ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നിലവിലുള്ള  നിയമപ്രകാരം റബർ, തേയില, കാപ്പി, ഏലം മുതലായവയാണ് തോട്ടവിളകള്‍. എന്നാൽ തെങ്ങ്, കമുക്, കശുമാവ്, കൊക്കോ എന്നിവയെയും തോട്ടവിളകളുടെ ഗണത്തിൽ പെടുത്താം. 

റബറിന്റെ ഭാവി ശോഭനം

കേരളത്തിലെ പ്രധാനപ്പെട്ട വിളയായ തെങ്ങ് മൊത്തം കാർഷിക വിളകളുടെ വിസ്തീർണത്തിന്റെ 30 ശതമാനം വരും; റബർ 22 ശതമാനവും. ഇന്ത്യയിൽ റബറിന്റെ ഭാവിസാധ്യതകൾ ശോഭനമാണ്. റബർവില, ദേശീയ വരുമാന വളർച്ചയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി തെളിഞ്ഞി‌ട്ടുണ്ട്. ഉയർന്ന ഉൽപാദനത്തിനോടൊപ്പം റബറിന്റെ ഉപഭോഗവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. പ്രകൃതിദത്ത റബറിനു പകരം സിന്തറ്റിക് റബറിന്റെ ഉപയോഗം വലിയ തോതിൽ കണ്ടുവരുന്നുണ്ടെങ്കിലും കാർബൺ ന്യൂട്രൽ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനുള്ള ശ്രമത്തിന് സിന്തറ്റിക് റബർ ഭീഷണി തന്നെയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സുസ്ഥിരത നേടുന്നതിനും വരും കാലങ്ങളിൽ സിന്തറ്റിക് റബറിന്റെ ഉപയോഗം കുറയേണ്ടതുണ്ട്. സ്വാഭാവിക റബറിന്റെ സാധ്യതയും അതുതന്നെ. ഇന്ത്യയില്‍ ആവശ്യമായ റബറിന്റെ 60% മാത്രമാണ് ഉൽപാദനം; 40% ഇറക്കുമതിയാണ്. ആത്മനിർഭർ ഭാരത് പോലുള്ള നയങ്ങൾ നടപ്പാക്കുമ്പോൾ, ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന റബർ, റബര്‍ ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകത വർധിക്കാം.

നയം മാറ്റം അടയ്ക്കയ്ക്കു ഭീഷണി

ഭൂട്ടാനിൽനിന്ന് ‘കുറഞ്ഞ ഇറക്കുമതിവില’ വ്യവസ്ഥയില്ലാതെ പച്ച അടയ്ക്ക ഇറക്കുമതി ചെയ്യാൻ ഇന്ത്യ അടുത്ത കാലത്ത് അനുവദിച്ചു. ‘കുറഞ്ഞ ഇറക്കുമതിവില’ എന്നാൽ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ വിലയാണ്. അടയ്ക്കയിലത് ആദ്യമായി ഓഗസ്റ്റ് 2012ന് 75 രൂപ നിരക്കിലാണ് തുടങ്ങിയത്. ഇന്ത്യൻ വിപണിയിലേക്കുള്ള അനധികൃത ഇറക്കുമതി കുറയ്ക്കാനും ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ ഇറക്കുമതി തടയാനും കൊണ്ടുവന്ന ഈ വ്യവസ്ഥയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. അടയ്ക്കാവിലയിലും കാര്യമായ സ്വാധീനം ചെലുത്തുക ഇറക്കുമതിയും ഇറക്കുമതിനയങ്ങളുമായിരിക്കും.

കരുതലോടെ മതി കമുകുകൃഷി

നിലവിൽ മോശമല്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും ഇറക്കുമതി ഉൾപ്പെടെ പലതരം പ്രശ്നങ്ങൾ അടയ്ക്ക നേരിടുന്നുണ്ട്. ഒന്നാം ഗ്രേ‍‍ഡ് അടയ്ക്കയ്ക്ക് കിലോ 370–390 രൂപ വിലയുണ്ട്. എന്നാൽ അടയ്ക്കയുടെ മുഖ്യ ആവശ്യക്കാരായ പാൻമസാല കമ്പനികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള അടയ്ക്ക ആവശ്യമില്ല. ശ്രീലങ്ക, മ്യാൻമർ, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽനിന്നെത്തുന്ന വില കുറഞ്ഞ അടയ്ക്ക മതി അവർക്ക്. വടക്കേ ഇന്ത്യയിലെ വെറ്റിലമുറുക്കുകാർക്കാണ് മുഖ്യമായും ഉയർന്ന ഗുണനിലവാരമുള്ള അടയ്ക്ക ആവശ്യം. എന്നാല്‍ മുറുക്കുശീലം കുറഞ്ഞുവരികയാണ്. വളം, കീടനാശിനി എന്നിവയ്ക്കുള്ള ചെലവു കണക്കാക്കുമ്പോൾ‌ കിലോയ്ക്ക് 370 രൂപയെങ്കിലും വില കിട്ടിയാലേ നിലവിൽ കമുകുകൃഷി ലാഭകരമാവുകയുള്ളൂ.  ഈ സാഹചര്യത്തിൽ കൃഷി വിസ്തൃതി വർധിപ്പിക്കുന്നത് കരുതലോടെ മതി. 

Representative image. Photo Credit: diamirstudio/istockphoto.com
Representative image. Photo Credit: diamirstudio/istockphoto.com

തേങ്ങവില വര്‍ധന തുടരും

തേങ്ങവില കൊപ്ര, വെളിച്ചെണ്ണ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തേങ്ങയുടെ ദൗർലഭ്യമാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു പ്രധാന കാരണം. ഈ സാഹചര്യം കുറച്ചുനാൾ കൂടി തുടരാനാണു സാധ്യത. മുൻപ് സംസ്ഥാനത്തെ കുടുംബങ്ങളുടെ പ്രധാന വരുമാനസ്രോതസ്സ് ആയിരുന്ന തെങ്ങ് ഇന്നു വേണ്ടത്ര പരിപാലിക്കപ്പെടുന്നില്ല എന്നു കാണാം. തെങ്ങിന്റെ ശാസ്ത്രീയ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തെ നല്ല പങ്കു തെങ്ങുകളും പ്രായമേറിയവയും ഉൽപാദനം കുറഞ്ഞവയുമാണ്. അംഗീകൃത നഴ്സറികളിൽനിന്ന് നിലവാരമുള്ള തൈകൾ വാങ്ങി കൃഷി ചെയ്യുകയും  ശുപാർശകൾ അനുസരിച്ച് വിളപരിപാലനം നടത്തുകയും ചെയ്താൽ ഉല്‍പാദനം തീർച്ചയായും വർധിക്കും. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾ നാളികേരവില യെയും ബാധിക്കുമെങ്കിലും തെങ്ങുകൃഷിയിൽ ഉറച്ചുനിൽക്കാൻ മടിക്കേണ്ടതില്ല. 

തേങ്ങസംഭരണം ശക്തമാക്കണം

ഭക്ഷ്യയെണ്ണ എന്ന നിലയിൽ വെളിച്ചെണ്ണയ്ക്കും ഒപ്പം മൂല്യവർധിത നാളികേര ഉൽപന്നങ്ങൾക്കും ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ ഡിമാൻഡ് വർധിക്കുന്നുണ്ട്. എന്നാൽ, അതിന്റെ നേട്ടം പലപ്പോഴും കർഷകർക്കു ലഭിക്കാത്തതിനു കാരണം ഈ രംഗത്തെ ലോബികളാണ്. നിലവിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും ഉയർന്ന വിലയുണ്ട്. 5 വർഷത്തിനുശേഷമാണ് തേങ്ങവില ഉയരത്തിലെത്തുന്നത്. നാളികേരത്തിന്റെയും കൊപ്രയുടെയും വിലയിൽ 4–5 വർഷങ്ങൾ കൂടുമ്പോഴുള്ള ഉയർച്ചയും തകർച്ചയും പതിവാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ വില നിലനില്‍ക്കുമെന്നു കരുതാനാവില്ല. ഫെബ്രുവരിയോടെ വില കുറഞ്ഞേക്കും. അതേസമയം തറവില അടിസ്ഥാനമാക്കി സർക്കാർ സംഭരണം കാര്യക്ഷമമാക്കുകയാണെങ്കിൽ അടിക്കടിയുള്ള വിലത്തകർച്ച ഒഴിവാക്കാം. 

എണ്ണയെടുത്ത് ബാക്കിയാകുന്ന പിണ്ണാക്കിൽനിന്നു വീണ്ടും എണ്ണയെടുക്കുന്ന സോൾവന്റ് എക്സ്ട്രാക്‌ഷൻ യൂണിറ്റുകൾ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെയെടുക്കുന്ന എണ്ണ വ്യാവസായിക ആവശ്യത്തിനു മാത്രമാണ് ഉപയോഗിക്കേണ്ടത് എന്നിരിക്കേ അവയും ഭക്ഷ്യയെണ്ണയായി വിപണിയിലെത്തുന്ന സ്ഥിതിയുണ്ട്. നാളികേരത്തിന്റെ വിപണിവില ഇടിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് ഇതാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായാൽ തെങ്ങുകൃഷി കൂടുതൽ ആദായകരമാകും. നമ്മുടെ പഴയ തലമുറ തെങ്ങുകൾ മുറിച്ചു നീക്കി ഉൽപാദനക്ഷമത കൂടിയ ഇനങ്ങൾ കൃഷി ചെയ്യാൻ കർഷകരും ശ്രദ്ധിക്കണം.

സുരക്ഷിതം സമ്മിശ്രക്കൃഷി

വിലയിലെ ചാഞ്ചാട്ടം തോട്ടവിളകളിൽ പണം മുടക്കുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര ഉദാരവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ, രാജ്യാന്തര, ആഭ്യന്തരവിപണികളുടെ സമന്വയം ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍, വരും വർഷങ്ങളിലും തോട്ടവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിലയിൽ കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഇതിന്റെ ചാക്രിക സ്വ ഭാവം മനസ്സിലാക്കി വില കുറയുന്ന സാഹചര്യങ്ങള്‍  മുൻകൂട്ടി നേരിടാനുള്ള വഴികള്‍ നോക്കാം. ഒരു വിളയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കുകയകണ് ഇവയില്‍ പ്രധാനം. പല വിളകളുണ്ടെങ്കില്‍ വരുമാനം ഏറക്കുറെ സ്ഥിരമാക്കി നിര്‍ത്താം. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചു  കൃഷിക്കാർ ഒരുമിച്ച് വിപണി കണ്ടെത്തുന്നതു മറ്റൊരു സാധ്യതയാണ്. ഒന്നിച്ചു നിന്നാല്‍  കർഷകരുടെ വിലപേശൽ ശക്തി വർധിക്കും. കാലാവസ്ഥാവ്യതിയാനം എല്ലാ വിളകളുടെയും ഉൽപാദനക്ഷമതയെയും ഉൽപാദനത്തെയും ബാധിക്കുന്നതിനാൽ, വിള ഇൻഷുറൻസ് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണം. 

അടുത്ത കാലത്തായി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മിക്ക വിളകളുടെയും കയറ്റുമതി മത്സരക്ഷമത നമുക്കു നഷ്ടമാവുകയാണ്. ഉൽപന്നത്തിന്റെ ഗുണമേന്മ, സുരക്ഷിത ഉൽപാദനരീതികൾ എന്നിവയുടെ മാനദണ്ഡങ്ങൾ ഇറക്കുമതിരാജ്യങ്ങൾ കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ ഗുണമേന്മ ഉറപ്പാക്കല്‍, കീടനാശിനികളുടെയും രാസവസ്തുക്കളുടെയും വിവേചനബുദ്ധിയോടെയുള്ള ഉപയോഗം എന്നിവയില്‍ കർഷകർ ശ്രദ്ധിക്കണം.  അനുയോജ്യമായ വിപണനസമയം, സ്ഥലം, വിപണിയിലെ ചലനങ്ങൾ എന്നിവ വിലയിരുത്താൻ സഹായകമായ മാർക്കറ്റ് ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിക്കാൻ കർഷകർ പഠിക്കണം. അവ ഉപയോഗപ്പെടുത്തി മികച്ച വിപണിയും വിലയും നേടാന്‍ ശ്രമിക്കണം.

വിലാസം: പ്രഫസർ & ഹെഡ്, കാർഷിക സാമ്പത്തിക വിഭാഗം, വെള്ളായണി കാർഷിക കോളജ്, തിരുവനന്തപുരം. 

English Summary:

The future of rubber in India is bright due to increased demand under Atmanirbhar Bharat. However, price volatility in plantation crops like coconut and arecanut necessitates diversification and risk management strategies for farmers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com