സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കീഴ്ക്കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി നീക്കി

Mail This Article
കൊച്ചി∙ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾ. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്നു കോടതി വ്യക്തമാക്കി. കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണു നടപടി.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു. അപ്രസക്തമായ രേഖകളെ ആശ്രയിച്ചാണു മുൻകൂർ ജാമ്യം നൽകിയതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു വിലയിരുത്തി ഹൈക്കോടതി ഓഗസ്റ്റിൽ സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
English Summary: Civic Chandran rape case: High Court removes sessions court's remarks from verdict