സ്വപ്നങ്ങളിൽ കൂടെയുള്ളവൾ – ഇന്ദ്രജിത്ത് എഴുതിയ കവിത

Mail This Article
ഓർമ്മയുടെ പൊന്നിതളുകൾ
ഒന്നൊന്നായി കൊഴിഞ്ഞു പോകുമ്പോഴും
മനമാകുന്ന വാൽകണ്ണാടിയിൽ
തെളിഞ്ഞു കാണുന്നത് ആ നെറ്റിയിൽ
ഉരുകി ചേർന്ന ചന്ദനവും പിന്നിയിട്ട
മുടിയിഴകളെ അനശ്വരമാക്കിയ മുല്ലകളും മാത്രം
നിശബ്ദത ബാധിച്ച കാതുകളെ
ഉപേക്ഷിക്കാതെ അനുനിമിഷം
തേൻ മഴയായി അലിഞ്ഞു പെയ്യുന്നു
നിൻ മൃദു സ്വരം മാത്രം
അന്നമ്പലക്കുളത്തിൽ കുഞ്ഞാമ്പൽ
മൊട്ടിനെ തലോടി നിൽക്കുമ്പോൾ
സൂര്യപ്രഭയാൽ ശോഭിച്ച നിൻ
ചിരിയും മിന്നാമിനുങ്ങിനെ പോൽ
തിളങ്ങിയ നുണക്കുഴി കൂട്ടവും കണ്ട
മാത്രയിൽ ഉറപ്പിച്ചു ഇനി എന്നിൽ നീ മാത്രം
യൗവ്വനത്തിന്റെ സ്പർദ്ധയിൽ
ദൈവത്തോട് പരിഭവം കൊണ്ടിട്ടും
മുടങ്ങാതെ അമ്പലക്കടവിൽ നിന്ന് പരുങ്ങിയത്
നിൻ മുഖം എൻ മിഴികളിൽ
പ്രസാദിക്കുവാനായി മാത്രം.
ബ്രഹ്‌മാസ്ത്രം കണക്കെ മൂർച്ഛിച്ച നിൻ
നയനങ്ങൾ പല തവണ
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ചോര
വാർന്നിട്ടും മൃത്യുഞ്ജയനായി പോരാടിയത്
നിന്നെ നേടുവാൻ മാത്രം
എന്റെ പ്രണയത്തിന്റെ ആഴം
അറിയാത്ത പോൽ നടിച്ചിട്ടും നിനക്കായ്
ഞാൻ കരുതിവെച്ചത്
ആയിരം പവിഴ മുത്തങ്ങൾ നിറച്ചൊരാ
സ്നേഹ താലം മാത്രം
അവൾ ഇനിയും എന്നെ വിട്ടുപോയിട്ടില്ല
പണ്ടുതൊട്ടെ
'എന്റെ സ്വപ്നങ്ങളിൽ കൂടെയുള്ളവൾ'