ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിച്ചു

Mail This Article
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥ തുടരുകയാണെന്നും വത്തിക്കാൻ. പരിശോധനകളും ചികിത്സകളും തുടരുകയാണ്. അദ്ദേഹം ഇന്നലെ ചില ഔദ്യോഗിക ജോലികൾ ചെയ്തെന്നും ഗാസയിലെ ഇടവകയിലേക്ക് ഫോണിൽ ബന്ധപ്പെട്ടെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആസ്മ പോലെ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളില്ല. രക്തപരിശോധനാഫലം ഉൾപ്പെടെ തൃപ്തികരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചാണു മാർപാപ്പ ചികിത്സയിൽ കഴിയുന്നത്. ഇതിനിടയിൽ അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് ആർച്ച്ബിഷപ് എഡ്ഗർ പെന പരായുമായി ഔദ്യോഗികകാര്യങ്ങൾ ചർച്ച ചെയ്തു. പുതുതായി രണ്ടു പേരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ചു. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കർദിനാൾമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
മാർപാപ്പയുടെ അനുമതി വേണ്ട ചില നിയമനങ്ങളിലും തീരുമാനമെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമാണ് മാർപാപ്പ കർദിനാൾ പരോളിനുമായി ചർച്ച നടത്തുന്നത്. ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ സ്ഥിതി സങ്കീർണമായി തുടരുന്നതായി ഡോക്ടർമാർ പറഞ്ഞു. വൃക്കയുടെ പ്രവർത്തനത്തെ നേരിയതോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണത്തിലാണ്. ഓക്സിജൻ തെറപ്പി തുടരുന്നു. ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ട്. ഈ മാസം 14ന് ആണ് ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.