മുഴകൾ ഉണ്ടാവണമെന്നില്ല. സ്തനങ്ങളുടെ വലിപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യാസം, മുലഞെട്ടിൽ നിന്നുള്ള സ്രവങ്ങൾ, ചർമ്മത്തിന് ചുവപ്പു നിറം ഇവയെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണമാവാം. എന്തായാലും എപ്പോഴും സ്തനങ്ങൾ പരിശോധിച്ച് വ്യത്യാസങ്ങൾ എന്തെങ്കിലും കണ്ടാൽ ഡോക്ടറെ സമീപിക്കണം.

∙ബ്രാ ധരിക്കുന്നത് സ്തനാർബുദ കാരണമാകും
ബ്രേസിയറുകൾ പ്രത്യേകിച്ച് അണ്ടർ വയർബ്രാകൾ ധരിക്കുന്നത് സ്തനാർബുദത്തിലേക്കു നയിക്കും എന്നതിന് ഒരു തെളിവുമില്ല. പ്രത്യേക ഘടനയുള്ള ബ്രാ, ലിംഫാറ്റിക് ഫ്ലോയെ തടസപ്പെടുത്തും എന്ന ധാരണയിൽ നിന്നാകാം ഈ തെറ്റായ ധാരണവന്നത്. എന്നാൽ ഒരു പഠനങ്ങളും ഇത് തെളിയിക്കുന്നില്ല.

∙കുടുംബത്തിൽ ആർക്കും സ്തനാർബുദം വന്ന ചരിത്രമില്ല. അതുകൊണ്ട് തനിക്കും രോഗസാധ്യതയില്ല.
സ്തനാർബുദം ബാധിച്ച 85 ശതമാനം സ്ത്രീകൾക്കും കുടുംബത്തിൽ ആർക്കും സ്തനാർബുദം വന്ന ചരിത്രമേയില്ല. പ്രായം, ജനിതകം, ജീവിതശൈലി ഇതിനെയെല്ലാം ആശ്രയിച്ചിരിക്കും രോഗസാധ്യത. അതുകൊണ്ട് തന്നെ എല്ലാ സ്ത്രീകളും സ്തനാർബുദ പരിശോധനകൾ നടത്തേണ്ടതാണ്.

∙ബയോപ്സി, സ്തനാർബുദ വ്യാപനത്തിലേക്ക് നയിക്കും
ഇത് ഒരു തെറ്റിദ്ധാരണയാണ്. ബയോപ്സി ചെയ്യാൻ വളരെ ചെറിയ കല (tissue) മാത്രമാണ് നീക്കം ചെയ്യുന്നത്. ഇത് കാൻസർ വ്യാപിപ്പിക്കുകയില്ല. സ്തനാർബുദ നിർണയത്തിന് അവശ്യം വേണ്ട പരിശോധനയാണ് ബയോപ്സി.

∙മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്ന് പൂർണ്ണ സംരക്ഷണമേകും
സ്തനാർബുദത്തിൽ നിന്ന് സംരക്ഷണം നൽകാൻ മുലയൂട്ടലിനു കഴിയും. എങ്കിലും പൂർണ്ണമായി ഈ രോഗത്തെ പ്രതിരോധിക്കാനാവില്ല. മുലയൂട്ടൽ സ്ത്രീകളെ സ്തനാർബുദം ബാധിക്കുന്നതിൽ നിന്ന് സംരക്ഷണം നൽ‍കുന്നില്ല. സ്വയം പരിശോധനയും വൈദ്യ നിർദേശത്തോടെയുള്ള സ്തനാർബുദനിർണയ പരിശോധനകളും നടത്തണം.
സ്തനങ്ങൾ പരിശോധിച്ച് എന്തു മാറ്റം കണ്ടാലും ഉടൻ വൈദ്യസഹായം തേടണം. രോഗം നേരത്തെ നിർണ്ണയിക്കപ്പെടുന്നത് ചികിത്സ നേരത്തെ തുടങ്ങാനും രോഗം സുഖപ്പെടാനും സഹായിക്കും.

English Summary:

Breast cancer is a growing concern in India, with cases projected to triple by 2050. Early detection through regular screenings and awareness of risk factors is crucial for improving outcomes.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com