ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആദ്യ ജാതനെ ബലി കൊടുക്കുംപോലെയാണത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ സമർപ്പിക്കും പോലെ. വിഭവം ഉൾപ്പെടെ ഏറ്റവും മികച്ചതാണ് നേദിക്കുന്നത്. ഏറ്റവും മികച്ച വേഷത്തിൽ അവനെ(ളെ) കാണാൻ പോകും പോലെ. പ്രണയവും ഏറ്റവും മികച്ചതിനെ മാത്രം തിരഞ്ഞെടുക്കുന്നു. ബലിമൃഗമാകാൻ. രക്തവും സാക്ഷിയുമാകാൻ. ഒരിക്കൽ, ആ തിരഞ്ഞെടുപ്പുണ്ടായാൽ പിന്നെ മോചനമില്ല. ആ അമ്പ് ഹൃദയത്തിൽ നിന്ന് ഊരിയെടുക്കാനാവില്ല. അഥവാ, അതിനു ശ്രമിക്കുമ്പോഴൊക്കെ അത് കൂടുതൽ ആഴത്തിലേക്ക് ഇറങ്ങുന്നു. അപ്പോൾ ചോര കിനിയും. മാംസം തുളയും. ആ വേദനയിൽ മാത്രം ആശ്വാസം കണ്ടെത്തുന്നവരുണ്ട്. അവസാന അഭയം കണ്ടെത്തിയതുപോലെ. ജീവിതം മുഴുവൻ തിരഞ്ഞ വീട്ടിലെ പ്രിയപ്പെട്ടയിടത്ത് എത്തിയതുപോലെ. പ്രണയത്തിലേക്കു നടന്ന വഴികൾ മോക്ഷത്തിന്റെ മാർഗം തന്നെയാകുന്നു. മോചനത്തിന്റെ ഒരേയൊരു പാതയും. 

പ്രണയം നകുലൻ തിരഞ്ഞെടുക്കുകയായിരുന്നില്ല. പ്രണയം നകുലനെ തിരഞ്ഞെടുക്കുകയായിരുന്നു. അവനല്ലാതെ മറ്റാർക്കാണ് അത്രയും വലിയ നഷ്ടം സഹിക്കാൻ ശേഷിയുണ്ടാകുക. അത് നകുലൻ അറിഞ്ഞിരുന്നോ എന്നറിയില്ല. എന്നാൽ, ആ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതുതന്നെയാണ് അവന്റെ രക്തസാക്ഷിത്വത്തെ ഒറ്റപ്പെട്ടതും വേറിട്ടതുമാക്കുന്നത്. 

സ്വന്തം പേരിനൊപ്പം കാമുകിയുടെ പേര് ചേർക്കാൻ നകുലന് ഒരു പുസ്തകം മുഴുവൻ വേണ്ടിവന്നു. കൃത്യമായി പറഞ്ഞാൽ 247 പുറങ്ങൾ. 

അവൾ തന്നെ ജീവിതമെന്ന് ഉറപ്പിക്കാൻ അവന് 35 വയസ്സു വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെയും അവളോട് പറയാതിരുന്ന, അവൾ പറയാതിരുന്ന പ്രണയത്തിൽ നിന്ന് അവൻ ജീവിതത്തിന്റെ അക്ഷരമാല എഴുതിത്തു‌ടങ്ങി: 

കിളികൾ ഉണരും മുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി – ജാനി നകുലൻ ജോസഫ്. അവന് വല്ലാത്ത ഉൾക്കുളിരനുഭവപ്പെട്ടു. ശരീരമാകെ പൂത്തുലയുന്നതുപോലെ. വീണ്ടും വീണ്ടും അവൻ വായിച്ചു.

ജാനി നകുലൻ ജോസഫ്. 

മനോജ് തെക്കേടത്ത് ഹൃദയം കൊണ്ടെഴുതുന്ന നോവൽ. 

എഴുത്ത്, പ്രണയം, മദ്യം. ആത്മാവിഷ്കാരത്തിന് നകുലൻ തിരഞ്ഞെടുത്ത മൂന്നു മാർഗങ്ങൾ. തിരഞ്ഞെടുപ്പായിരുന്നില്ല അത്. അതങ്ങനെ സംഭവിക്കുകയായിരുന്നു. നകുലൻ ആയിരിക്കില്ല തിരഞ്ഞെടുത്തത്. അവ നകുലനെ തിരഞ്ഞെടുത്തുതായിരിക്കാം. ഇവയിൽ ആദ്യമുണ്ടായത് പ്രണയം തന്നെയാണ്. പ്രണയ നഷ്ടത്തിൽ നിന്നാണ് അവൻ മദ്യത്തെ അഭയം പ്രാപിക്കുന്നത്. പ്രണയം തിരിച്ചുപിടിക്കുമ്പോൾ മദ്യത്തെ ഉപേക്ഷിക്കുന്നുമുണ്ട്. എന്നാൽ, എഴുത്ത് അങ്ങനെയായിരുന്നില്ല. പ്രണയത്തിനൊപ്പമാണ് അത് കണ്ടെടുത്തത്. പ്രതിസന്ധിയിൽ എഴുത്ത് അവനിൽ നിന്ന് അകന്നുനിന്നു. ഒടുവിൽ, പ്രണയത്തിനൊപ്പം എഴുത്തിനെയും വീണ്ടെടുക്കുന്നുമുണ്ട്. ജാനി നകുലൻ ജോസഫ് പ്രണയപുസ്തകം പോലെ എഴുത്തുപുസ്തകവുമാണ്. രണ്ടിന്റെയും അക്ഷരമാല ഒന്നുതന്നെയാണ്. ചൊല്ലിപ്പഠിക്കാനും കേട്ടുപഠിക്കാനും ആവർത്തിച്ചുറപ്പിക്കാനും. 

സാമാന്യം വലിയൊരു പ്രണയ നോവൽ. എന്നാൽ, അതിൽ ജാനിയും നകുലനും ഒരുമിച്ചു ചെലവിട്ട നിമിഷങ്ങൾ എത്രയോ കുറവ്. കാൽപനികമായിരുന്നില്ല അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. പിന്നീടുള്ളവയും. പ്രണയം പറയാനുള്ള അവന്റെ ശ്രമം വിജയിച്ചതുമില്ല. എന്നാൽ, ആ നെരിപ്പോടിലാണ് അവൻ വളരുന്നത്. ജീവിക്കുന്നത്. അഥവാ, ജീവിക്കാൻ ശ്രമിക്കുന്നത്. തനിക്ക് അവളോടുള്ള പ്രണയം അവൾ അറിയുന്നില്ലെന്നായിരുന്നു അവന്റെ വിചാരം. എന്നാൽ, അവൾ അവനുവേണ്ട‌ി കാത്തിരുന്നെന്ന അപ്രതീക്ഷിത വാർത്ത മറ്റൊരാളിൽ നിന്ന് അറിഞ്ഞപ്പോൾ അവനു മനസ്സിലായി. തന്റെ കാത്തിരിപ്പ് വെറുതെയായില്ല എന്ന്. ആ തിരിച്ചറിവിലും വെളിപാടിലും നിന്ന് ജീവിതം കണ്ടെടുക്കാൻ ശ്രമിക്കുകയാണ് നകുലൻ. 

ആത്മാവിഷ്കാരമാണ് പ്രണയം; എഴുത്തും എന്ന് ആവർത്തിച്ചുറപ്പിക്കുന്ന നോവലാണ് ജാനി നകുലൻ ജോസഫ്. ഏതു കാലത്തും ദേശത്തും എവിടെയും അതിന് ഒറ്റ ഭാഷയേയുള്ളൂ. അതിനെ കാൽപനികം എന്നോ അകാൽപനികം എന്നോ വിഭജിക്കേണ്ടതില്ല. വർഗീകരിക്കേണ്ടതുമില്ല. ഹൃദയത്തിന്റെ താളിലാണത് എഴുതുന്നത്. ചോര കൊണ്ടു മാത്രം. അതിന് ഒറ്റ നിറം മാത്രം. മണവും. അതു ഹൃദയം കൊണ്ടുതന്നെ അറിയണം. അങ്ങനെയല്ലാത്തവർക്ക് ആ വികാരവും ഭാഷയും മനസ്സിലാകണമെന്നുതന്നെയില്ല.

ജാനി നകുലൻ ജോസഫ് 

മനോജ് തെക്കേടത്ത് 

ഡിസി ബുക്സ് 

വില 299 രൂപ 

English Summary:

Book Review of Jaani Nakulan Joseph written by Manoj Thekedath

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com