ADVERTISEMENT

സ്വർണത്തിന്റെ കുതിപ്പ് മുതലാക്കാൻ ചൈന. ചൈനയുടെ കേന്ദ്ര ബാങ്കും, സാധാരണക്കാരായ ചൈനക്കാരും സ്വർണം വാങ്ങി കൂട്ടാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ചൈനീസ് കേന്ദ്ര ബാങ്കാണ് മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാൾ സ്വർണം വാങ്ങി കൂട്ടിയിരിക്കുന്നത് എന്ന് കാണാം. കഴിഞ്ഞ 17 മാസങ്ങളായി സ്വർണം വാങ്ങുന്ന ഈ പ്രവണത തുടർന്ന് കൊണ്ടിരിക്കുകയുമാണ്. ചൈനയുടെ ഈ സ്വർണം വാങ്ങലാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില ഉയർത്തുന്ന ഒരു കാരണം.   എന്തുകൊണ്ടാണ് ചൈനക്കാർ പെട്ടെന്ന് സ്വർണ നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞത്? പരമ്പരാഗത നിക്ഷേപങ്ങളിൽ ചൈനക്കാരുടെ വിശ്വാസം നഷ്ടപ്പെട്ടത് മാത്രമാണോ ഇതിന് കാരണം?

റിയൽ എസ്റ്റേറ്റ് 

china-4-

റിയൽ എസ്റ്റേറ്റാണ് സമ്പാദ്യം  വളർത്താൻ ഏറ്റവും നല്ല നിക്ഷേപം എന്ന് വിശ്വസിച്ചു അതിൽ നിക്ഷേപിച്ചവരെല്ലാം കൈപൊള്ളി വിഷമിച്ചിരിക്കുന്ന കാഴ്ചയാണ് ചൈനയിൽ നിന്നും വരുന്നത്. കുറച്ചു വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന  റിയൽ എസ്റ്റേറ്റ്  അഗ്നിപർവതം  പൊട്ടിത്തെറിക്കുന്ന അവസ്ഥയിൽ എത്തിയത് ചൈനീസ് സമ്പദ് വ്യവസ്ഥയെ ചക്രശ്വാസം വലിപ്പിക്കുകയാണ്. പല  ബാങ്കുകളും  നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാത്തതും റിയൽ എസ്റ്റേറ്റ് പ്രതിസന്ധി കടുക്കുന്നതും സർക്കാർ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതുമെല്ലാം സമ്പദ് വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറച്ചിട്ടുണ്ട്.

ചൈനയിൽ 85 ശതമാനത്തോളം വീടുകളും പണി പൂർത്തിയാകുന്നതിനു മുൻപായാണ് വിറ്റഴിക്കുന്നത്. അതായതു കെട്ടിടങ്ങൾ പൂർത്തിയാകുന്നതിനു മാസങ്ങളോ, വർഷങ്ങളോ മുൻപ് തന്നെ വായ്പകൾ ആരംഭിക്കും. 2020 മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ വീടുകൾ  ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് പണിതീർത്തു കൊടുക്കുവാൻ പറ്റാത്ത അവസ്ഥയിലായി. 30 പ്രോജക്റ്റുകൾക്കാണ് ആദ്യം പ്രശ്നങ്ങൾ വന്നതെങ്കിൽ പിന്നീട് അത് 300 ലേക്കെത്തി. ഡവലപ്പർമാരുടെ കയ്യിലെ പണം തീർന്നതോടെ ഒരു പ്രോജക്റ്റിനു പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയുമായി. മാസങ്ങളോളം പണമടച്ചിട്ടും  വീടുകൾ സമയത്തിനു ലഭിക്കാത്തതിനാൽ  ഉപഭോക്താക്കൾ വായ്പ അടവിൽ മുടക്കം വരുത്തി. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതിനിടക്ക് 2021 മുതൽ സർക്കാർ തന്നെ പല കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നുണ്ട്. സർക്കാരിന്റെ ഈ പ്രവർത്തി മൂലം പല ഡവലപ്പർമാരും പാപ്പരായി. നിർമാണ അനുമതികൾ ഇല്ലാതെ പണിത അംബരചുംബികളായ പല കെട്ടിടങ്ങളും ചൈനയിൽ പൊളിച്ചു നീക്കിയത് എവെർഗ്രനഡേ അടക്കമുള്ള കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി. എവെർഗ്രനഡേ പോലുള്ള ഭീമൻ കമ്പനികൾക്ക് വായ്പ പലിശ കൃത്യ സമയത്ത് അടച്ചു തീർക്കാൻ പറ്റാത്തതും, രാജ്യാന്തര ബോണ്ട് പേയ്‌മെന്റുകൾ മുടക്കിയതുമെല്ലാം പ്രശ്നങ്ങളുടെ ആക്കം കൂട്ടി. ഇതെല്ലാം  റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ 'സ്വത്ത് വളരുകയല്ല തകരുകയാണ്' എന്ന ചിന്ത ചൈനയിൽ വളർത്തി. ഇതും 'സ്വർണമാണ് സുരക്ഷിതം' എന്ന രീതിയിൽ ചിന്തിക്കാൻ ചൈനക്കാരെ പ്രേരിപ്പിച്ചു.  

ഓഹരി വിപണി 

China-1--jpeg

ചൈനീസ് ഓഹരിവിപണി (എസ് എസ് ഇ കോംപോസിറ്റ് ഇൻഡക്സ് ) ആദായം നോക്കിയാൽ 5 വർഷത്തിൽ നെഗറ്റീവ് ആദായമാണ് നൽകുന്നത്. ഒരു വർഷത്തെ കണക്കിലും നെഗറ്റീവ് 4 ശതമാനമാണ് കാണിക്കുന്നത്. ഓഹരി വിപണിയെക്കാൾ ലാഭം സ്വർണ നിക്ഷേപമാണ് എന്ന ചിന്തയും  സ്വർണത്തിലേക്ക് ചൈനക്കാർ പണമൊഴുക്കാനുള്ള മറ്റൊരു കാരണം. അമേരിക്കൻ ഓഹരി വിപണിയെ പോലെയല്ല ചൈനീസ് ഓഹരി വിപണി പ്രവർത്തിക്കുന്നത് എന്നതും വിദഗ്ധർ ചൂണ്ടി കാണിക്കുന്ന വസ്തുതയാണ്. അമേരിക്കയിൽ കോർപറേറ്റുകൾ ഓഹരി വിപണിയിൽ നിന്ന് പണം സ്വരൂപിക്കാൻ താല്പര്യം കാണിക്കുമ്പോൾ ചൈനയിൽ അതല്ല അവസ്ഥ.

ചൈനയിലെ വൻകിട കമ്പനികൾ കൂടുതലായി ബാങ്ക് വായ്പകളെയാണ് ആശ്രയിക്കുന്നത്. അതുപോലെ ചൈനയിലെ ചെറുകിട നിക്ഷേപകർ പണം വർഷങ്ങളോളം ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നില്ല. ചെറിയ ലാഭം ആകുമ്പോൾ തന്നെ നിക്ഷേപം പിൻവലിക്കുന്നതാണ് അവരുടെ രീതി. ഇന്ത്യക്കാരെപോലെ ചൈനക്കാർക്ക് അവരുടെ തന്നെ ഓഹരി വിപണിയിൽ അത്ര വിശ്വാസം ഇല്ല എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്‌വാനുമായുള്ള പ്രശ്നങ്ങളും, റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും, കയറ്റുമതി കുറഞ്ഞതും, വിദേശ നിക്ഷേപം കുറഞ്ഞതും ചൈനീസ് ഓഹരി വിപണിയെ തളർത്തിയ മറ്റ് ഘടകങ്ങളാണ്. 

ഡി ഡോളറൈസേഷൻ

china1

കഴിഞ്ഞ പത്തു വർഷങ്ങളായി അമേരിക്കൻ ട്രഷറി  നിക്ഷേപം ചൈന പടിപടിയായി കുറച്ചു കൊണ്ടുവരികയാണ്. അമേരിക്കൻ ഡോളറിന് മേലുള്ള ആശ്രിതത്വം  കുറക്കാനാണ്, പണം സ്വർണത്തിലേക്കൊഴുക്കുന്നത് എന്നും വിലയിരുത്തലുകളുണ്ട്.  സ്വർണം വാങ്ങുന്നത് തുടർന്നാൽ ഡോളറിന്റെ ശക്തി ക്ഷയിപ്പിക്കാം എന്ന് പല രാജ്യങ്ങളും കരുതുന്നുണ്ട്. ഡി ഡോളറൈസേഷൻ അതുകൊണ്ടുതന്നെ രാജ്യാന്തര തലത്തിൽ  ഒരു പ്രവണതയായി തീർന്നിട്ടുണ്ട്. 

ഫണ്ടുകൾ മരവിപ്പിക്കുമോ എന്ന പേടി 

china-7-

റഷ്യ യുക്രെയ് ൻ യുദ്ധം തുടങ്ങിയതോടെ അമേരിക്ക റഷ്യയുടെ പല ഫണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. റഷ്യയോട് അടുത്ത് നിൽക്കുന്ന ചൈനയുടെ ഫണ്ടുകളും ഇത്തരത്തിൽ മരവിപ്പിച്ചാലോ എന്ന പേടി മൂലം ചൈന സ്വർണ നിക്ഷേപം കൂട്ടുന്നു എന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. റഷ്യക്ക് കോടിക്കണക്കിന് സ്വത്ത് ഉണ്ടെങ്കിലും ഒന്നും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷം ഉണ്ടായതിനാൽ അത്തരമൊരു സാഹചര്യം നാളെ തങ്ങൾക്കും വരാം എന്നൊരു ദീർഘവീക്ഷണ മനോഭാവം  ചൈനക്കാർക്കുണ്ട് എന്ന് ചുരുക്കം. ചൈനയുടെ ചില മേഖലകളിലെ വളർച്ച അമേരിക്കയ്ക്ക് ഭീഷണിയാണ് എന്നുള്ള കാര്യവും ഇവിടെ കൂട്ടി വായിക്കാം. അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് ചൈനയുടെ മേൽ എപ്പോഴും ഒരു കണ്ണുണ്ട്. റഷ്യയ്ക്ക് മാത്രമല്ല അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ, ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവയെല്ലാം തന്നെ അമേരിക്കയുടെ 'പണം പിടിച്ചുവയ്ക്കൽ' നയത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവരാണ്. 

ആഗോള സാമ്പത്തിക ശക്തി കേന്ദ്രങ്ങൾ മാറുന്നതിന്റെ സൂചനയായും സ്വര്‍ണത്തിലേക്കുള്ള പണമൊഴുക്കിനെ വിദഗ്‌ധർ കാണുന്നു. വർഷങ്ങളോളം പട്ടിണി പാവങ്ങളുടെ രാജ്യം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന ഇന്ത്യയും രാജ്യാന്തര സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളുടെ ഗതി നിർണയിക്കാൻ തുടങ്ങിയതോടെ അമേരിക്കക്ക് ചെറിയ രീതിയിലെങ്കിലും പല കാര്യങ്ങളിലും ഇപ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ട്. അതിന്റെകൂടെ അമേരിക്കയെ പാഠം പഠിപ്പിക്കാൻ രാജ്യങ്ങളെല്ലാം സ്വർണ നിക്ഷേപത്തിലേക്ക് മാറുന്നതാണ് പുതിയ തലവേദന.

English Summary:

China is Concentrating more onGold Investments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com