‘പൊറുക്കൽ നീതി’യിൽ ചേരി തിരിഞ്ഞ് ഫെമിനിസ്റ്റുകൾ; ഭിന്നത സിവിക് ചന്ദ്രന്റെ പേരിലുയർന്ന പീഡനക്കേസിന്റെ പേരിൽ

Mail This Article
കോഴിക്കോട്∙ ‘പൊറുക്കൽ നീതി’യിൽ രണ്ടു ചേരിയായി തിരിഞ്ഞ് ഫെമിനിസ്റ്റ് ചിന്താധാരയിലെ പ്രമുഖർ. സംസ്ഥാനത്ത് ഫെമിനിസ്റ്റ് ചിന്താധാരയ്ക്ക് തുടക്കമിട്ട വനിതാപ്രവർത്തകരാണ് എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ പേരിലുയർന്നുവന്ന പീഡനക്കേസിനെ തുടർന്ന് രണ്ടു വിഭാഗമായി തിരിഞ്ഞ് പരസ്പരം ആരോപണമുന്നയിക്കുന്നത്.
തൊഴിലിടത്തിലെ പീഡനത്തിനെതിരെ കെ.അജിതയും സി.എസ്.ചന്ദ്രികയുമടക്കമുള്ളവർ അതിജീവിതയെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടെടുത്തു. അതേസമയം, കേസ് സിവിക് ചന്ദ്രനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണോ എന്ന സംശയം കണക്കിലെടുത്താണത്രെ മറ്റൊരു വിഭാഗം എതിർനിലപാട് സ്വീകരിച്ചു. ജെ.ദേവികയും ഡോ.ഖദീജ മുംതാസുമടങ്ങുന്നവർ ഈ പക്ഷത്താണ്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഏതാനും മാസങ്ങളായി നിലപാടുകൾ വ്യക്തമാക്കിയുള്ള പോസ്റ്റുകൾ കൊണ്ടുള്ള പോരിലാണ് ഇരുവിഭാഗവും.
തൊഴിലിടത്തിലെ പീഡനത്തെക്കുറിച്ച് അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് സിവിക് ചന്ദ്രനു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ആരോപണം സംശയാസ്പദമാണെന്ന നിലപാടാണു ദേവികയും ഖദീജ മുംതാസുമടങ്ങുന്നവർ സ്വീകരിച്ചത്. അതേ സമയം, കമ്മിഷൻ രൂപീകരിച്ചത് നിയമപരമല്ലെന്ന് ലേബർ ഓഫിസർ കണ്ടെത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു.
സിവിക് ചന്ദ്രനെ അനുകൂലിക്കുന്നവരാണ് ‘പൊറുക്കൽ നീതി’ വാദം മുന്നോട്ടുവച്ചത്. കോടതി ഒരാൾക്ക് ശിക്ഷ വിധിച്ചാലും ഇരയ്ക്കു പൂർണമായും നീതി കിട്ടിയെന്നു പറയാനാവില്ലെന്ന നിലപാടാണ് ഈ വിഭാഗക്കാർ മുന്നോട്ടു വച്ചത്.
ആത്മാർഥമായി ഖേദം പ്രകടിപ്പിച്ചാൽ മാത്രമേ കാര്യമുള്ളൂ. അതുണ്ടായാൽ തെറ്റ് പൊറുക്കാം. കോടതിയിലൂടെ മാത്രമല്ല ഇരകൾക്ക് നീതി കിട്ടാൻ സാധ്യതയുള്ളത് എന്നും ഈ വിഭാഗം വാദം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ സംഭവത്തിലെ അതിജീവിതയും അതിജീവിതയ്ക്കൊപ്പമുള്ള വിഭാഗവും ഈ തത്വത്തെ ‘അറക്കൽ നീതി’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഏതു ചിന്താധാരയിലും അഭിപ്രായഭിന്നതകളുണ്ടാവുമെന്നും അതുമാത്രമാണ് ഇപ്പോഴുള്ളതെന്നും കെ.അജിത പറഞ്ഞു. എന്താണ് ഫെമിനിസമെന്നു മനസ്സിലാക്കുന്നതിലെ വ്യത്യാസം കൊണ്ടാണു നിലപാടിലെ വ്യതിചലനമെന്നും അജിത അഭിപ്രായപ്പെട്ടു. നിലവിലെ നിലപാട് തികച്ചും വ്യക്തിപരമായിരിക്കാം. ചില തെറ്റിദ്ധാരണകളുടെ പുറത്തുമായിരിക്കാം. നാളെ ഈ ചേരിതിരിവുകൾ ഇല്ലാതാവുകയും എല്ലാവരും ഒരുമിച്ചു നിൽക്കുകയും ചെയ്തേക്കാം. മുൻകാലങ്ങളിൽ ഫെമിനിസ്റ്റ് ചിന്താധാരയ്ക്കുവേണ്ടി ഏറെ സംഭാവന ചെയ്തവരാണ് അവരിൽ പലരും. ഈ വിഷയത്തിൽ എതിർനിലപാട് സ്വീകരിച്ചതുകൊണ്ടു മാത്രം അവരുടെ സംഭാവനകളെ തള്ളിപ്പറയാൻ കഴിയില്ലെന്നും അജിത പറഞ്ഞു.
English Summary: civic chandran sexual harassment case