ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) മാതൃകയിൽ വിരമിച്ച താരങ്ങൾക്കായി പ്രത്യേക ട്വന്റി20 ലീഗ് സംഘടിപ്പിക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ രംഗത്ത്. ഐപിഎൽ മാതൃകയിൽ മുൻ താരങ്ങൾക്കായും ലീഗ് വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ താരങ്ങളുടെ ആവശ്യം ബിസിസിഐ ഗൗരവപൂർവം പരിഗണിക്കുന്നതായാണ് വിവരം. അടുത്ത വർഷത്തോടെ ലെ‍ജൻഡ്സ് ട്വന്റി20 ലീഗ് പ്രാബല്യത്തിലാക്കാനാണ് ശ്രമം.

ലീഗ് യാഥാർഥ്യമായാൽ സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ഇർഫാൻ പഠാൻ, സുരേഷ് റെയ്ന തുടങ്ങിയ താരങ്ങൾ വീണ്ടും കളത്തിലെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻ താരങ്ങൾക്കായി ട്വന്റി20 ലീഗുകൾ നിലവിലുണ്ടെങ്കിലും, ബിസിസിഐ ഇത്തരമൊരു ലീഗ് സംഘടിപ്പിച്ചാൽ അതിന്റെ പ്രാധാന്യം അടിമുടി മാറും. മാത്രമല്ല, ഇത്തരമൊരു ലീഗ് സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് ബോർഡായും ബിസിസിഐ മാറും.

ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ കളിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ്, ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്, ഗ്ലോബൽ ലെജൻഡ്സ് ലീഗ് തുടങ്ങിയവ സമാന മാതൃകയിലുള്ള ലീഗുകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിരമിച്ച താരങ്ങളെയാണ് ഈ ലീഗുകളെല്ലാം ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യൻ ‍താരങ്ങൾക്കു പുറമേ ക്രിസ് ഗെയ്‍ലും എ.ബി. ഡിവില്ലിയേഴ്സും ഉൾപ്പെടെയുള്ള താരങ്ങൾ ബിസിസിഐ സംഘടിപ്പിക്കുന്ന ലീഗിന്റെ ഭാഗമാകാനാണ് സാധ്യത. റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സച്ചിൻ തെൻഡുൽക്കറിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ലെജൻഡ്സ് രണ്ടു തവണ കിരീടം നേടിയിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ യുവരാജ് സിങ് നയിച്ച ഇന്ത്യൻ ടീമും ചാംപ്യൻമാരായി. ഫൈനലിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്.

ഐപിഎലിനു സമാനമായ ഫോർമാറ്റിലാണ് ലെജൻഡ്സ് ലീഗും ബിസിസിഐ പ്ലാൻ ചെയ്യുന്നത്. പ്രഥമ ഐപിഎൽ സീസണിലേതുപോലെ, സച്ചിൻ തെൻഡ‍ുൽക്കറും യുവരാജ് സിങ്ങും ഉൾപ്പെടെയുള്ള കളിക്കാരെ മാർക്വീ താരങ്ങളാക്കിക്കൊണ്ടുള്ള രീതിയാണ് പരിഗണനയിൽ. രാജ്യത്തെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ടീമുകൾ വരും. മാർക്വീ താരങ്ങൾക്കു പുറമേയുള്ള താരങ്ങളെ കണ്ടെത്താൻ ഐപിഎൽ മാതൃകയിൽ താരലേലവും സംഘടിപ്പിക്കും.

English Summary:

Sachin Tendulkar, Yuvraj Singh, Virender Sehwag could get their own IPL for legends after ex-cricketers approach Jay Shah, Says Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com