ADVERTISEMENT

പോസിറ്റീവ് വൈബ്സ് 

ലോക്ഡൗൺ ആണ്. 21 ദിവസം വീട്ടിൽ  തന്നെ. എത്ര നാളത്തേക്കിതു നീളുമെന്നും നിശ്ചയമില്ല. പണ്ടത്തെ പോലെ പുറത്തിറങ്ങാൻ കഴിയുന്നില്ലല്ലോ, എത്ര നേരമെന്നു വച്ചാണ് വീട്ടിലിരിക്കുക? ബോറടിക്കില്ലേ? ഉറക്കം തന്നെ ശരണം. ഇങ്ങനെ ചിന്തകൾ പലവഴിക്ക്. പലരും നിരാശയിലാണ്. നല്ല  സ്പീഡിൽ ഓടി കൊണ്ടിരിക്കുന്ന  ട്രെയിൻ ചങ്ങല വലിച്ചു  നിറുത്തിയ പോലെ ഒരവസ്ഥ. 

 

 

ഒന്നാലോചിച്ചാൽ നമ്മളൊക്കെ എത്ര  ഭാഗ്യവാന്മാരാണ്.  ഈ ലോക്ഡൗൺ കഴിഞ്ഞ നൂറ്റാണ്ടിലായി രുന്നെങ്കിലോ? ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നുമില്ലാത്ത ഒരു ലോക്ഡൗൺ കാലം ഒന്ന് സങ്കല്പിച്ചു നോക്കിയേ. ഇന്നു വീട്ടിലിരുന്നാലും വിരൽതുമ്പിൽ തന്നെ ലോകമുണ്ട്, അകലെയായിരുന്നാലും ഒരു സ്‌ക്രീനിനപ്പുറത്തു കുടുംബമുണ്ട്, ബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട്. 

 

 

ടിവി അല്ലെങ്കിൽ ഇന്റർനെറ്റ്  മുഖേന വാർത്തകൾ, ചലച്ചിത്രങ്ങൾ, ഗെയിംസ്, സംഗീതം എന്നിങ്ങനെ വീട്ടിലിരുന്നു  കൊണ്ടുതന്നെ ചെയ്യാൻ എന്തെല്ലാം  കാര്യങ്ങളാണ്. ഇതു പോലെ ഇന്ത്യ മൊത്തം ലോക്ഡൗൺ ആകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. അതുകൊണ്ടു തന്നെ ഈ ലോക്ഡൗൺ കാലം  ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരവസരമായിരിക്കും.  

 

സമയം: അത് കയ്യിൽ പിടിച്ചാണ് ഓരോ ദിവസവും നമ്മൾ ചെലവഴിച്ചിരുന്നത്‌. എന്നാൽ ഇപ്പഴോ ‘ഉർവശീശാപം ഉപകാരം’ എന്നപോലെ ധാരാളം സമയം. ഈ സമയം വെറുതെ പാഴാക്കി കളയണോ നല്ലരീതിയിൽ വിനിയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. എങ്ങനെ നമുക്കീ ലോക്ഡൗൺ നാളുകൾ ഫലപ്രദമായി വിനിയോഗിക്കാം? 

 

 

മുൻപ്  സമയപരിമിതികൾ കൊണ്ട് ചെയ്യാൻ കഴിയാതെ പോയ ഇഷ്ടമുള്ള ഏതെങ്കിലും വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താൻ പറ്റിയ സമയമാണിത്. ചിലർക്കതു നല്ലൊരു കലാസൃഷ്ടി ആകാം (ഉദാ. ചിത്രരചന, കരകൗശലം), മറ്റു ചിലർക്ക്  പുസ്തകവായന ആകാം; എഴുത്ത്, നൃത്തം, തയ്യൽ, പച്ചക്കറി കൃഷി, പാചകം എന്നിങ്ങനെ തിരഞ്ഞെടുക്കാൻ വിഷയങ്ങളേറെ. 

 

ഇനി പുതിയ കാര്യങ്ങൾ പഠിക്കാൻ  താത്പര്യമുള്ളവർക്ക് ഓൺലൈൻ കോഴ്സുകൾക്ക്  ചേരാം. ഇന്റർനെറ്റിന്റെ ഈ കാലത്ത് ഓൺലൈൻ വഴി ഒരുപാട് പഠന സാമഗ്രികൾ ലഭ്യമാണ്. കരിയർ മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിനു തയാറെടുക്കാം. വർക് ഫ്രം ഹോം (വീട്ടിൽ നിന്ന് ജോലി ചെയ്യുക) സാധിക്കുന്ന ഒരു വിഭാഗം ആളുകൾക്ക് ഒരു ചെറിയ മുറി അഥവാ മുറിയുടെ ഒരു മൂല ഓഫിസ് സ്പേസ് ആക്കി മാറ്റാം. സാധാരണ ജോലിസമയത്തു തന്നെ ഈ ഓഫിസ് സ്പേസിൽ ജോലി തുടരാം. കൃത്യമായി കോഫി ബ്രേക്കും ഓൺലൈൻ മീറ്റിങ്ങുകളുമെല്ലാം  വർക് ഫ്രം ഹോം ഫലപ്രദമാക്കാൻ  സഹായിക്കും. 

 

അതുപോലെ പ്രാധാന്യമുള്ള മറ്റൊന്നാണ് വ്യായാമം. ദിവസം മുഴുവൻ വീട്ടിൽ ചെലവിടുമ്പോൾ  ആരോഗ്യപാലനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. കുറഞ്ഞത് 20 മിനിറ്റ് വ്യായാമം അനിവാര്യം. വീട്ടുമുറ്റത്ത് സ്ഥലം ഉള്ളവർ ബാഡ്മിന്റൻ, ക്രിക്കറ്റ്, തുടങ്ങിയ കളികളിൽ ഏർപ്പെടാവുന്നതാണ്. പുറമേ സ്ഥലം ഇല്ലാത്തവർ വീടിനകത്തു തന്നെ വ്യായാമം ചെയ്യാൻ ശ്രമിക്കണം. യോഗ, നൃത്തം, ട്രെഡ്മിൽ, അല്ലെങ്കിൽ സുംബ പോലുള്ള വ്യായാമങ്ങൾ. ഒരു നിശ്ചിത സമയം വ്യായാമത്തിനു മാറ്റി വെയ്ക്കുക അഭികാമ്യം.

 

 

വ്യായാമം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സമീകൃത ആഹാരം. ആവശ്യാനുസരണം കടയിൽ  പോയി സാധനം മേടിക്കാൻ ബുദ്ധിമുട്ടുള്ള സമയമാണ്. പലവട്ടം പോകുന്നത് അപകടകരവുമാണ്. ആയതിനാൽ മേടിക്കേണ്ട സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. കുടുംബാംഗങ്ങളുടെ എണ്ണം കണക്കിലെടുത്ത് കുറച്ചധികം നാളത്തേക്ക്  കരുതി വേണം മേടിക്കാൻ. അധികകാലം കേടുവരാത്ത ഭക്ഷണപദാർത്ഥങ്ങൾ, അരി, മാവുകൾ, പയറുവർങ്ങൾ, അച്ചാറുകൾ എന്നിവ ധാരാളം കരുതിവെക്കുക. ഒരേ സമയം മിതത്വവും സമീകൃത ആഹാരവും ശീലമാക്കുക. പച്ചക്കറി ക്ഷാമമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പറമ്പിലെ ചക്കയും മാങ്ങയും കപ്പങ്ങയും കാച്ചിലും ചേമ്പും ചീരയുമെല്ലാം തത്ക്കാല രക്ഷകരായി മാറിയേക്കും.

 

 

തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ പലപ്പോഴും നാം ഒരു കുടക്കീഴിൽ കഴിയുന്ന മറ്റു കുടുംബാംഗങ്ങളുടെ ക്ഷേമാന്വേഷണം വിട്ടു പോകാറുണ്ട്. ഒരുമിച്ച്, അടുത്തിരുന്നു സംസാരിച്ച് സമയം പങ്കിടാനും ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും ഇതിലും നല്ലൊരു അവസരം വേറെയില്ല. വൃദ്ധരോ രോഗികളോ മാനസിക വളർച്ചയില്ലാത്തവരോ ആയ കുടുംബാംഗങ്ങൾക്ക് പ്രത്യേക സ്നേഹവും പരിഗണനയും നൽകാൻ കുറവ് വരുത്തരുത്. അകലെയുള്ള കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും വിളിക്കാനും ബന്ധം പുതുക്കാനും ഈ സമയം ഉപകരിക്കും. വയോധികരോ രോഗികളോ ആയ അയൽക്കാരോ നാട്ടുകാരോ ഉണ്ടെങ്കിൽ യുവജനങ്ങൾ അവർക്ക് സാധനങ്ങൾ എത്തിച്ചു  കൊടുക്കുന്നത് നന്നായിരിക്കും; കരങ്ങൾ കോർത്തിടാതെ കരളുകൾ കോർത്ത്, നമ്മളൊരുമിച്ച് ഈ കൊറോണ കാലം അതിജീവിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ

 

(ലേഖിക ഓക്സ്ഫഡ് സർകലാശാലയിലെ ജോൺ റാഡ്ക്ലിഫ് ആശുപത്രിയിലെ നഫീൽഡ് സർജറിക്കൽ സയൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു)

 

English Summary : What We Do In Lock Down Days Suggetions By Dr.Ninu Poulose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com