ADVERTISEMENT

കുമരകം ∙ 19 വർഷം മുൻപു വേമ്പനാട്ട് കായലിൽ ബോട്ട് ദുരന്തം ഉണ്ടായപ്പോഴത്തെ രക്ഷകരിൽ ഒരാളാണു കണ്ടത്തിൽപറമ്പിൽ തമ്പി. അന്നും ഇന്നും തമ്പി(60) ബോട്ട് ജെട്ടിയിൽ ഉണ്ട്. ഇവിടെ എത്തുമ്പോൾ എല്ലാവർക്കും സഹായിയാണു തമ്പി. കായലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയവരെ കോരിയെടുത്ത ആ രക്ഷകന്റെ മനസ്സിൽ ദുരന്തത്തിന്റെ ഓർമകൾ മായുന്നില്ല. 2002 ജൂലൈ 27ന് പുലർച്ചെ മുഹമ്മയിൽ നിന്നു കുമരകത്തേക്ക് പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ 53 ബോട്ട് വേമ്പനാട്ട് കാലിൽ മുങ്ങിയത് അറിഞ്ഞു വള്ളത്തിൽ അപകട സ്ഥലത്തേക്കു പുറപ്പെട്ട തമ്പിക്ക് പലരെയും രക്ഷിക്കാനായി.

മുഹമ്മയിൽ നിന്നു ബോട്ടിൽ കുമരകത്ത് എത്തുന്ന ഏറെ പേരെയും തമ്പിക്ക് അറിയാം. അതു കൊണ്ടു തന്നെ അപകടത്തിൽപ്പെട്ടവരിൽ പലരും പരിചിത മുഖങ്ങളായിരുന്നു . അപകടത്തിൽ മരിച്ചതും രക്ഷപ്പെട്ടതുമായ പലരെയും വള്ളത്തിലും ബോട്ടിലും കയറ്റി കരയിൽ എത്തിച്ചു. ബോട്ട് അപകടത്തിൽ 9 മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 മനുഷ്യജീവനുകളാണു ആണു കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞത്. 

പിഎസ്‌സി പരീക്ഷ എഴുതാൻ പോയവർ ഉൾപ്പെടെയാണു അന്ന് മരിച്ചത്. കുമരകംകാർ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ആണു യാത്രക്കാരിൽ കൂടുതൽ പേരെയും രക്ഷിക്കാനായത്.കുമരകത്തുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിനു സമ്മാനമായി 50 ലക്ഷം രൂപ ചെലവഴിച്ചു പണിത ദുരന്ത സ്മാരക മന്ദിരം സംരക്ഷണമില്ലാതെ കിടക്കുന്നു. പ്രാവുകൾക്കു  ചേക്കേറാൻ ഒരിടമായി മന്ദിരം മാറി.

കുമരകം ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് അനുസ്മരണം നടക്കും. ബോട്ട് അപകടത്തിൽ പെട്ടവരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ വിതറും. കഴിഞ്ഞ വർഷത്തെ ബോട്ട് ദുരന്ത വാർഷികത്തിനു ബോട്ട് സർവീസ് ഉണ്ടായിരുന്നില്ല. ഇത്തവണ ബോട്ട് സർവീസ് ഉണ്ട്. കഴിഞ്ഞ വർഷം കോവിഡ് മൂലം ബോട്ട് സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com