ഇഷ്ടം പറയാൻ ചെന്ന് അറിയാതെ പറഞ്ഞത് തെറിവാക്ക്; 'അവൾ കരഞ്ഞുക്കൊണ്ട് ഓടി, അവനെ അന്വേഷിച്ചു വീട്ടിൽ ആൾ വന്നു..'

Mail This Article
(കഥാപാത്രങ്ങളെല്ലാം ജീവിച്ചിക്കുന്നതിനാൽ പേരും മറ്റും മാറ്റം വരുത്തിയിരിക്കുന്നു.)
കാലം രണ്ടായിരത്തിമൂന്നാമാണ്ടാണെന്ന് തോന്നുന്നു. ഞാനന്നു രാജൻ ജോസ് സാറിന്റെ ട്യൂഷൻ ക്ലാസിൽ പഠിക്കുന്നു (ഇടയ്ക്ക് പോകുന്നു എന്നതാണ് സത്യം) അക്കാലത്തു പേരുകേട്ട അന്തർമുഖനായിരുന്ന ഞാൻ അതുമറയ്ക്കാൻ പെൺകുട്ടികളുമായി നല്ല അകലത്തിൽ കഴിയുന്ന കാലം. എന്റെ അതേ നാമധാരിയും കടുത്ത പ്രേമരോഗിയുമായ സുഹൃത്തിനു ക്ലാസിലെ സുന്ദരിയായ മരിയയോട് അനുരാഗം തുടങ്ങിയതിന്റെ രണ്ടാംആഴ്ച്ചയാണ് അത് സംഭവിച്ചത്.. കുലീനയും പഠനത്തിൽ ഉത്പതിഷ്ണയുമായ ആ പെൺകുട്ടി, സ്ഥായിയായ ലജ്ജയാൽ നമ്രശിരസ്ക്കയായി മാത്രമേ നടക്കാറുണ്ടായിരുന്നുള്ളു. അതായത് അവളുടെ മുഖത്തുനോക്കി എന്തേലും പറയണമെങ്കിൽ റോഡിൽ മലർന്നു കിടക്കണം.
ഇത്തരുണത്തിൽ പരിപ്രേക്ഷണത്തിനു ശ്രമിച്ചു ഹതാശനായ എന്റെ മിത്രം ഒരു കഠിനമായ തീരുമാനവുമായി എന്റെ മുന്നിൽ വന്നു. "അളിയാ നാളെ ഓണപരിപാടി കഴിഞ്ഞു ഞാൻ അവളോട് ചെന്ന് എന്റെ ഇഷ്ടം അങ്ങ് പറയും" "അതിനു സ്നേഹിതൻ പറയുന്നത് കേൾക്കാൻ അവൾ നിന്ന് തരുമോ?" "ഞാൻ ആദ്യം പറയും അവൾ നിന്നില്ലെങ്കിൽ കൈ പിടിച്ചു നിർത്തും." പ്രകൃത്യാലുള്ള ആവേശം അവനെ അപകടത്തിലാക്കും എന്ന് മുന്നറിയിപ്പ് നൽകാൻ ഞാൻ ആശിച്ചെങ്കിലും ഈ കാഴ്ച കാണാനും പറ്റിയാൽ അവളുടെ കൈയിൽ നിന്നും ഇവന്റെ കവാലം പൊത്തി ഒരെണ്ണം കിട്ടാനുമുള്ള സാധ്യത എന്നെ അതിൽ നിന്നും തടഞ്ഞു. വീരനായ ആ പ്രേമരോഗിക്ക് ആശംസകൾ നേർന്നു ഞങ്ങൾ പിരിഞ്ഞു.
ഓണാഘോഷം പൊടിപൊടിച്ചു. മരിയ പതിവുപോലെ അല്പം നേരത്തെ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഇടവഴിയിൽ കാത്തിരുന്ന സതീർത്ഥ്യന്റെയും അൽപം മാറി കാഴ്ചകാണാൻ ഇരുന്ന എന്റെയും അടുത്തേക്ക് അവൾ നടന്നടുത്തു. "അതേ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.." അവൻ പറഞ്ഞു മുഴുമിക്കാൻ അനുവദിക്കാതെ അവൾ തലവെട്ടിച്ചു നടന്നു.!!!! നിരാശകൊണ്ടും എന്റെ മുഖത്തുണ്ടായ പുച്ഛരസം കണ്ടും കോപിഷ്‌ഠനായ ആ പ്രേമ / ചിത്ത രോഗി അവളുടെ കൈയിൽ പിടിച്ചു "മരിയെ നിൽക്കൂ" എന്ന് പറഞ്ഞു.
ഒരു നിമിഷത്തെ നാക്കുപിഴയിൽ മരിയ എന്നതിലെ അക്ഷരങ്ങൾ ചെറുതായി മാറിയതാകാം എന്ന് അവൻ പിൽക്കാലത്തു പറഞ്ഞെങ്കിലും, അവന്റെ വായിൽ നിന്ന് അന്ന് വന്നത് അന്നത്തെ സാമാന്യം ഭേദപ്പെട്ട ഒരു തെറിവാക്കായിരുന്നു. മരിയയുടെ മുഖം ചുവന്നു.. ചുണ്ടു വിറച്ചു.. കരഞ്ഞുകൊണ്ട് കയ്യിലിരുന്ന ബുക്കുകൾ (ഓണപ്പരിപാടിക്കെന്തിനാ ഇവൾ പൊസ്തകോം ചുമന്നോണ്ട് വന്നത് എന്ന ചിന്ത ഒരു ചുരുളഴിയാത്ത രഹസ്യമാണ്.) വലിച്ചെറിഞ്ഞുകൊണ്ടു അവൾ വീട്ടിലേക്ക് ഓടി. സ്തോഭജനകമായ ആ അന്തരീക്ഷത്തിനു അയവ് വരുത്താൻ ഞാൻ "പായസം തീരാൻ സാധ്യതയുണ്ട്" എന്നവനെ ഓർമിപ്പിക്കുകയും, ബാക്കിയെല്ലാം ഓണ അവധികഴിഞ്ഞു നോക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ട് അവിടെനിന്നും നിഷ്ക്രമിച്ചു.
ഓണം - ഓണക്കളി - ഗ്രൗണ്ട് - വാടകയ്ക്ക് എടുത്ത VCR - അങ്ങനെ മൂന്നാലു ദിവസം പോയി. ഒരു ഞായറാഴ്ച കാർട്ടൂണും കണ്ടു ചിരിച്ചു കുഴഞ്ഞു വീട്ടിലിരിക്കുമ്പോൾ ഗേറ്റിനു മുന്നിൽ ഒരു RX135 വന്നു നിന്നു. ഒരു മാന്യനായ ചേട്ടൻ ഇറങ്ങി ഗേറ്റിന്റെ അടുത്ത് നിന്ന് "ഇത് ജസ്റ്റിന്റെ വീടല്ലേ" എന്ന് ചോദിച്ചു. ശെടാ ബൈക്കിൽ എന്നെ തിരക്കി ഒരാൾ വന്നിട്ട്, കാണാൻ ഒരു മനുഷ്യനുമില്ലലോ എന്ന മനോവ്യഥയിൽ ഞാൻ ഇറങ്ങി ചെന്നു. "അതെ ചേട്ടാ ഞാനാ ജസ്റ്റിൻ" ഒരു മന്ദസ്മിതത്തോടെ നിന്ന ആ കുലീനൻ, ബോബൻ ആലുംമൂടനിൽ നിന്നും ബാബുരാജിലേക്ക് പരകായ പ്രവേശം നടത്തി സൂക്ഷ്മപ്രകൃതിയായിരുന്ന ഈ മുമുക്ഷുവിനെ ഭിത്തിയോട് ചേർത്ത് അടിവയറ്റിൽ തരക്കേടില്ലാത്ത ഒരു പ്രഹരവുമേൽപ്പിച്ചു ചോദിച്ചു, "പൂവുമായി വന്ന മകനെ (പിരിച്ചെഴുതിയതാണ് സമയക്കുറവുകൊണ്ടു അദ്ദേഹം ചുരുക്കിയാണ് വിളിച്ചത്) നീ പെൺപിള്ളേരുടെ കൈയ്ക്ക് പിടിക്കും അല്ലേടാ??"
ഒരുനിമിഷം കൊണ്ട് സ്തംഭിച്ചു പോയ എന്റെ തലച്ചോർ പൂർവാധികം ശക്തിയായി പ്രവർത്തിക്കുകയും. അത് ഞാനല്ല ചേട്ടാ എന്റെ അതെ പേരുള്ള ഒരു കള്ള നായി ആണെന്നും മറ്റും ബോധിപ്പിക്കുകയും ചെയ്തു. പൊടുന്നനെ ബാബുരാജ് വീണ്ടും ബോബൻ ആലുംമൂടൻ ആകുകയും എന്നോട് ക്ഷമാപണം നടത്തുകയും ചെയ്തു. ആ മാന്യന്റെ പ്രവർത്തി എന്നിൽ അളവറ്റ ആദരവ് ഉളവാക്കുകയും തദ്ധ്വാരാ മറ്റവന്റെ വിലാസമുൾപ്പടെ നൽകുന്നതിലേക്കുള്ള സ്ഥിതിവിശേഷത്തിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു.
ഓണാവധിക്ക് ശേഷം കൈയിൽ പ്ലാസ്റ്ററുമായി വന്ന അവനോടു കാര്യം തിരക്കുകയും "ബൈക്ക് ഓടിക്കാൻ പഠിച്ചപ്പോളുണ്ടായ ഒരു ചെറിയ അപകടം" എന്നവൻ മറുപടി പറയുകയും ചെയ്തു. ഇപ്പോൾ അന്നത്തെ ക്ലാസ്സിലുള്ളവർക്കെല്ലാം 35-36 വയസ്സ് തികഞ്ഞിട്ടുണ്ടാവാം. കുട്ടികളും കുടുംബവുമായി ജീവിക്കുന്നുണ്ടാവുന്ന പ്രിയ സഹപാഠി.. (അവൾക്കാണ് ആ കിഴങ്ങനല്ല) നിനക്ക് വന്ദനം.