കർഷകർക്കിത് കണ്ണീർക്കുല; വാഴക്കുല വില പിന്നോട്ടടിച്ചതോടെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Mail This Article
പിറവം∙ 2 മാസം മുൻപു മോഹവിലയിൽ എത്തിയ വാഴക്കുല വില പിന്നോട്ടടിച്ചതോടെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വരുമാനവും മുതൽമുടക്കും തമ്മിൽ പൊരുത്തപ്പെടാത്ത നിലയിലാണു കഴിഞ്ഞ ഏതാനും ആഴ്ചയായി വിപണി. ഒക്ടോബറിൽ കിലോഗ്രാമിന് 70 രൂപ വരെ എത്തിയ ഏത്തക്കായ ഇന്നലെ 32 രൂപ നിരക്കിലാണു രാമമംഗലം കർഷക വിപണിയിൽ വ്യാപാരം നടന്നത്. കഴിഞ്ഞ 2 വർഷത്തിനിടയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിതെന്നു പ്രസിഡന്റ് എം.വി. ബിജോയ് പറഞ്ഞു.
നേരത്തെ 65 രൂപ വരെ എത്തിയ പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾക്കും 30 മുതൽ 35 രൂപ വരെയാണ് ഇന്നലെ ലഭിച്ചത്. പാളയൻകോടൻ പോലുള്ളവയുടെ വില 10 രൂപ വരെ താഴ്ന്നു. പാട്ടത്തിനെടുത്ത സ്ഥലത്തു ബാങ്ക് വായ്പയും മറ്റും ആശ്രയിച്ചു കൃഷി ചെയ്തവരാണ് ഇപ്പോഴത്തെ സ്ഥിതിയിൽ പകച്ചുനിൽക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം പഴം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതാണു വില കുറയുന്നതിനു കാരണമായി വ്യാപാരികൾ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കായ വരവ് കൂടിയതും തിരിച്ചടിയായി. 22 രൂപ നിരക്കിലാണു മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഏത്തക്കായ എത്തുന്നത്.രാസവളങ്ങളുടെ വില ഉയർന്നതോടെ ഉൽപാദന ചെലവിൽ 3 മടങ്ങു വരെ വർധന ഉണ്ടായതായി കർഷകൻ കൂമുള്ളിൽ ജോയ് പറഞ്ഞു. നൂറ് ഏത്തവാഴ കൃഷി ചെയ്താൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ 80 എണ്ണം വരെയാണ് വിളവെടുക്കാനാവുക. ഒരു വാഴക്കന്നിനു 18 രൂപ വരെ വിലയുണ്ട്.