ഭാര്യ പലസ്തീൻ വംശജ, ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റ്; ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് ജഡ്ജി

Mail This Article
വാഷിങ്ടൻ ∙ യുഎസിന്റെ ഇസ്രയേൽ അനുകൂല വിദേശനയത്തെ എതിർക്കുന്നുവെന്നാരോപിച്ച് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്ജി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ മുൻ ഗവേഷണ വിദ്യാർഥിയും ഇപ്പോൾ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ ഗവേഷകനുമായ ബദർ ഖാൻ സൂരിയെ വെർജീനിയയിലെ വീടിനു സമീപത്തുനിന്നു തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണു കോടതിയുടെ ഇടപെടൽ. കോടതി ഉത്തരവിടുന്നതുവരെ ബദർ ഖാനെ യുഎസിൽനിന്നു നാടുകടത്തരുതെന്നു വെർജീനിയ കോടതി ജഡ്ജി പട്രിഷ ടൊളിവർ ഗിൽസ് വ്യക്തമാക്കി. ബദർ ഖാനെ കൂടാതെ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (എസിഎൽയു) നാടുകടത്തലിനെതിരെ ഹർജി നൽകിയിരുന്നു. ഭരണഘടനാവിരുദ്ധ നടപടിയാണു സ്വീകരിച്ചതെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
പോസ്റ്റ്ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സൂരിയുടെ വിദ്യാർഥി വീസ റദ്ദാക്കി. ഇദ്ദേഹത്തിന്റെ ഭാര്യ മെഫീസ് സാലഹ് യുഎസ് പൗരത്വമുള്ള പലസ്തീൻ വംശജയാണ്. സൂരിക്ക് ഹമാസ് ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നുമാണ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ ആരോപിക്കുന്നത്. വെർജീനിയയിൽനിന്ന് സൂരിയെ ടെക്സസിലെ ജയിലിലേക്കു മാറ്റുമെന്നാണു വിവരമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
കൊളംബിയ സർവകലാശാല ക്യാംപസിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്യാനുപയോഗിച്ച അതേ നിയമവകുപ്പുകളാണ് സൂരിയുടെ പേരിലും ചുമത്തിയത്. ഹമാസ് അനുകൂലിയെന്നാരോപിച്ച് വീസ റദ്ദാക്കപ്പെട്ട കൊളംബിയ സർവകലാശാല പിഎച്ച്ഡി വിദ്യാർഥിനിയായ ഇന്ത്യക്കാരി രഞ്ജിനി ശ്രീനിവാസൻ കഴിഞ്ഞയാഴ്ച സ്വയം യുഎസ് വിട്ടിരുന്നു.