ADVERTISEMENT

ന്യൂഡൽഹി ∙ തവാങ് സംഘർഷത്തിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷബഹളം. ആവശ്യം നിരസിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ലോക്സഭ വിട്ടിറങ്ങി. അതേസമയം, സംഘർഷത്തിൽ ഇന്ത്യൻ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. ചൈനയുടെ നടപടിയെപ്പറ്റിയുള്ള ആശങ്ക നയതന്ത്ര വൃത്തങ്ങൾ വഴി വിഷയം ചൈനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിർത്തിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തുരത്തിയോടിക്കുകയായിരുന്നെന്നു രാജ്നാഥ് സിങ് പറഞ്ഞു. അപ്പോഴുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തെയും സൈനികർക്കു പരുക്കേറ്റു. കടന്നുകയറ്റത്തെ ശക്തമായി ചെറുത്ത നമ്മുടെ സൈന്യം ചൈനീസ് സൈന്യത്തെ അതിർത്തിക്കപ്പുറത്തേക്ക് തുരത്തിയോടിച്ചു. വണ്ടിവന്നാൽ ശക്തമായി തിരിച്ചടിക്കാൻ കരുത്തുള്ളവരാണ് നമ്മുടെ സൈന്യം. അതിർത്തിയിൽ നിലവിലെ സ്ഥിതി അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും രാജ്നാഥ് ആരോപിച്ചു.

വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നൽകിയിരുന്നു. ഈ വിഷയത്തിൽ സൈന്യത്തിനു പിന്തുണ നൽകുന്നെന്നും പക്ഷേ ചില ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. ഇക്കാര്യത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിട്ടുണ്ട്.

ചൈനീസ് സൈനികരുടെനുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. സംഘർഷമേഖലയിൽ നിന്ന് അൽപസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഇരുഭാഗത്തെയും സേനാ കമാൻഡർമാർ അതിർത്തിയിൽ ചർച്ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരവേയാണ് അരുണാചൽ അതിർത്തിയിലും ചൈനയുടെ പ്രകോപനം. മേഖലയിൽ ഇന്ത്യൻ വ്യോമസേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

വടക്കുകിഴക്കൻ പ്രദേശത്തെ നിയന്ത്രണ മേഖലയിൽ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഇന്ത്യൻ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും സേനാ അധികൃതർ പറഞ്ഞിട്ടുണ്ട്.

English Summary: Rajnath Singh statement on LAC clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com