600 ഓളം പേർക്ക് തൊഴിൽ; രാജ്യമാകെ ചക്കരുചി ചാലക്കുടിയിൽനിന്ന്

Mail This Article
ചാലക്കുടി ∙ രാജ്യത്തിന്റെ വിവിധ കോണുകളിലേക്കു കേരളത്തിന്റെ തനതായ വരിക്കച്ചക്കയുടെ സ്വാദ് മൂന്നര പതിറ്റാണ്ടായി എത്തിച്ചു നൽകുകയാണു ചാലക്കുടിപ്പട്ടണം. പടിഞ്ഞാറെ ചാലക്കുടിയിലെ ഐആർഎം എൽപി സ്കൂളിനു സമീപത്തെ ഗോഡൗണിൽ പ്രതിദിനം ശരാശരി എത്തുന്നത് 80 ടൺ ചക്കയാണ്.
ഡൽഹിയും ഉത്തർപ്രദേശും മുംബൈയും അടക്കം പ്രധാന സ്ഥലങ്ങളിലെ പച്ചക്കറി മാർക്കറ്റുകൾ വഴി ആയിരക്കണക്കിനു വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കുമാണ് ഇവിടെ നിന്ന് ചക്കയുടെ രുചി എത്തിക്കുന്നത്. പടിഞ്ഞാറെ ചാലക്കുടി പുല്ലാനി വളപ്പിൽ പൗലോസാണു 1988ല്‍ ചക്ക ബിസിനസ് ആരംഭിച്ചത്. ആദ്യം പഴുത്ത ചക്കയാണ് കയറ്റി അയച്ചിരുന്നതെങ്കിലും കഴിഞ്ഞ 12 വർഷമായി ഇടിയൻചക്കയാണു പ്രധാന ബിസിനസ്. പൗലോസിനൊപ്പം മക്കളായ ലൈജു, ലാൽ, മരുമകൻ ഷാജു എന്നിവരും പങ്കാളികളാണ്.
നേരിട്ടും അല്ലാതെയുമായി 600 ഓളം പേർക്കാണു ഇതിലൂടെ തൊഴിൽ ലഭ്യമാക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ചില്ലറ വിൽപനയ്ക്കാർ വഴിയാണ് ഇവിടേക്കു ചക്ക എത്തുന്നത്. ഡൽഹിയിലും ഉത്തർപ്രദേശിലും മുംബൈയിലുമുള്ള പച്ചക്കറി മാർക്കറ്റുകളാണു പ്രധാന വിപണി.
ചാലക്കുടിയിൽ ലോറികളിൽ കയറ്റി അയയ്ക്കുന്ന ചക്ക നാലോ അഞ്ചോ ദിവസമെടുത്താണു വിപണിയിലെത്തിക്കുന്നത്. മെടഞ്ഞെടുത്ത തെങ്ങോല ഉപയോഗിച്ചു ലോറി പൊതിഞ്ഞ ശേഷമാണ് ചക്ക കയറ്റുന്നത്. അതിനു മുകളിൽ വാഴയിലയും ഐസും ഉപയോഗിച്ചു ശീതീകരണി പോലെ ക്രമീകരിക്കും. ചക്ക ഇടാനുള്ള കൂലി ചെലവും ഭീമമായ വാഹന വാടകയുമാണു ബിസിനസിലെ പ്രധാന വെല്ലുവിളികൾ. പ്രതിസന്ധികളെയെല്ലാം ചുളചുള പോലെ നേരിട്ട് 80-ാം വയസ്സിലും പൗലോസ് ചക്ക ബിസിനസിൽ ചുറുചുറുക്കോടെയുണ്ട്.