‘എലിസബത്ത് കടുത്ത വിഷാദരോഗി, ആ ഡോക്ടർക്ക് ബുദ്ധിയുണ്ട്, ആദ്യ വിവാഹം തകർന്നതിന് കാരണമിത്’; തുറന്നടിച്ച് ബാല

Mail This Article
മുൻപങ്കാളി എലിസബത്ത് ഉദയൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ആരോപിച്ച് നടൻ ബാല. അവർ കടുത്ത വിഷാദരോഗിയാണെന്നും അതുകൊണ്ടാണ് അവരുടെ ആദ്യ വിവാഹം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനത്തിലെത്തിയതെന്നും ബാല തുറന്നടിച്ചു. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തേയും തുടർച്ചയായി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഡോ.എലിസബത്ത് ഉദയനെതിരെ പൊലീസിൽ പരാതി നൽകിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിസബത്ത് വ്ലോഗിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് രൂക്ഷഭാഷയിലാണ് ബാല പ്രതികരിച്ചത്. ഭാര്യ കോകില, അഭിഭാഷകർ എന്നിവർക്കൊപ്പമാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മുമ്പാകെ പരാതി നൽകാനെത്തിയത്.
ബാലയുടെ വാക്കുകൾ:
"എന്നെയും കുടുംബത്തെയും അവർ മാനസികമായി പീഡിപ്പിക്കുന്നു. കേരളത്തിൽ ആർക്കെങ്കിലും പൈസ ഇല്ലെങ്കിൽ, ഒരു മൊബൈൽ ഫോൺ വച്ചിട്ട് എന്നെക്കുറിച്ച് മോശമായി സംസാരിച്ചാൽ കാശുണ്ടാക്കാൻ പറ്റും. ആ ലെവലിലാണ് കാര്യങ്ങൾ. ഇത് ഒരു തൊഴിലാണോ? ഒരു സെലിബ്രിറ്റിയെ പേരെടുത്ത് അപമാനിക്കുന്നത്? എന്റെ ഭാര്യ കോകിലയെ ‘എടീ’ എന്നൊക്കെയാണ് വിളിക്കുന്നത്. ഇത് എവിടത്തെ സംസ്കാരമാണ്? ഇതിന് ഒരു അവസാനം വേണ്ടേ? ഒരു വെബ് സീരീസ് പോലെ പരമ്പര ആയാണ് വിഡിയോ ഇടുന്നത്. ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഒരുപാടു വേദനയോടെ ഞാനൊരു കാര്യം ചോദിക്കട്ടെ! ഞാൻ ബലാത്സംഗം ചെയ്യുന്ന ആളാണോ? ഒന്നര വർഷം, രണ്ടു വർഷം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പറ്റുമോ? ഒരു പ്രാവശ്യം ചെയ്താൽ അല്ലേ റേപ്പ്? പിന്നെയും പിന്നെയും റേപ്പ് ചെയ്താൽ അതെങ്ങനെ റേപ്പ് ആകും? ഞാനൊരു ലിവർ ട്രാൻസ്പ്ലാന്റ് രോഗിയാണെന്ന് എല്ലാവർക്കും അറിയാം. ഓപ്പറേഷൻ സമയത്താണ് വന്നത്. അതിനു മുൻപ് അവർ എവിടെയായിരുന്നു? അത് ആർക്കും അറിയില്ല. എലിസബത്ത് എവിടെ ആയിരുന്നുവെന്ന് ആർക്കും അറിയില്ല. എന്തൊക്കെ പീഡനങ്ങളാണ് അവർ പറയുന്നത്! ഈ ഒന്നര വർഷം കഴിഞ്ഞ് അവർ എന്തിന് ഇപ്പോൾ പറയുന്നു. ഇത്രയും കാലം എലിസബത്ത് എവിടെ ആയിരുന്നു? എന്തുകൊണ്ട് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നു?
കഴിഞ്ഞൊരു വിഡിയോയിൽ അവരുടെ ഭർത്താവ് എവിടെ എന്നൊരു ചോദ്യം ഞാൻ ചോദിച്ചിരുന്നു. അയാൾ ഒരു ഡോക്ടർ ആയിരുന്നു. അതിന് മറുപടി പറഞ്ഞത് ആ ബന്ധം രണ്ടോ മൂന്നോ ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. എന്റെ അറിവിൽ ആ ബന്ധം രണ്ട് ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ. അയാൾ ഒരു മലയാളി ഡോക്ടർ, ഇവരും ഡോക്ടർ... രണ്ടു പേരും ഒരേ പ്രഫഷൻ. ഒരു ഡോക്ടറും ആക്ടറും വേർപിരിഞ്ഞാൽ തെറ്റിദ്ധാരണ മൂലമെന്നു കരുതാം. രണ്ടു ഡോക്ടർ തമ്മിലുള്ള ബന്ധം എന്തുകൊണ്ട് രണ്ട് ആഴ്ചയിൽ അവസാനിച്ചു? അപ്പോൾ ഒരു ചോദ്യം വരില്ലേ? ജസ്റ്റിസ് ഫോർ എലിസബത്ത് എന്നു പറയുന്ന പോലെ ജസ്റ്റിസ് ഫോർ മെയിൽ ഡോക്ടർ എന്നു ഞാൻ പറഞ്ഞാൽ എത്ര പേർ അംഗീകരിക്കും. അയാളുടെ ജീവിതം എന്തായെന്ന് അറിയാമോ നിങ്ങൾക്ക്? ഒരു വിവാഹമോചന കേസിൽ ഒരാൾക്ക് എന്തൊക്കെ സംഭവിക്കുമെന്ന് അറിയാമോ? ഭയങ്കര കഷ്ടമാണ്. ഇതെല്ലാം കടന്നു വന്ന് മരണത്തെ നേരിൽ കണ്ട്, ഒരു ലിവർ ട്രാൻസ്പ്ലാന്റും നടത്തിയതിനു ശേഷം ഇപ്പോഴാണ് ഞാൻ സമാധാനമായി ഒരു വിവാഹജീവിതം നയിക്കുന്നത്. കൊച്ചി വിട്ട് വൈക്കത്തേക്ക് പോയി. അവിടെ ചാരിറ്റി പ്രവർത്തനങ്ങളുമായി ജീവിക്കുകയാണ്. ഈ മാസം 21ന് ഒരു പെൺകുട്ടിക്ക് ഹൃദയ ശസ്ത്രക്രിയ ഞാൻ നടത്തിക്കൊടുക്കുകയാണ്. സംശയമുള്ളവർക്ക് നേരിൽ പോയി അന്വേഷിക്കാം. അല്ലെങ്കിൽ വൈക്കത്ത് എന്റെ വീട്ടിലേക്ക് വരൂ. ഞാൻ ബിൽ കാട്ടിത്തരാം. എന്റെ സ്വന്തം കാശാണ് ഞാൻ കൊടുത്തത്. എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ വ്യാജമാണോ? എനിക്ക് കുഴൽപ്പണത്തിന്റെ പരിപാടി ഉണ്ടോ? ഇതെല്ലാം പച്ചനുണയാണ്.
എത്രയെത്ര ആരോപണങ്ങൾ! മരിച്ചു പോയ എന്റെ അച്ഛനെ അവർ കണ്ടിട്ടു പോലുമില്ല. എന്നിട്ട് പറയുകയാണ്, ബാങ്കിൽ പൈസ ഉണ്ടെങ്കിൽ ആരെ വേണമെങ്കിലും കൊല്ലാം എന്ന് എന്റെ അച്ഛൻ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് അവർ പറയുന്നു. ആരെങ്കിലും ഇതു പറയുമോ? ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ, ഇത് ഒരാളല്ല, കൂട്ടമായുള്ള ആക്രമണം ആണെന്ന്! ഇതിനൊരു ക്യാപ്റ്റൻ ഉണ്ട്. നാലഞ്ചു പേരാണ് ഇതു ചെയ്യുന്നത്. പിന്നെ, നിങ്ങൾ തന്നെ വിഡിയോ കണ്ടില്ലേ? രണ്ടു യുട്യൂബേഴ്സ് തൃശൂർ വരെ പോയി അവർക്കു കൈ കൊടുത്ത് സംസാരിച്ചതൊക്കെ!
ഒരു യുട്യൂബ് ചാനൽ വഴി ഒരു ഭർത്താവിനെയും ഭാര്യയേയും നിരന്തരമായി അപമാനിക്കുക. ഞാനൊരു രോഗിയാണ്... ജീവിതം കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ഒരു രോഗി! മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നില്ല. മരിച്ചു പോയ എനിക്ക് ദൈവം ജീവൻ തിരികെ തന്നതാണ്. ആ ജീവനെയാണ് അവർ തിരികെ എടുക്കാൻ നോക്കുന്നത്. നന്നായി ഞങ്ങൾ ജീവിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലേ? ഞാൻ വിവാഹം കഴിക്കും, എനിക്കും കുട്ടികൾ വേണം എന്ന് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ! എനിക്കൊരു കുട്ടി ജനിക്കുന്നത് ആർക്കും ഇഷ്ടമല്ലേ? ഞാനെല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. ഞാൻ റേപ്പ് ചെയ്യുമോ? അതു നിങ്ങൾ വിശ്വസിക്കുമോ? അവർ പഠിച്ച ആളല്ലേ? വിദ്യാഭ്യാസം ഇല്ലേ? അവർ ഡോക്ടർ അല്ലേ? അവരെ ഞാൻ റേപ്പ് ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പൊലീസിൽ പരാതി നൽകിയില്ല?
അവർ പറയുന്നത് പൊലീസ് വീട്ടിൽ വന്നു, പക്ഷേ, എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പൊലീസ് ചോദിച്ചില്ലെന്നാണ് അവർ പറയുന്നത്. അങ്ങനെയൊക്കെ സംഭവിക്കുമോ? എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഞാനെന്തിന് പൊലീസിൽ പരാതി കൊടുക്കണം? അവർ ഒരു കടുത്ത വിഷാദരോഗിയാണ്. രണ്ടാഴ്ചയിലാണ് ആദ്യത്തെ വിവാഹം തകർന്നത്. അയാളൊരു ഡോക്ടർ ആയതുകൊണ്ട് ബുദ്ധിയുണ്ടായിരുന്നു. ഈ സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്.
ഞാനും കോകിലയും കോകിലയുടെ ഇഷ്ടപ്രകാരമാണ് ഒരു യുട്യൂബ് ചാനൽ തുടങ്ങിയത്. അതൊരു കുക്കിങ് ചാനലാണ്. അതിൽ ഇതുവരെ മോശമായൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവർ ഇപ്പോൾ കാശുണ്ടാക്കുന്നുണ്ട്. എനിക്കെത്ര നഷ്ടം? കേസ് കൊടുത്താൽ അവർ എനിക്ക് തിരിച്ചു തരുമോ? എന്റെ പേര് പോയി, കരിയറിൽ മോശപ്പേര്, സമൂഹത്തിൽ ഞാനൊരു റേപ്പിസ്റ്റ്! 19 വയസിന് താഴെയുള്ള പെണ്ണിനെയും 60 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് എനിക്ക് താൽപര്യമെന്ന് പറയുന്നു! എന്താണിത്? എത്ര മോശമാണിത്? അമ്മൂമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലൈംഗികതാൽപര്യം ഉണ്ടെന്ന്! ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ? അതോ മെന്റൽ പേഷ്യന്റ് സംസാരിക്കുമോ?
എന്തുകൊണ്ട് സമൂഹത്തിൽ വയലൻസ് ഉണ്ടാകുന്നു? മറ്റൊരാളുടെ സ്വാകര്യ ജീവിതത്തിലേക്ക് അതിക്രമിച്ച് കയറിപ്പോകുമ്പോഴാണ് വിഷയം വ്യക്തിപരമാകുന്നതും പ്രശ്നങ്ങളുണ്ടാകുന്നതും. ഇപ്പോൾ ഞാൻ പരാതി കൊടുത്തിട്ടുണ്ട്. എന്നിട്ടും എന്റെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നാൽ, എന്റെ ഭാര്യയെ എടീ, വാടീ എന്നൊക്കെ പറഞ്ഞാൽ ഒരു ദിവസം ഞാൻ നടൻ ബാല ആയിരിക്കില്ല. ന്യായം നോക്കില്ല. ചിലപ്പോൾ ഞാൻ ഇടിക്കേണ്ടി വരും. അതു ഞാനല്ല, നിങ്ങളായാലും നിങ്ങളുടെ ഭാര്യയെ ഇങ്ങനെയൊക്കെ വിളിച്ചാൽ മുഖത്തടിക്കും. പക്ഷേ, വയലൻസ് വേണ്ടെന്നു വച്ച് ഞങ്ങളിപ്പോൾ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ഞാനിപ്പോൾ എടുത്തിരിക്കുന്ന ഈ ചുവട് എല്ലാവർക്കും മാതൃക ആകണം. ഞങ്ങൾ തീർച്ചയായും ജയിച്ചിരിക്കും," ബാല പറഞ്ഞു.