ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കാഴ്ച നഷ്ടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഉത്തരവ്

Mail This Article
തൊടുപുഴ ∙ കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകന്റെ തലയിൽ ലാത്തികൊണ്ട് അടിക്കുകയും തുടർന്ന് 30% കാഴ്ച നഷ്ടമാകുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാൻ സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ഉത്തരവ്.2022 ജൂൺ 14ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി നടത്തിയ മാർച്ചിലാണ് ലാത്തിച്ചാർജ് ഉണ്ടായത്. നിലവിലെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദിനാണ് (30) പരുക്കേറ്റത്. വെങ്ങല്ലൂർ കൈതക്കോട് ഓലിക്കൽ വീട്ടിൽ ബിലാൽ അന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
സംഘർഷത്തിനിടെ നാലു പൊലീസുകാർ ചേർന്നാണ് ബിലാലിനെ ആക്രമിച്ചത്. അന്ന് ഇടുക്കി എആർ ക്യാംപിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ഡി.ഡി.അജിനാണ് ലാത്തികൊണ്ട് അടിച്ച് ബിലാലിന്റെ ഇടതുകണ്ണിന് പരുക്കേൽപിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്ന് 2 മാസത്തെ ചികിത്സയ്ക്കു ശേഷമാണ് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഡി.ഡി.അജിനെതിരെ 30 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി 20ന് ഉത്തരവിട്ടു.