തലപ്പുഴയിൽ ഇറങ്ങിയ കടുവയ്ക്കായി പരിശോധന നടത്തി വനംവകുപ്പ്; നിരീക്ഷണത്തിന് ഡ്രോണും

Mail This Article
മാനന്തവാടി∙ തലപ്പുഴയിൽ ഇറങ്ങിയ കടുവയ്ക്കായി പരിശോധന നടത്തി വനംവകുപ്പ്. കരിമാനി, കമ്പിപ്പാലം, പാരിസൺ എസ്റ്റേറ്റ്, ജോൺസൻ കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് നീരീക്ഷണം നടത്തിത്. കടുവയെ കണ്ടെത്തിയാൽ ഉൾക്കാട്ടിലേക്ക് ഓടിച്ചുവിടുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.
രണ്ടാഴ്ചയോളമായി കടുവയെ ഇടയ്ക്കിടെ ജനവാസ കേന്ദ്രത്തിൽ കാണുന്നുണ്ട്. എട്ടു വയസ്സുള്ള പെൺകടുവയാണിതെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവയാണ്. ജനവാസ മേഖലയിൽ എത്തിയെങ്കിലും ഇതുവരെ വളർത്തുമൃഗങ്ങളെ പിടിക്കുകയോ മനുഷ്യനെ ആക്രമിക്കുകയോ ചെയ്തില്ല.
തലപ്പുഴയ്ക്കടുത്തുള്ള കണ്ണോത്തുമല, കാട്ടെരിക്കുന്ന്, കമ്പിപ്പാലം, ഗോദാവരി, പുതിയിടം, പത്താം നമ്പർ എന്നിവിടങ്ങളിലാണ് കടുവയെ കണ്ടത്. തലപ്പുഴ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ സിസിടിവി ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കടുവയെ പിടിക്കാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചിട്ടുണ്ട്. പല സ്ഥലത്തും ക്യാമറയും വച്ചിട്ടുണ്ട്. നാട്ടുകാർക്ക് വനംവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിർദേശം നൽകി. രാത്രിയിൽ ഒറ്റയ്ക്ക് നടക്കരുതെന്നും വിജനമായ വഴിയിലൂടെ ഒറ്റയ്ക്ക് പോകരുതെന്നുമാണ് പ്രധാന നിർദേശം. വനംവകുപ്പ് ജീവനക്കാർ രാത്രിയിലും പകലും പട്രോളിങ് നടത്തുന്നുണ്ട്.