വായ്പ ജപ്തി: മൊറട്ടോറിയത്തിൽ ആശയക്കുഴപ്പം

Mail This Article
കോഴിക്കോട്∙ ഡിസംബർ 31 വരെ ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ലഭിക്കാതെ സാധാരണക്കാർ. റവന്യു വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം മൊറട്ടോറിയം നൽകാൻ കഴിയില്ലെന്നു സഹകരണ ബാങ്കുകളും വാണിജ്യ ബാങ്കുകളും നിലപാട് എടുത്തതോടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും മൊറട്ടോറിയത്തിന്റെ ഗുണം ലഭിക്കുന്നില്ല.
മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്താണ് ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതനുസരിച്ചു കഴിഞ്ഞയാഴ്ച റവന്യു വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് ബാധകമല്ലെന്നാണു സഹകരണ ബാങ്കുകളും വാണിജ്യ ബാങ്കുകളും വ്യക്തമാക്കുന്നത്.
ജപ്തി നടപടികൾക്ക് മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിനു റിസർവ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ നിർദേശം ഇതുവരെ വന്നിട്ടില്ലെന്നു വാണിജ്യ ബാങ്കുകൾ പറയുന്നു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കു മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ റിസർവ് ബാങ്ക് അനുമതി വേണം.
സർക്കാർ ഉത്തരവിൽ സഹകരണ ബാങ്കുകൾ എന്നു പറയുന്നുണ്ടെങ്കിലും അതു പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക്(സർവീസ് സഹകരണ ബാങ്കുകൾ) ബാധകമാകുമോ എന്ന ആശയക്കുഴപ്പവുമുണ്ട്. സർവീസ് സഹകരണ ബാങ്കുകൾക്ക് മൊറട്ടോറിയം നടപ്പാക്കണമെങ്കിൽ സഹകരണ റജിസ്ട്രാർ പ്രത്യേക ഉത്തരവിറക്കണം.