ADVERTISEMENT

ദേശീയ പുരസ്കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നവാഗതനായ ആനന്ദ് എകർഷിയുടെ ‘ആട്ടം’. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്.

കെ.ജി. ജോർജ്ജിന്റെ യവനികയ്ക്കു ശേഷം നാടകം എന്ന സങ്കേതത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ് ആട്ടം. ജോർജ്ജിന്റെ സിനിമ നാടകത്തിലൂടെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോൺ ലീനിയർ ചലച്ചിത്രമായിരുന്നെങ്കിൽ ആട്ടം ഒരു നാടകഗ്രൂപ്പിന്റെ ഭാഗമായിരുന്ന അഭിനേത്രിക്കുണ്ടാകുന്ന ദുരനുഭവത്തിലൂടെ ആൺ മനോഭാവങ്ങളെ പ്രശ്നവത്ക്കരിക്കുന്നു. 

നാടക സംഘത്തിനുള്ളിലെ  അന്തർനാടകങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷങ്ങൾ മാറിയാടുന്ന അവസരവാദികളായ ആൺകൂട്ടത്തെയാണ് ആട്ടം പ്രതികൂട്ടിലാക്കുന്നത്. കുറ്റവാളിക്കും കുറ്റകൃത്യത്തെ പരോഷമായും പ്രത്യക്ഷമായും പിന്തുണക്കുന്നവർക്കെല്ലാം ഒരേ മുഖമാണെന്നു ഓർമ്മപ്പെടുത്തുന്നുണ്ട് ആട്ടം. 

വിനയ് ഫോർട്ടിനെയും കലാഭവൻ ഷാജോണിനെ മാറ്റി നിർത്തിയല്ല താരതമ്യേന പുതുമുഖങ്ങളാണ് ആട്ടത്തിലെ അഭിനേതാക്കളെല്ലാം. രണ്ടു പതിറ്റാണ്ടിലേറെയായി അരങ്ങിൽ സജീവമായിട്ടുള്ള നാടക പ്രവർത്തകരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരിൽ പലരും ആദ്യമായിട്ടാണ് ക്യാമറയ്ക്കു മുന്നിൽ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ എഴുത്തിലെ ക്രാഫ്റ്റ് തന്നെയാണ് ആട്ടത്തെ മികവുറ്റതാക്കുന്നത്.  ഓരോ കഥാപാത്രങ്ങൾക്കും  കൃത്യമായ  സ്ക്രീൻ സ്പേസ് നൽകിയുള്ള കഥാപാത്ര പരിചരണ രീതിയാണ് ആട്ടത്തിൽ ആനന്ദ് അവലംബിച്ചിരിക്കുന്നത്. എല്ലാവരും അവരവരുടെ വേഷങ്ങൾ മികവുറ്റതാക്കി മാറ്റി. 

ആൺനോട്ടങ്ങളെയും ആൺകാമനകളെയും വിമർശന വിധേയമാക്കുന്ന ചിത്രം സമീപകാലത്ത് ഇറങ്ങിയ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നു  കൂടിയാണ്. ‘തിയറ്റർ’ എന്ന സാങ്കേതത്തെ ഫലപ്രദമായി ഉപയോഗിചിട്ടുള്ള സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് ചിത്രത്തെ വ്യത്യസ്ത ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നത്. ഒരുപറ്റം മെയിൽ ആക്റ്റേഴ്സിനൊപ്പം കേന്ദ്രകഥാപാത്രമായി എത്തി സ്റ്റാൻഡ് എലോൺ പെർഫോമൻസ് പുറത്തെടുത്ത സറിൻ ഷിഹാബും പ്രത്യേക പ്രശംസ അർഹിക്കുന്നു. മികച്ച നടിക്കുള്ള മത്സരത്തിൽ അവസാന റൗണ്ട് വരെ സറിൻ പരിഗണിക്കപ്പെട്ടിരുന്നു. 

ആർട്ട് ഹൗസ് - കൊമെഴ്സ്യഷ്യൽ സിനിമകളുടെ സാങ്കേതങ്ങൾ ഒരേ സമയം ഉപയോഗിക്കുകയും കൃത്യമായി ബാലൻസ് ചെയ്യുകയും ചെയ്തിട്ടുണ്ട്  ആട്ടം. ആദ്യ സിനിമയിൽ തന്നെ ആനന്ദ് പുലർത്തുന്ന സംവിധാന മികവ് അദ്ഭുതപ്പെടുത്തുന്നതാണ്.

English Summary:

Aattam: National Award Winner Redefines Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com