ADVERTISEMENT

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി റെക്കോർഡ് തകർത്ത് ഉയരുന്നു. സെൻസെക്സ് ചരിത്രത്തിലാദ്യമായി 85,000 പോയിന്റ് ഭേദിച്ചപ്പോൾ നിഫ്റ്റിയും 25,981 എന്ന റെക്കോർഡ് ഉയരം തൊട്ടു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കവേ നിഫ്റ്റിയുള്ളത് പക്ഷേ, 14.75 പോയിന്റ് (-0.06%) നഷ്ടവുമായി 25,924ലും സെൻസെക്സുള്ളത് 61 പോയിന്റ് (-0.08%) താഴ്ന്ന് 84,862ലുമാണ്. ഇന്നൊരുവേള സെൻസെക്സ് 85,058 വരെ എത്തിയിരുന്നു.

∙ ചൈനീസ് കരുത്തിൽ മെറ്റൽ മുന്നേറ്റം

ആഗോള വ്യാവസായിക ഭൂപടത്തിൽ മുഖ്യസ്ഥാനമുള്ള ചൈന ആഭ്യന്തര വളർച്ച ശക്തിപ്പെടുത്താനായി രക്ഷാപ്പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ മെറ്റൽ‌ ഓഹരികൾ നടത്തുന്ന മികച്ച പ്രകടനമാണ് ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളെ തുടക്കത്തിൽ റെക്കോർഡിലേക്കു നയിച്ചത്. റിലയൻസ് ഇൻഡസ്രീസും ടൈറ്റനും ഐസിഐസിഐ ബാങ്കും കൊട്ടക് ബാങ്കും അടക്കമുള്ള വൻകിട ഓഹരികൾ തളർന്നതു സൂചികകളെ പിന്നീടു നഷ്ടത്തിലേക്കും നയിച്ചു.

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ കേന്ദ്രബാങ്ക് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൈകാതെ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) 0.2% കുറച്ച് 1.5 ശതമാനമാക്കുമെന്ന സൂചന ബാങ്കിന്റെ ഗവർണർ പാൻ ഗോങ്ഷെങ് നൽകിയിട്ടുണ്ട്. പുറമേ ബാങ്കുകളുടെ കരുതൽ ധന അനുപാതം (ആർആർആർ) അരശതമാനം ഉടനടിയും പിന്നാലെ 0.25 ശതമാനമോ അരശതമാനമോ കുറയ്ക്കുമെന്ന സൂചനയും പാൻ നൽകി. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയെ കരകയറ്റാനുള്ള ഈ നടപടികൾ അടിസ്ഥാന സൗകര്യമേഖലയ്ക്കു കരുത്താകുമെന്നും സ്റ്റീൽ ഡിമാൻഡ് കൂടുമെന്നുമുള്ള വിലയിരുത്തലുകളെ തുടർന്ന് മെറ്റൽ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടത്തിലേറി. നാൽകോ 5%, എൻഎംഡിസി 4.5%, സെയിൽ 3% എന്നിങ്ങനെ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ എന്നിവയും 2-3.5% ഉയരത്തിലാണുള്ളത്.

നേട്ടത്തിൽ ഇവർ

ടാറ്റാ സ്റ്റീലാണ് 3.35% ഉയർന്ന് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. പവർഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൽ ആൻഡ് ടി, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി എന്നിവ 0.5 മുതൽ 1.83% വരെ നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്. സ്വർണവിലക്കുതിപ്പിന്റെ ബലത്തിൽ ജ്വല്ലറി കമ്പനികളുടെ ഓഹരികളിലും ഇന്ന് മികച്ച വാങ്ങൽതാത്പര്യം ദൃശ്യമാണ്. നിഫ്റ്റി50ലും 3.27% നേട്ടവുമായി ടാറ്റാ സ്റ്റീലാണ് കൂടുതൽ തിളങ്ങുന്നത്. ഹിൻഡാൽകോ, പവർഗ്രിഡ്, ബിപിസിഎൽ, എൽ ആൻഡ് ടി എന്നിവ 1-1.8% നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്.

പ്രിഫറൻഷ്യൽ ഓഹരി വിൽപന വഴി 46.20 കോടി ഓഹരികൾ വിറ്റഴിച്ച് 1,525 കോടി രൂപ സമാഹരിക്കാൻ ഡയറക്ടർ‌ ബോർഡ് അനുമതി നൽകിയതിനെ തുടർന്ന് അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരി ഇന്ന് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. കഴിഞ്ഞ 52-ആഴ്ചയ്ക്കിടെ റിലയൻസ് പവർ ഓഹരി രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.

തളർന്നവർ ഇവർ

നിഫ്റ്റി50ൽ ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീറാം ഫിനാൻസ്, എൽടിഐ മൈൻഡ് ട്രീ, എസ്ബിഐ ലൈഫ് എന്നിവയാണ് 1.18-1.27% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. സെൻസെക്സിൽ 1.36% താഴ്ന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ തന്നെ നഷ്ടത്തിൽ ഒന്നാമതു നിൽക്കുന്നു. കഴിഞ്ഞദിവസങ്ങളിലെ വൻ മുന്നേറ്റത്തിനു പിന്നാലെയാണ് ഇന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികളിൽ ലാഭമെടുപ്പ് സമ്മർദ്ദം ശക്തമായത്. കൊട്ടക് ബാങ്ക്, അൾട്രടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ടിസിഎസ് എന്നിവയും സെൻസെക്സിൽ ചുവന്നിട്ടുണ്ട്.

വിശാല വിപണിയെ തളർത്തി ഐടി

ജെഫറീസ് അടക്കമുള്ള ബ്രോക്കറേജുകളിൽ‌നിന്ന് നെഗറ്റീവ് റിപ്പോർട്ട് കിട്ടിയ പശ്ചാത്തലത്തിൽ ഐടി കമ്പനികളുടെ ഓഹരികൾ ഇന്ന് തളർച്ചയിലാണ്. അധികരിച്ച വില, 2024-25ൽ വരുമാനം ഇടിഞ്ഞേക്കാമെന്ന വിലയിരുത്തൽ തുടങ്ങിയ ഘടകങ്ങളാണ് ഐടി ഓഹരികളെ തളർത്തുന്നത്. നിഫ്റ്റി ഐടി സൂചിക 0.5 ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് 0.7%, സ്വകാര്യ ബാങ്ക് 0.29%, എഫ്എംസിജി 0.40%, നിഫ്റ്റി ബാങ്ക് 0.22% എന്നിങ്ങനെയും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റൽ 2.13% കുതിച്ചുയർന്നു.

കേരള ഓഹരികൾ സമ്മിശ്രം

കേരള ഓഹരികളിൽ ഇന്ന് നേട്ടത്തിൽ മുന്നിൽ 6.35% ഉയർന്ന് പാറ്റ്സ്പിൻ ആണ്. സ്കൂബിഡേ 3.33%, ആഡ്ടെക് സിസ്റ്റംസ് 2.27%, ഈസ്റ്റേൺ 1.85% എന്നിങ്ങനെയും ഉയർന്ന് തൊട്ടുപിന്നാലെയുണ്ട്. 4.83% താഴ്ന്ന് സെല്ല സ്പേസ് ആണ് നഷ്ടത്തിൽ മുന്നിൽ. സഫ സിസ്റ്റംസ് 4.62% താഴേക്കിറങ്ങി. 2.81% നഷ്ടത്തിലാണ് ടോളിൻസ് ടയേഴ്സ്. കിറ്റെക്സ്, സിഎംആർഎൽ, കെഎസ്ഇ, ബിപിഎൽ, ധനലക്ഷ്മി ബാങ്ക്, പോപ്പുലർ വെഹിക്കിൾസ്, മുത്തൂറ്റ് ഫിനാൻസ്, ആസ്റ്റർ, കേരള ആയുർവേദ, കിങ്ങ്സ് ഇൻഫ്ര, സൗത്ത് ഇന്ത്യൻ ബാങ്ക്, കല്യാൺ ജ്വല്ലേഴ്സ്, വി-ഗാർഡ് എന്നിവയും ചുവന്നിട്ടുണ്ട്.

English Summary:

Sensex crosses 85,000 for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com