‘ഭൂമി വഖഫ് ബോർഡും പിന്നീട് കോൺഗ്രസും കയ്യടക്കി; ബിൽ അവതരിപ്പിച്ചത് ഈ കൊള്ള തടയാൻ’

Mail This Article
മുംബൈ∙ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തി. ബിൽ ഏതെങ്കിലും സമുദായത്തിന്റെ മതവിശ്വാസത്തെയോ വികാരത്തെയോ വ്രണപ്പെടുത്തുന്നില്ലെന്നും മുൻകാല തെറ്റുകൾ തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
വഖഫ് ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കും. നിലവിലുള്ള നിയമപ്രകാരം ഭൂമി വഖഫ് ബോർഡും പിന്നീട് കോൺഗ്രസും കയ്യടക്കിയെന്നും ഫഡ്നാവിസ് ആരോപിച്ചു. ഈ കൊള്ള തടയാനാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. മനസാക്ഷി ഉള്ളവർ ബില്ലിനെ പിന്തുണയ്ക്കും. ശിവസേന (ഉദ്ധവ്) ഇപ്പോഴും ബാലാസാഹെബ് താക്കറെയുടെ ആശയങ്ങൾ പിന്തുടരുന്നുണ്ടെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്വാധീനത്തിലാണ് ഇപ്പോൾ ഉദ്ധവ് സേന പ്രവർത്തിക്കുന്നതെന്നും വോട്ട്ബാങ്ക് രാഷ്ട്രീയമാണുള്ളതെന്നും ഷിൻഡെ ആരോപിച്ചു. വഖഫ് ബില്ലിനെതിരെ ശബ്ദമുയർത്തിയ ഉദ്ധവ് വിഭാഗത്തെ കടന്നാക്രമിക്കുകയായിരുന്നു ഷിൻഡെ. ബിൽ മുസ്‌ലിം സമുദായത്തിന്റെ സമഗ്രമായ വികസനത്തിന് വഴി തുറക്കുന്നതാണ്. വഖഫ് സ്വത്തുക്കൾ വിരലിൽ എണ്ണാവുന്ന ആളുകളാണ് കൈകാര്യം ചെയ്യുന്നത്. പുതിയ ബിൽ പാസാകുന്നതോടെ ഭൂരിപക്ഷത്തിനും അതിന് സാധിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
വഖഫ് ബില്ലിനെതിരെ എംപിസിസി അധ്യക്ഷൻ ഹർഷവർധൻ സപ്കൽ രംഗത്തെത്തി. നിയമനിർമാണത്തിന്റെ മറവിൽ ബിൽഡർമാർക്കും വ്യവസായികൾക്കും ഭൂമി മറിച്ചു നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. ധാരാവി ഇതിനകം അദാനിക്ക് കൈമാറി. ശക്തിപീഠ് ഇടനാഴിയുടെ മറവിൽ കൊങ്കൺ അദാനിക്കും അംബാനിക്കും നൽകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്നും സപ്കൽ ആരോപിച്ചു.