വിറങ്ങലിച്ചു നിന്ന ഒരു നഗരം: രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും ഭീകരപോരാട്ടം

Mail This Article
റഷ്യയുടെ തെക്കൻഭാഗത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണു വോൾഗോഗ്രാഡ്. ഇന്ന് റഷ്യയിലെ പതിനാറാമത്തെ വലിയ നഗരമാണ് ഇത്. എന്നാൽ ഒരിക്കൽ ഇതു ലോകചരിത്രത്തിലെ തന്നെ ഒരു പോരാട്ടത്തിനു വേദിയായി. അന്നീ നഗരം അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. സോവിയറ്റ് യൂണിയന്റെ എണ്ണ സമ്പന്നമായ കോക്കസസ് മേഖലയിലേക്കുള്ള പ്രവേശന കവാടമായിരുന്നു ഈ നഗരം.
ഓപ്പറേഷൻ ബാർബറോസ എന്ന പേരിൽ നാത്സികൾ റഷ്യയിൽ ആക്രമണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്റ്റാലിന്റെ പേരിൽ തന്നെയുള്ള നഗരം വീണാൽ അതു സോവിയറ്റ് യൂണിയന്റെ ആത്മവിശ്വാസം കുറയ്ക്കുമെന്നു നാത്സികൾ കണക്കാക്കി.
1942ൽ ആണ് യുദ്ധം തുടങ്ങിയത്. പതിനായിരക്കണക്കിനു ജർമൻകാരും സഖ്യകക്ഷികളായ ഇറ്റാലിയൻ, ഹംഗേറിയൻ, റുമേനിയൻ പടയാളികളും നഗരത്തെ ആക്രമിക്കാൻ തുടങ്ങി. സോവിയറ്റ് പ്രതിരോധം ശക്തമായിരുന്നു. പത്തു ദിനത്തിൽ നഗരം പിടിച്ചടക്കണമെന്ന് ജർമനി വിചാരിച്ചു. കരയുദ്ധത്തിനു പുറമെ ശക്തമായ വ്യോമാക്രമണങ്ങളും നടത്തി. പതിനായിരക്കണക്കിന് നഗരവാസികൾ ദിനംപ്രതി കൊല്ലപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങൾ പൊട്ടിത്തകർന്നു നശിച്ചു.
രണ്ട് മുന്നണികളിലും ഭക്ഷണത്തിന്റേതുൾപ്പെടെ കടുത്ത ക്ഷാമം ഉടലെടുത്തു. ഇരുമുന്നണികളിലുമായി പത്തുലക്ഷത്തിലധികം ആളുകൾ പരസ്പരം പോരടിച്ചുകൊണ്ടിരുന്നു. നാത്‌സി സൈന്യം എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും അവരെ വളയാൻ സോവിയറ്റ് സൈന്യം തീരുമാനിച്ചു. ശൈത്യകാലവും സോവിയറ്റ് യൂണിയനു സഹായകമായി. താമസിയാതെ റഷ്യ സൈന്യം നാലുപാടുനിന്നും ഇരച്ചുകയറി. ടാങ്കുകളും പീരങ്കികളും പടയാളികളും അവർക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് വലിയ പോരാട്ടമായിരുന്നു. സോവിയറ്റ് യൂണിയൻ പൗരൻമാരായ 10 ലക്ഷം പേരെങ്കിലും ഈ കൊടും യുദ്ധത്തിൽ മരണപ്പെട്ടെന്നാണ് കണക്ക്. എങ്കിലും നാൾക്കു നാൾ നാത്സികൾ പരാജയതീരത്തോടടുത്തു. ഒടുവിൽ 1943 ഫെബ്രുവരിയിൽ അവർ പരാജയം സമ്മതിച്ചു പിന്തിരിഞ്ഞു. ഈ ഫെബ്രുവരിയിൽ ആ യുദ്ധവിജയത്തിന്റെ 82ാം വാർഷികമാണു കടന്നുപോകുന്നത്.