ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം. പെണ്ണുങ്ങൾ ഇതൊന്നും വെളിപ്പെടുത്താറില്ല. ഇങ്ങോട്ടു വന്ന് തേനൂറുന്ന വാക്കുകളൊക്കെ പറഞ്ഞ് കൊഞ്ചിച്ച് പ്രേമത്തിനു വേണ്ടി ക്ഷമയോടെ പിന്നാലെ നടക്കുന്നവരെയാണ് സ്ത്രീകൾക്കിഷ്ടം. അങ്ങനെ കുറേ നടക്കുമ്പോൾ പുരുഷന്റെ ഇഗോ ഇല്ലാതെയാകും. ഈഗോയോടു കൂടി പ്രേമിച്ചാൽ മുഴുവൻ ഡ്രസ്സോടും കൂടി ആലിംഗനം ചെയ്യുന്നതുപോലെയാണ്. അതിൽ എന്ത് രസമാണുള്ളത്. സ്ത്രീകളെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുകയായിരുന്നു സ്ത്രീയുടെ മുഴുവൻ ഉൻമാദവും ഉള്ളാലെ അറിഞ്ഞ മാധവിക്കുട്ടി. കേൾവിക്കാരനായി മധു വാസുദേവനും. 

കേൾക്കുന്ന എല്ലാ പാട്ടുകളും എല്ലാവരും ഓർത്തുവയ്ക്കാറില്ല. അതിനുള്ള കഴിവ് ഒരു മനുഷ്യനും ലഭിച്ചിട്ടില്ല. എന്നാൽ ചില പാട്ടുകൾ ഓർമിക്കും. മറക്കാതിരിക്കാനാവാത്തവ. കേൾക്കാനിരിക്കുന്നവയ്ക്കായിരിക്കും കൂടുതൽ മാധുര്യം. എന്നാലും കാലമെത്ര കടന്നുപോയാലും ചില പാട്ടുകൾ മറക്കാനാവില്ല. സന്തോഷവും സങ്കടവും അവ ചുരത്തിക്കൊണ്ടിരിക്കും. പാട്ടുകളെപ്പോലെയാണ് ഓർമകളും. പറഞ്ഞു തീരും മുമ്പേ ഇതാ ഈ നിമിഷവും ഓർമയായിക്കഴിഞ്ഞു. ഇനിയുള്ള നിമിഷങ്ങളും അങ്ങനെതന്നെ. എന്നാൽ എന്തു വില കൊടുത്താലും ചില ഓർമകൾ വിട്ടുകളയില്ല. അവ ഓർമകളേ അല്ല, ഈ നിമിഷത്തിന്റെ സത്യം തന്നെയാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുമ്പോൾ ജീവിതത്തെ ആ വാക്കിൽ ഉൾക്കൊള്ളിക്കാമെന്നു തോന്നുന്നു: ഓർമയിൽ. പുണരുകയാണ് ഓർമകൾ. മാധവിക്കുട്ടി പറഞ്ഞതുപോലെ. ഈഗോയില്ലാതെ പ്രേമിക്കുന്നതുപോലെ. പുണരുന്ന ഓർമകളുടെ നിലാവിനെ വായനക്കാർക്കു കൂടി മധു വാസുദേവൻ പകരുന്ന പുസ്തകമാണ് എന്നെ പുണരും നിലാവേ. 

എനിക്ക് മയിലുകളെ വെറുതെ കാണുന്നതിൽ പ്രത്യേക രസമില്ല. എനിക്ക് അവരോടൊപ്പം ഉൾവനങ്ങളിൽ പോയി രാപകൽ താമസിക്കണം. മഴ പെയ്യുമ്പോൾ പീലി വിരിച്ചുനിൽക്കുന്ന സുന്ദരൻമാരായ ആൺ മയിലുകളൊടൊപ്പം നൃത്തം ചെയ്യണം. വസ്ത്രങ്ങൾ ആവശ്യമില്ലാത്ത തരത്തിൽ എന്റെ ശരീരത്തിലെമ്പാടും മയിൽപ്പീലികൾ വളർന്നുനിറയണം. നിറയെ മയിൽപ്പീലികൾ ചൂടിയ പെൺമയിൽ. അപ്പോൾ എന്നെ കാണാൻ നല്ല ഭംഗിയുണ്ടാവും അല്ലേ...? 

മാധവിക്കുട്ടിയുടെ വാക്കുകൾ പോലെ മധു മനസ്സിന്റെ പീലികൾ ഒന്നൊന്നായി വായനക്കാർക്കു സമ്മാനിക്കുകയാണ്. എഴുത്തിന്റെ പ്രാണസാന്നിധ്യം നിറയുന്ന രചന. ഒരർഥത്തിൽ എന്നെ പുണരും നിലാവേ ആത്മകഥ തന്നെയാണ്. എന്നാൽ ആ കഥയിൽ നിറയുന്നത് മറ്റുള്ളവരാണെന്നു മാത്രം. സാധാരണക്കാരുണ്ട്. ബന്ധുക്കളുണ്ട്. പ്രമുഖരും പ്രശസ്തരായവരും ഉണ്ട്. അവരെക്കുറിച്ചുള്ള കേട്ടറിവുകളല്ല. കണ്ടറിവുകളാണ്. കാഴ്ച മാത്രമല്ല. ഉൾക്കാഴ്ച തന്നെ. 

മുതുകുളത്ത് പദ്മരാജനെ കാണാൻ മധു പോയത് അതുവരെ അദ്ദേഹമെഴുതിയ എല്ലാ വരികളും വായിച്ചതിനുശേഷമാണ്. ചില വരികൾ ഹൃദിസ്ഥവുമായിരുന്നു. സിനിമയിലെ ഗന്ധർവനെക്കുറിച്ചുള്ള എഴുത്തിൽ പദ്മരാജ സാഹിത്യത്തിന്റെ മൂല്യവും മൂല്യവിചാരവുമുണ്ട്. നക്ഷത്രങ്ങളേ കാവൽ വായിച്ച് അസ്വസ്ഥനായാണ് അദ്ദേഹം മുതുകുളത്തേക്കു പോയത്. തിരിച്ചുപോരുമ്പോൾ അദ്ദേഹം പദ്മരാജന്റെ സുഹൃത്തായിക്കഴിഞ്ഞിരുന്നു. അതൊരു മാന്ത്രിക സിദ്ധിയാണ്. കാണുന്നവരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കാനുള്ള കഴിവ്. കണ്ടവരെക്കുറിച്ചുള്ള മുദ്രകൾ മായാതെ നിലനിർത്തുന്നതും. 

ഇപ്പോൾ വേണ്ട. അതിനു പാകമായിട്ടില്ല. ഉള്ളിൽ ഭയം കിടപ്പുണ്ട്. അതിനെ നല്ല ചിന്തകൾ കൊണ്ട് പൊട്ടിക്കണം. വിഭൂതിയാക്കണം. സമയമെടുക്കും. ചിലപ്പോൾ ഒരു മനുഷ്യായുസ്സ് മുഴുവൻ. അതുകഴിഞ്ഞ് വരൂ. ഓർമയിൽ വച്ചോളാം. ഇപ്പോൾ പോകൂ. വൈകുന്നേരം ചില പാട്ടുകാർ ഇവിടെ വരുന്നുണ്ട്. കേൾക്കാൻ വരണം. 

സംഗീതം മധുവിന് ഉൻമാദമാണെന്ന് നിത്യചൈതന്യ യതി എങ്ങനെയാണ് മനസ്സിലാക്കിയത്. സൗഹൃദം കൊണ്ട്. സ്നേഹം കൊണ്ട്. മനസ്സ് കാണാനുള്ള കഴിവ് കൊണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തവരുടെ മനസ്സ് കണ്ട എഴുത്തുകാരനാണ് മധു വാസുദേവൻ. ആ കാഴ്ച വായനക്കാർക്കും പകർന്നുനൽകിയ എഴുത്തുകാരനോട് കടപ്പെട്ടവരാകുക. 

നിങ്ങളോട് ചേർന്നുനിൽക്കുമ്പോൾ മിടിക്കുന്ന കുഞ്ഞുഹൃദയമല്ലേ ഞാൻ. ഈ കരുതലിനെ, ഉദാരതയെ, മമതയെ വിട്ടുപോകാൻ എന്നെങ്കിലും ഞാൻ ആഗ്രഹിക്കുമോ? 

എന്നെ പുണരും നിലാവേ 

മധു വാസുദേവൻ 

ഗ്രീൻഫ്ലവേഴ്സ് ബുക്സ് 

വില: 530 രൂപ

വാട്ട്സാപ് നമ്പർ: ഗ്രീൻ ഫ്ലവേഴ്സ് ബുക്സ് - 8891717252

English Summary:

Malayalam Book Enne Punarum Nilave written by Madhu Vasudevan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com