ക്വാലലംപൂരിൽ നിന്നു പറന്നെത്തിയ വിമാനത്തിൽ സർവം മലയാളിമയം

Mail This Article
കൊച്ചി ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ക്വാലലംപുരിൽ നിന്നു 179 പേരുമായി കൊച്ചിയിലിറങ്ങിയ വിമാനം പറപ്പിച്ചതും നിയന്ത്രിച്ചതുമെല്ലാം മലയാളികൾ. ക്യാപ്റ്റൻ പി.ആർ. അഗസ്റ്റിൻ, കോ പൈലറ്റ് കിരൺ ബേസിൽ ജോസ്, ക്യാബിൻ ക്രൂവിൽ ഉൾപ്പെട്ട പി.ടി.എ. ഫെബിൻ, ബെഞ്ചമിൻ സാം, സൂര്യ സുദൻ, അമല ജോൺസൺ എന്നിവരായിരുന്നു ആറംഗ സംഘം. അറബ് രാജ്യങ്ങളിൽ നിന്നല്ലാതെ ഈ മിഷന്റെ ഭാഗമായി കൊച്ചിയിൽ ഇറങ്ങിയ ഏക വിമാനവും മലേഷ്യയിൽ നിന്നു വന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 683 വിമാനമായിരുന്നു.
വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കൈകൂപ്പിയും തല കുനിച്ചും യാത്രക്കാർ നന്ദി പറഞ്ഞപ്പോൾ കണ്ണിൽ നനവു പടന്ന അനുഭവമാണ് എറണാകുളം പുത്തൻകുരിശ് സ്വദേശി അമല ജോൺസന്റെ ഓർമയിൽ. സാധാരണ ഒട്ടേറെ ആവശ്യങ്ങളുമായി യാത്രക്കാർ സമീപിക്കാറുണ്ടെങ്കിലും ഈ യാത്രയിൽ അതുണ്ടായില്ലെന്ന് സൂര്യ സുദൻ പറഞ്ഞു. ചാലക്കുടി അഷ്ടമിച്ചിറയിൽ വിവാഹിതയായെത്തിയ തനിക്ക് ഭർത്താവും മക്കളും ഈ മിഷനിൽ നൽകിയ പിന്തുണ വലുതാണെന്ന് സൂര്യ പറയുന്നു.
യാത്രയുടെ തുടക്കത്തിലെ നിർദേശങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും നൽകിയാണ് ക്യാബിന്റെ ചുമതലക്കാരനായ തൃശൂർ ചേറ്റുവ സ്വദേശി പി.ടി.എ. ഫെബിൻ ഈ ചരിത്രയാത്രയിൽ പങ്കു ചേർന്നത്. കൊച്ചിയിൽ വിമാനമിറങ്ങിയിട്ടും പുറത്തിറങ്ങാതിരുന്ന മുതിർന്ന പൗരന്മാരെക്കുറിച്ചായിരുന്നു തിരുവല്ല സ്വദേശിയായ ബെഞ്ചമിൻ സാമിന് പറയാനുള്ളത്. ആരോഗ്യ സേതു ആപ് നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ വശമില്ലാത്ത കുറച്ചുപേരാണ് വിമാനത്തിൽ നിന്നു പുറത്തിറങ്ങാതിരുന്നത്. അവരെ സഹായിക്കാനായത് തനിക്ക് വലിയ സന്തോഷം നൽകിയെന്ന് ബെഞ്ചമിൻ പറയുന്നു.