ADVERTISEMENT

അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയ നിരീക്ഷകൻ, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു കഴിഞ്ഞ ദിവസം മുംബൈയിൽ അന്തരിച്ച എ.ജി. നൂറാനി (93). ഭരണഘടനാനിയമങ്ങളിൽ വിദഗ്ധനായിരുന്ന അബ്ദുൽ ഗഫൂർ മജീദ് നൂറാനി മതനിരപേക്ഷതയുടെയും തുല്യനീതിയുടെയും ശക്തനായ വക്താവായി നിലകൊണ്ടു.

സുപ്രീം കോടതി അഭിഭാഷകനായിരുന്ന നൂറാനി ബോംബെ ഹൈക്കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ഇംഗ്ലിഷ് മാധ്യമങ്ങളിൽ നിയമം, രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പംക്തി എഴുതി. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളിലും ചരിത്രസംവാദങ്ങളിലും ഉറച്ച നിലപാടോടെ സജീവമായി ഇടപെട്ടു. അധികമാരും അറിയാത്ത പഴയ ചരിത്രരേഖകൾ വിലയിരുത്തി ജമ്മു കശ്മീരിനെപ്പറ്റി നിരന്തരം എഴുതി.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയ ഭരണഘടനയിലെ 370–ാം വകുപ്പ് സംബന്ധിച്ച് അദ്ദേഹമെഴുതിയ പുസ്തകം ആ മേഖലയിലെ പഠനത്തിലെ അടിസ്ഥാന സ്രോതസ്സുകളിലൊന്നാണ്. ഇന്ത്യാവിഭജനത്തിലേക്കു നയിച്ച സംഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്തി അവതരിപ്പിച്ച അദ്ദേഹം വിഭജനത്തെ ‘മനുഷ്യചരിത്രത്തിലെ 10 വലിയ ദുരന്തങ്ങളിലൊന്ന്’ എന്നാണു വിശേഷിപ്പിച്ചത്.

ആധികാരികമായ ചരിത്രരേഖകൾ പരിശോധിച്ച് വസ്തുതാപരമായ കൃത്യത ഉറപ്പുവരുത്താൻ ജാഗ്രത പാലിച്ച നൂറാനി, ചരിത്രപരമായ തെറ്റിദ്ധാരണകളെയും അർധസത്യങ്ങളെയും പൊളിച്ചെഴുതാനും മടിച്ചില്ല. അതേസമയം, ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെയോ സർക്കാരിന്റെയോ ഭാഗമാകാൻ വിസമ്മതിച്ച് സ്വതന്ത്രനായി നിൽക്കാനും അദ്ദേഹത്തിനായി.

ഭരണഘടനാപരമായ വിഷയങ്ങളിലും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലും ജീവിതാന്ത്യം വരെ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഒപ്പം ഒരു കോളമിസ്റ്റ് എന്ന നിലയിൽ മനുഷ്യാവകാശപ്രശ്നങ്ങൾ മുതൽ ഹിന്ദു മുസ്‌ലിം സമുദായ ബന്ധങ്ങൾ വരെ മുടക്കം കൂടാതെ എഴുതി. നാഷനൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് അബ്ദുല്ലയെ നെഹ്റു സർക്കാർ തടവിലാക്കിയപ്പോൾ അദ്ദേഹത്തിനുവേണ്ടി ഹാജരായത് നൂറാനിയാണ്. ബോംബെ ഹൈക്കോടതിയിൽ ജെ. ജയലളിതയുമായി ബന്ധപ്പെട്ട കേസിൽ ഡിഎംകെ നേതാവ് എം. കരുണാനിധിക്കുവേണ്ടിയും വാദിച്ചു.

പ്രധാന പുസ്തകങ്ങൾ: ദ് കശ്മീർ ഡിസ്പ്യുട്ട് 1947–2012, ആർട്ടിക്കിൾ 370: എ കോൺസ്റ്റിറ്റ്യൂഷൻ ഹിസ്റ്ററി ഓഫ് ജമ്മു ആൻഡ് കശ്മീർ, ദ് കോൺസ്റ്റിറ്റ്യൂഷൻ ക്വസ്റ്റ്യൻ ഇൻ ഇന്ത്യ, ദ് ട്രയൽ ഓഫ് ഭഗത് സിങ്, ദ് ഡിസ്ട്രക‍്‍ഷൻ ഓഫ് ഹൈദരാബാദ്, ദ് ബാബറി മസ്ജിദ്, ദി ആർഎസ്എസ് ആൻഡ് ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ, ദ് ഗോഡ്സെ കണക്‌ഷൻ

English Summary:

AG Noorani: Fearless voice for justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com