ADVERTISEMENT

കഴിഞ്ഞ ഏപ്രിൽ 10ന് ഇടുക്കി ജില്ലയിൽ രണ്ടുപേർ തമ്മിൽ വഴിത്തർക്കമുണ്ടായി. അറുപതുകാരിയും എഴുപത്തിമൂന്നുകാരനും തമ്മിലായിരുന്നു പ്രശ്നം. തർക്കം വാക്കേറ്റവും മൽപിടിത്തവുമായി. ഇതിനിടെ എഴുപത്തിമൂന്നുകാരൻ താഴെ വീണു. വെയിലത്തു കിടന്ന ഇദ്ദേഹത്തെ മൂന്നു മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൂര്യാഘാതമാണെന്നു കണ്ടെത്തി.

കോഴിക്കോട് ചക്കുംകടവ് പൈങ്ങായിപ്പറമ്പിൽ കണിയേരി വീട്ടിൽ വിജേഷ് (41) ഏപ്രിൽ 30നു പെയ്ന്റിങ് ജോലിക്കിടെയാണു സൂര്യാഘാതമേറ്റു മരിച്ചത്. ഒന്നര സെന്റിൽ ജീവിക്കുന്ന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു വിജേഷ്. ഏറെനാളായി പണിയില്ലാതിരുന്ന ശേഷം ജോലിക്കു പോയ ദിവസമായിരുന്നു ദുരന്തം. വേനൽ ചൂടേറ്റു സംസ്ഥാനത്തു സമാനരീതിയിൽ മരിച്ചത് 8 പേർ. 

പടരുന്ന രോഗങ്ങൾ

പെരുമ്പാവൂരിലെ വേങ്ങൂർ വീട്ടിമുകൾ, വക്കുവള്ളി ഭാഗങ്ങളിൽ ഏപ്രിൽ പകുതിയിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചു. 122 പേരാണ് രോഗബാധിതരായത്. ഒരാൾ മരിച്ചു. 4 പേർ ഐസിയുവിൽ. മലിനജലത്തിൽനിന്നു പകരുന്ന ഹെപ്പറ്റൈറ്റിസ് എയാണു ബാധിച്ചത്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിൽ മാലിന്യം കലർന്നതാണു കാരണമെന്നു കരുതുന്നു. സംസ്ഥാനത്ത് ഏപ്രിലിൽ 10 പേരാണു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. 23 പേർ എലിപ്പനി ബാധിച്ചും 14 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ചിക്കൻപോക്സ് ഉൾപ്പെടെയുള്ള രോഗങ്ങളും പടരുന്നുണ്ട്. വേനലിലെ ചൂടിനെ മാത്രമല്ല, ആ അന്തരീക്ഷം സൃഷ്ടിക്കുന്ന രോഗവ്യാപന സാധ്യതയെയും കരുതണം.

ഡോ. രാജീവ് ജയദേവൻ
ഡോ. രാജീവ് ജയദേവൻ

കൊടുംചൂടിനെ ആരോഗ്യത്തിനു ഭീഷണിയുയർത്തുന്ന ഘടകമായി പ്രഖ്യാപിക്കണം. ചൂടു മൂലം നേരിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകാം. ഉറക്കത്തെ ബാധിക്കുന്നതു മൂലം റോഡപകടങ്ങൾ വർധിക്കാനുള്ള സാഹചര്യം പോലുമുണ്ട്. 

ഡോ. രാജീവ് ജയദേവൻ, ശാസ്ത്ര ഉപദേഷ്ടാവ്, ഐഎംഎ

മനസ്സിലാക്കാം മനസ്സിന്റെ മാറ്റം

കൊടും ചൂട് ആളുകളുടെ മാനസികാരോഗ്യത്തെയും ബാധിക്കും. ഉറക്കക്കുറവും നിർജലീകരണവുമാണു പ്രശ്നം. ദിവസങ്ങളോളം ഉറക്കം മുടങ്ങുന്നതു പെരുമാറ്റത്തെയും സ്വഭാവരീതികളെയും ബാധിക്കും. പെട്ടെന്നു ദേഷ്യം വരിക, എടുത്തുചാടി പ്രതികരിക്കുക, വരുംവരായ്കകൾ നോക്കാതെ പെരുമാറുക തുടങ്ങിയ കാര്യങ്ങൾ വീട്ടിലും തൊഴിലിടങ്ങളിലും പ്രശ്നങ്ങൾക്കു കാരണമാകും.

ഡോ. അരുൺ ബി.നായർ
ഡോ. അരുൺ ബി.നായർ

ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതു മൂലം ശരീരമാസകലം വേദന, ജോലി ചെയ്യാനുള്ള ശേഷിക്കുറവ്, ശ്രദ്ധക്കുറവ്, ഓർമക്കുറവ് തുടങ്ങിയവയുണ്ടാകാം. വിദ്യാർഥികളുടെ പഠനം പിന്നാക്കമാകാം. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കു ചൂടുകാലത്തെ ഉറക്കക്കുറവ് പ്രശ്നങ്ങൾ കൂടാൻ ഇടയാക്കും. ഉന്മാദം, വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ, ചിത്തഭ്രമം തുടങ്ങിയവ ചൂടുകാലത്തു വർധിക്കും.

ഒരു വലിയ കുപ്പി വെള്ളം കുടിച്ചു ദിവസം തുടങ്ങാം. ഓരോ മണിക്കൂറിലും ഓരോ ഗ്ലാസ് വെള്ളം കുടിക്കണം. ഉപ്പിട്ട നാരങ്ങാവെള്ളം പോലെ ലവണാംശമടങ്ങിയ വെള്ളം നല്ലത്. വൈകിട്ട് നാലിനു ശേഷം ചായ, കാപ്പി എന്നിവ ഒഴിവാക്കുക. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ മാറ്റിവയ്ക്കുക. 

ഡോ. അരുൺ ബി.നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം.

ഡോക്ടറോട് ചോദിക്കാം

ഡോ. ആർ.അശ്വിനി
ഡോ. ആർ.അശ്വിനി

Q സൺസ്ക്രീൻ പുരട്ടിയാൽ വെയിലിൽനിന്നു രക്ഷ കിട്ടുമോ?

A വെയിലിലേക്ക് ഇറങ്ങുന്നതിന് അരമണിക്കൂർ മുൻപു സൺസ്ക്രീൻ പുരട്ടണം. 15–20 മിനിറ്റിനു ശേഷമേ പ്രവർത്തിച്ചു തുടങ്ങൂ. 2–4 മണിക്കൂർ ഗുണം കിട്ടും. മേക്കപ്പ് ഇടുന്നവർ അതിനു മുകളിൽ സൺസ്ക്രീൻ പുരട്ടണം. സൺ പ്രൊട്ടക്‌ഷൻ ഫാക്ടർ (എസ്പിഎഫ്) 30 ഉള്ള സൺസ്ക്രീൻ മതിയാകും.

Q ചൂടുകുരുവിൽനിന്ന് എങ്ങനെ രക്ഷപ്പെടും?

A ചർമത്തിലെ തടസ്സം മൂലം വിയർപ്പുഗ്രന്ഥികൾ പൊട്ടി വിയർപ്പ് ചർമത്തിലേക്ക് ഇറങ്ങുമ്പോഴാണു ചൂടുകുരു ഉണ്ടാകുന്നത്. കുഞ്ഞുങ്ങളിൽ ഇതു കൂടുതലായിരിക്കും. അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക, വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക. എണ്ണ പുരട്ടുന്നതും പൗഡറിടുന്നതും വിയർപ്പുഗ്രന്ഥിയിൽ കൂടുതൽ തടസ്സങ്ങളുണ്ടാക്കും.

Q മൂന്നും നാലും നേരം കുളിച്ചാൽ പ്രശ്നമുണ്ടോ?

A എത്ര തവണ കുളിച്ചാലും പ്രശ്നമില്ല. പക്ഷേ, എല്ലാത്തവണയും സോപ്പും ഷാംപൂവും ഉപയോഗിക്കരുത്. അതു ചർമത്തെ കൂടുതൽ വരണ്ടതാക്കും.

Q വെയിലിൽ പൊള്ളലേറ്റാൽ എന്തുചെയ്യും?

A വെയിലേറ്റ ഭാഗങ്ങളിൽ നീറ്റലും പുകച്ചിലും പൊള്ളിയപോലെ പാടുമുണ്ടാകും. സൂര്യാതപമേറ്റാൽ ചൂടുള്ള സ്ഥലത്തുനിന്ന് ഉടൻ മാറണം. നനച്ച തുണി ഉപയോഗിച്ചു ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കണം. പൊള്ളിയ ചർമം സ്വയം ഇളക്കരുത്. ഈ ഭാഗത്തെ തൊലി പൊളിഞ്ഞിളകിപ്പോയി ക്രമേണ പഴയപടിയാകും. 

(വിവരങ്ങൾ: ഡോ. ആർ.അശ്വിനി, അസി. പ്രഫസർ, ത്വക്ക് രോഗ വിഭാഗം, മെഡിക്കൽ കോളജ്, കോട്ടയം)

വലഞ്ഞ് വയോജനം

ചൂട് ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരു വിഭാഗം വയോജനങ്ങളാണ്. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ കഴിയുന്നതു വയോജനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. ക്ഷീണം, പേശികൾക്കു തളർച്ച എന്നിവ സാധാരണം. പലതരത്തിലുള്ള പനിയും വ്യാപകം. 

ഡോ. ജിനോ ജോയ്
ഡോ. ജിനോ ജോയ്

  കൊടും ചൂടിനൊപ്പം പനി കൂടിയാകുന്നതോടെ കാര്യങ്ങൾ കുഴയും. മരുന്നുകൾ കഴിക്കുന്നവരിൽ നിർജലീകരണം കൂടുകയും രക്തസമ്മർദം കുറയുകയും ചെയ്യുമെന്നതിനാൽ വേനലിൽ മരുന്നുകൾ ക്രമീകരിക്കണം.

പകൽ തുറസ്സായ സ്ഥലങ്ങളിലെ തണൽമരങ്ങൾക്കു ചുവട്ടിൽ ഇരിക്കാം. ശരീരത്തിലേക്ക് ഓരോ മണിക്കൂർ കൂടുമ്പോൾ വെള്ളം സ്പ്രേ ചെയ്യാം. ഭക്ഷണത്തിൽ ജലാംശമടങ്ങിയ നാരുകളുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താം. മൂത്രം ഒഴിക്കുന്നതിനനുസരിച്ചു വെള്ളം കുടിക്കണം.

ഡോ. ജിനോ ജോയ്, കൺസൽറ്റന്റ് ജെറിയാട്രിഷ്യൻ, മെഡിക്കൽ ട്രസ്റ്റ് , കൊച്ചി.

ചൂടു മൂലമുള്ള മരണം 8

പാലക്കാട്: 2

എറണാകുളം: 1

തൃശൂർ: 1

മലപ്പുറം: 1

ഇടുക്കി: 1

കോഴിക്കോട്: 1

കണ്ണൂർ :1

ശരീരത്തിന് ഏറ്റവും യോജിച്ച ആന്തരിക ഊഷ്മാവ് 36.8 ഡിഗ്രി സെൽഷ്യസാണ്. ശരീര പ്രകൃതിക്കനുസരിച്ച് ഓരോരുത്തരിലും  ഏറ്റക്കുറച്ചിലുകളുണ്ടാകാം. എങ്കിലും ശരീരത്തിലെ ആന്തരികാവയവങ്ങളും കോശങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നത് 36–37 ഡിഗ്രി സെൽഷ്യസിലാണ്.

ചൂട് കൂടുമ്പോൾ സംഭവിക്കുന്നത്

ശരീരത്തിനു സ്വാഭാവിക ശീതീകരണ സംവിധാനമുണ്ട്. ത്വക്കിൽ ചൂടു കൂടുമ്പോൾ രക്തത്തിന്റെ താപനിലയും കൂടും. ഇതു നിയന്ത്രിക്കാൻ ശരീരം രക്തക്കുഴലുകൾ വികസിപ്പിച്ചു ത്വക്കിലേക്കു കൂടുതൽ രക്തമെത്തിക്കും. ഇതോടെ ആന്തരികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയും. രക്തസമ്മർദം ക്രമാതീതമായി താഴും. ഇതു മസ്തിഷ്കമുൾപ്പെടെ  ഏത് അവയവത്തെയും ബാധിക്കാം. കടുത്ത വേനലിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിർജലീകരണമുണ്ടാകുന്നതാണ് ആരോഗ്യപ്രശ്നങ്ങളുടെ ആദ്യഘട്ടം. ഇതു രക്തസമ്മർദം കുറയ്ക്കുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. അപ്രതീക്ഷിതമായി കുഴഞ്ഞുവീഴും. പതിവായി മരുന്നു കഴിക്കുന്ന വയോജനങ്ങളിൽ നിർജലീകരണം കൂടുതലായിരിക്കും. ജലാംശത്തിനൊപ്പം സോഡിയം ഉൾപ്പെടെ നഷ്ടപ്പെട്ടു  ലവണങ്ങളുടെ സന്തുലിതാവസ്ഥ തെറ്റി ആളുകൾ തളർന്നു വീഴും.

ഡോ. പി. ജയേഷ്കുമാർ
ഡോ. പി. ജയേഷ്കുമാർ

ശരീരത്തിലെ ചൂടിനെക്കാൾ ഉയർന്ന ചൂട് പുറത്തുണ്ടാകുമ്പോൾ തലച്ചോർ, കരൾ, വൃക്ക, മസിൽ, രക്തം,ഹൃദയം എന്നിവയുടെ പ്രവർത്തനം ഒറ്റയടിക്കു നിലച്ചു പോകുന്നതാണ് സൂര്യാഘാതം. രക്തസമ്മർദം പെട്ടെന്നു താഴും. സൂര്യാഘാതമേറ്റ വ്യക്തിക്കു തിരിച്ചറിയാൻ കഴിയുന്നതിനു മുൻപു തന്നെ വൃക്കയുടെ പ്രവർത്തനം നിലച്ചിരിക്കും. കരളിന്റെ  കോശങ്ങൾ നശിക്കും. രക്തത്തിനു കട്ട പിടിക്കാനുള്ള കഴിവു നഷ്ടമാകും. തലച്ചോറിനെ ബാധിക്കുമ്പോൾ അപസ്മാരമോ ബോധക്കേടോ ഉണ്ടാകും. വീടനകത്തെ അടച്ചിട്ട മുറിയിൽ ഇരുന്നാലും സൂര്യാഘാതമേൽക്കാം. വീടിന്റെ മേൽക്കൂര ചുട്ടുപഴുത്തുള്ള ചൂടിലും ഇതു സംഭവിക്കും. ഏറെ നേരം വെയിലത്ത് പാർക്ക് ചെയ്ത കാറിലിരുന്നാലും സൂര്യാഘാതമേൽക്കാം. പുറത്തിറങ്ങുന്നത് കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക.

ഡോ. പി. ജയേഷ്കുമാർ, മെഡിസിൻ വിഭാഗം മേധാവി, മെഡിക്കൽ കോളജ്, കോഴിക്കോട്

English Summary:

The hotlife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com