ADVERTISEMENT

ആദ്യമേ പറയട്ടെ, ഇതൊരു സ്കോളർഷിപ് വിജയകഥയല്ല, ഇന്റേൺഷിപ് വിജയകഥയാണ്... മറ്റു കോളജുകളിലെ യുജി, പിജി വിദ്യാർഥികൾക്ക് പാലക്കാട് ഐഐടിയിൽ സമ്മർ, വിന്റർ ഇന്റേൺഷിപ്പുകൾക്ക് അവസരമുണ്ട്. പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ എംഎസ്‌സി കംപ്യൂട്ടേഷനൽ ഫിസിക്സ് കഴിഞ്ഞപ്പോൾ കാസർകോട് രാജപുരം സ്വദേശി ജസ്‌വിൻ ജിജി ആ സാധ്യതയൊന്നു പരീക്ഷിച്ചുനോക്കി. പിജി പ്രോജക്ട് റിപ്പോർട്ട് സഹിതം അപേക്ഷിച്ചു. മോളിക്യുലർ ഡൈനമിക്സിൽ പഠനങ്ങൾ നടത്തുന്ന ഡോ.വി.വിശ്വാസ് ബന്ധപ്പെട്ടു. ബാക്കി ജസ്‌വിൻ പറയുന്നതു കേൾക്കൂ:

‘‘ആവേശത്തോടെ കയറിച്ചെന്നെങ്കിലും ഐഐടി നിലവാരത്തിലേക്ക് എനിക്ക് എത്താനായില്ല. അതുവരെ തുടർന്ന പഠനരീതിയേ അല്ല അവിടെ. ഒരു ഫോർമുലയോ തിയറിയോ കിട്ടാൻ 15– 20 റിസർച് പേപ്പറുകൾ വായിക്കേണ്ടിവന്നു. രാജ്യാന്തര നിലവാരമുള്ള വർക് ഷോപ്പുകൾ ഐഐടിയിൽ സ്ഥിരമായുണ്ട്. കോഡിങ് ഉൾപ്പെട്ട മേഖലയാണിത്. സാധാരണ എഴുതിയും വരച്ചും നമ്മൾ കണ്ടെത്തുന്ന റിസൽറ്റുകൾ കോഡുകളിലൂടെ കണ്ടെത്തണം. ലാംപ്സ് (Lammps) സോഫ്റ്റ്‌വെയറാണ് അതിന് ഉപയോഗിക്കുന്നത്. ആദ്യം ആ സോഫ്റ്റ്‌വെയറിന്റെ തന്നെ കോഡ് അഴിച്ചുപഠിക്കേണ്ടി വന്നു. അതു കഴിഞ്ഞപ്പോഴേക്കും പ്രോബ്ലം തന്നുതുടങ്ങി. നന്നായി കഷ്ടപ്പെട്ട കാലമാണ്.

രണ്ടു ദിവസം കൂടുമ്പോൾ നമ്മൾ പുരോഗതി അറിയിക്കണം. ഒരു റിപ്പോർട്ട് നൽകിയാൽ മതിയെന്നു കരുതി ചെന്ന എന്നെ അമ്പരപ്പിച്ച് ഗൈഡ് ചോക്ക് എടുത്തുനീട്ടി. കണ്ടെത്തിയ കാര്യങ്ങൾ ക്ലാസ് രൂപത്തിൽ അവതരിപ്പിക്കണം. വിദ്യാർഥിയെപ്പോലെ അദ്ദേഹം മുന്നിലിരിക്കും. ചോദ്യങ്ങൾ ചോദിക്കും. ഉത്തരമില്ലെങ്കിൽ 2 ദിവസം കൂടി തരും. സാറിനു ക്ലാസെടുക്കണമല്ലോ എന്നതുകൊണ്ടു മാത്രം കൂടുതൽ വായിച്ചു, മനസ്സിലാക്കാൻ ശ്രമിച്ചു. മൂന്നു മാസത്തെ ഇന്റേൺഷിപ്പിന്റെ അവസാനമായപ്പോഴേക്കും മാത്രമാണ് അത്തരം ക്ലാസുകളെടുക്കാൻ പൂർണ ധൈര്യമായത്. ആ ആത്മവിശ്വാസം പിന്നീട് വിദേശ സർവകലാശാലകളുടെ ഇന്റർവ്യൂവിൽ ഗുണമാകുകയും ചെയ്തു.

റിസർച് എന്ന കരിയർ ഓപ്ഷൻ നേരത്തേ മനസ്സിലുണ്ടായിരുന്നെങ്കിലും ഐഐടി ഇന്റേൺഷിപ്പാണ് ഇക്കാര്യത്തിൽ ആത്മവിശ്വാസം പകർന്നത്. ഓരോ പഠനമേഖലയിലെയും വിദേശ സർവകലാശാലാ പ്രോജക്ടുകളുടെ പരസ്യം വരുന്ന വെബ്സൈറ്റുകളുണ്ട്. അതിൽനിന്നാണ് ഫ്രാൻസിലെ ബർഗണ്ടി യൂണിവേഴ്സിറ്റിയും സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്സിറ്റിയും ചേർന്നു നടത്തുന്ന 3 വർഷത്തെ പ്രോജക്ട് ശ്രദ്ധയിൽപെട്ടത്. അതിനു പ്രശസ്തമായ മേരി ക്യൂറി ഫെലോഷിപ് ലഭിക്കുന്നുമുണ്ട്. കരിക്കുലം വിറ്റെ (സി.വി), മോട്ടിവേഷൻ ലെറ്റർ, മാർക്ക്‌ലിസ്റ്റ് എന്നിവ സഹിതം ഇ–മെയിലിൽ അപേക്ഷ നൽകുകയായിരുന്നു. ജനുവരി അവസാനം നൽകിയ അപേക്ഷയ്ക്ക് ഫെബ്രുവരി ആദ്യം തന്നെ മറുപടി. പിജിക്കും ഇന്റേൺഷിപ്പിനും ചെയ്ത പ്രോജക്ടുകൾ മികച്ചതാണെന്നും റിസർച് സ്വഭാവം ഉള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.’’

ഇതൊരു സ്കോളർഷിപ് വിജയകഥയല്ലെന്നു തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ. എങ്കിലും ഈ ഐഐടി അനുഭവ ത്തിന്റെ സാഫല്യം ഏകദേശം 90 ലക്ഷം രൂപയുടെ മേരി ക്യൂറി ഫെലോഷിപ് തന്നെയാണ്; അതിലൂടെ തുറന്നുകിട്ടുന്ന കരിയർ സാധ്യതകളും. സിമന്റ് നിർമാണത്തിലെ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള പഠനമാകും ജസ്‌വിൻ നടത്തുക. രാജപുരത്ത് കർഷകനായ ജിജി കിഴക്കേപ്പുറത്തിന്റെയും കാസർകോട് ഗവ. മെഡിക്കൽ കോളജിൽ നഴ്സായ ആൻസി ജോസഫിന്റെയും മകൻ അടുത്തമാസം പറക്കുകയാണ്, ഫ്രാൻസിലേക്ക്....

English Summary:

How a Summer Internship at IIT Palakkad Led to a Prestigious Marie Curie Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com