കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ. കാത്തിരിക്കുന്ന ജനം. അവർക്കു മുന്നിലേക്ക് ചങ്ങലയും കിലുക്കിയെത്തിയ കരിവീരന്മാർ. കനത്ത മഴയേയും കൂസാതെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കർക്കടകം ഒന്നിന് രാവിലെ വെറുതെ വന്നതല്ല ആനകളും ജനങ്ങളും. ആനപ്രേമികൾക്കും ആനകൾക്കും വിരുന്നാകുന്ന ആനയൂട്ടാണ് വേദി. ശർക്കരയും മഞ്ഞൾപ്പൊടിയുമെല്ലാം ചേർത്ത് 500 കിലോഗ്രാം അരിയുടെ ചോറാണ് ഉരുളകളാക്കി എല്ലാ ആനകൾക്കുമായി നൽകിയത്. അവിടെയും തീർന്നില്ല. പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങി വിവിധ പഴവർഗങ്ങളും ദഹനത്തിനു പ്രത്യേക ഔഷധക്കൂട്ടുമായി വിഭവസമൃദ്ധമായ ‘സദ്യ’ വേറെയുമുണ്ടായിരുന്നു. 10 പിടിയാനകൾ ഉൾപ്പടെ 61 ആനകൾക്കായിരുന്നു ഊട്ട്. വെറ്ററിനറി ഡോക്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിനു ശേഷമായിരുന്നു ഊട്ട് ആരംഭിച്ചത്. ഗുരുവായൂർ ലക്ഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി തുടക്കമിട്ടു. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചോറുരുളകൾ നൽകി. ഊട്ട് കഴിഞ്ഞ് ആനകൾ വടക്കുന്നാഥനെ വണങ്ങി കിഴക്കേ ഗോപുരം വഴി പുറത്തേയ്ക്ക്. സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും ആനപ്രേമികളും ഭക്തരും ആനയൂട്ട് ഗംഭീരമാക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കുള്ള ഒരു മാസത്തെ സുഖചികിത്സയ്ക്കും ആനയൂട്ടോടെ തുടക്കമാകുകയാണ്. മഴ പെയ്തിട്ടും അണയാതിരുന്ന ആനപ്രേമികളുടെ ആവേശം മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി. നായർ പകർത്തിയപ്പോൾ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com