ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ (49) മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി 25നാണ് 20 ജലറ്റിൻ സ്റ്റിക്കുകളുമായി ഉപേക്ഷിച്ച കാർ കണ്ടെത്തിയത്. ഇൗ കാർ കൈവശം വച്ചിരുന്ന മൻസുക് ഹിരണിനെ ഇൗ മാസം അഞ്ചിന് താനെ കടലിടുക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് മഹാരാഷ്ട്ര എടിഎസ്സിൽ നിന്ന് എൻഐഎ ഏറ്റെടുത്തേക്കും. ശനിയാഴ്ച അറസ്റ്റിലായ സച്ചിൻ വാസെയെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സച്ചിൻ വാസെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സഹോദരൻ മുഖേനയാണ് അദ്ദേഹം ഹേബിയസ് കോർപസ് ഹർജി നൽകിയത്. ചില രാഷ്ട്രീയശക്തികൾ തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മരണമടഞ്ഞ മൻസുക് ഹിരണിന്റെ ഭാര്യയെയാണ് അവർ തനിക്കെതിരെ ആയുധമാക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചു. തന്റെ ഭർത്താവിനെ സച്ചിൻ വാസെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു എന്നാണ് ഹിരണിന്റെ ഭാര്യയുടെ ആരോപണം.

വിവാദമാക്കി ബിജെപി;അഘാഡിയിലും അസ്വസ്ഥത

സച്ചിൻ വാസെയുടെ അറസ്റ്റ് വിവാദമായിരിക്കെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദർശിച്ചു ചർച്ച നടത്തി. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ മാറ്റി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ ഇതു തള്ളി. 

ഗുരുതരമായ കുറ്റകൃത്യത്തിൽ മഹാരാഷ്ട്ര പൊലീസിൽ പ്രമുഖ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവം പ്രതിപക്ഷമായ ബിജെപി വലിയ വിവാദമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്ത രീതിയിൽ മഹാ വികാസ് അഘാഡിയിലും അസ്വസ്ഥത പുകയുന്നുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന എൻസിപിക്കെതിരെ കോൺഗ്രസിലും ശിവസേനയിലും മുറുമുറുപ്പുണ്ട്.

അറസ്റ്റ് പൊലീസിനെ അപമാനിക്കാൻ: സേന

സച്ചിൻ വാസെയെ എൻഐഎ  അറസ്റ്റ്് ചെയ്തത് മഹാരാഷ്ട്ര പൊലീസിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണെന്നു ശിവസേന. വാസെ കുറ്റക്കാരനാണെങ്കിൽ അതു കണ്ടുപിടിക്കാനും നടപടിയെടുക്കാനും മഹാരാഷ്ട്ര എടിഎസ്സിനു ശേഷിയുണ്ട്. എന്നാൽ, മഹാരാഷ്ട്ര പൊലീസിനെ ഇടിച്ചുതാഴ്ത്താനായി എൻഐഎയെ ആയുധമാക്കിയിരിക്കുകയാണ്. മനഃപൂർവമാണ് അറസ്റ്റ്. സത്യം പുറത്തുവരും - മുഖപത്രത്തിലെ ലേഖനത്തിൽ ശിവസേന ചൂണ്ടിക്കാട്ടി.റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് സച്ചിൻ വാസെയാണ്. അന്നു മുതൽ കേന്ദ്രസർക്കാരിന്റെ ‘ഹിറ്റ് ലിസ്റ്റിൽ’ ആണ് അദ്ദേഹമെന്നും ലേഖനത്തിൽ പറയുന്നു.

സസ്പെൻഷൻ പിൻവലിച്ചത് അന്വേഷിക്കണം: ബിജെപി

ഘാട്കോപ്പർ സ്ഫോടനക്കേസിൽ പ്രതിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസിൽ 2004 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെയെ 2020ൽ ഉദ്ധവ് സർക്കാർ തിരിച്ചെടുത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ശിവസേനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സസ്പെൻഷൻ പിൻവലിച്ചതും തിരിച്ചെടുത്തതുമെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു. മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായ സച്ചിൻ വാസെ കുറ്റവാളികളെ വകവരുത്തുന്ന 63 ദൗത്യങ്ങളിൽ  പങ്കാളിയായിരുന്നു.

English Summary: Sachin Vaze targeted for arresting Arnab Goswami, claims Shiv Sena

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com