അങ്കണവാടിയിൽ മോഷണം നടത്തിയ കേസ്: ഒരാൾ അറസ്റ്റിൽ

Mail This Article
അടൂർ ∙ ചൂരക്കോട് ശ്രീനാരായണപുരം 31-ാം നമ്പർ അങ്കണവാടിയിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം എരൂർ കമുകുംപള്ളിൽ വീട്ടിൽ ജയകുമാറിനെയാണു(48) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അങ്കണവാടിയിൽ മോഷണം നടന്നത്.
അങ്കണവാടിയുടെ വാതിൽ കുത്തിത്തുറന്ന് ജയകുമാറും സഹായിയും അകത്തു കടന്ന് കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചു വച്ചിരുന്ന മുട്ടയും അങ്കണവാടി ആവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. ഏഴു മുട്ട മോഷ്ടിച്ചതിൽ അഞ്ചെണ്ണം പൊട്ടിച്ച് കുടിക്കുകയും രണ്ടെണ്ണം മതിലിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു. കൂടാതെ അലമാരയിൽ ഇരുന്ന ഫയലുകളും, പേപ്പറുകളും മുഴുവൻ നിലത്ത് വാരിവലിച്ചിട്ടു. അങ്കണവാടി ജീവനക്കാരി എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.
സിസിടിവികൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ വഴിയും നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്‌സിപിഒമാരായ ശ്യാംകുമാർ, പ്രമോദ് കുമാർ, സിപിഒമാരായ വിജയ് കൃഷ്ണ, രാഹുൽ, എസ്.സനൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജയകുമാറിനെ അറസ്റ്റ് ചെയ്തത്.