കുടുംബാംഗങ്ങളെല്ലാം പൊങ്കാലയുടെ ഭാഗമായി; ഒരു സങ്കടം മാത്രം: ഗായിക രാജലക്ഷ്മി പറയുന്നു

Mail This Article
തിരുവന്തപുരത്തു വട്ടിയൂർകാവിന് സമീപമുള്ള വഴയിലെയിലെ സ്വഭവനത്തിനു മുന്നിലാണ് ഗായിക രാജലക്ഷ്മി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്. അഭീഷ്ട വരദായിനിയായ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച അനുഭവം പ്രിയ ഗായിക പങ്കുവയ്ക്കുന്നു.

‘‘കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നുണ്ട്. ഭർത്താവിന്റെ അമ്മയോടൊപ്പമാണ് ആദ്യമായി പൊങ്കാല സമർപ്പണത്തിനു പോയത്. പിന്നീടുള്ള വർഷങ്ങളിൽ ദേവിയുടെ അനുഗ്രഹത്താൽ നടി ചിപ്പിച്ചേച്ചിയോടൊപ്പം അമ്പലത്തിന്റെ തൊട്ടടുത്തിരുന്ന് പൊങ്കാല അർപ്പിക്കുവാൻ സാധിക്കുകയുണ്ടായി. ക്ഷേത്രത്തിൽ പോയി പൊങ്കാല സമർപ്പിക്കുന്നത് ഹൃദ്യമായ അനുഭവമാണ്. ദിവസങ്ങൾക്കു മുമ്പേ ചിപ്പിച്ചേച്ചിക്കൊപ്പം പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുമായിരുന്നു.

മിക്ക വർഷങ്ങളിലും ദേവിയുടെ നടയിൽ പാടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഉത്സവകാലങ്ങളിൽ ദേവിയെ തൊഴുന്നതു പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ദേവിയുടെ നാമജപങ്ങളാൽ മുഖരിതമാകുന്ന ക്ഷേത്രനടയിലിരുന്ന് പൊങ്കാല സമർപ്പിക്കാൻ രണ്ടു വർഷമായി സാധിക്കുന്നില്ല എന്നൊരു സങ്കടമുണ്ട്.
കഴിഞ്ഞ വർഷം പൊങ്കാലയിടാൻ സാധിച്ചില്ല. പകരം സ്വയം കമ്പോസ് ചെയ്ത ‘ഓം ശക്തി ഓം’ എന്ന ഗാനം ആറ്റുകാലമ്മയ്ക്ക് സമർപ്പിച്ചു. എന്റെ ജീവിതത്തിലെ സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെയുള്ള വഴിത്തിരിവുകൾ എല്ലാം തന്നെ അമ്മയുടെ അനുഗ്രഹമായാണ് കാണുന്നത്. ആറ്റുകാലമ്മയുടെ 10 ഭക്തിഗാനങ്ങൾ ഉൾപ്പെടുന്ന സിഡി സ്വയം പാടി ഇറക്കാൻ സാധിച്ചു. അതിനു ശേഷമാണ് പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. അതിനാൽ ആ സിഡിയുടെ പേരായ ‘ലക്ഷ്മീ വരം’ എന്ന പേരുതന്നെയാണ് വീടിനും നൽകിയിരിക്കുന്നത്. ഇത്തവണ ലക്ഷ്മീവരത്തിലാണ് ദേവിക്ക് പൊങ്കാല സമർപ്പിച്ചത്.
സ്ത്രീപ്രാധാന്യമുള്ളതാണല്ലോ ആറ്റുകാൽ പൊങ്കാല. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾക്ക് സഹായിക്കുമെങ്കിലും ഭർത്താവിനും മകനും ക്ഷേത്രപരിസരത്തു ആ സമയത്തു എത്താൻ സാധിക്കില്ലല്ലോ. പക്ഷേ ഇത്തവണ കുടുംബാംഗങ്ങൾക്കെല്ലാം പൊങ്കാലയിൽ ഭാഗമാകാനായി. അതിന്റെ സന്തോഷം ഉണ്ട്.’’