ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

രാജ്യത്ത് 10.5% പേർ മാത്രം വിജയിച്ച പരീക്ഷ. അതിൽ ഒന്നാമത് എത്തിയാലോ ? ഇത്തവണത്തെ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (സിഎംഎ) ഫൈനൽ ഫലം വന്നപ്പോൾ ആ നേട്ടമാണ് കെ.നവീൻ സ്വന്തമാക്കിയത്. 800ൽ 551 മാർക്ക്.


പ്ലസ്ടു പരീക്ഷ 97 % മാർക്കോടെ പാസായപ്പോൾ തന്നെ നവീൻ സ്വന്തം വഴി തിരഞ്ഞെടുത്ത് സി‌എം‌എ ഫൗണ്ടേഷൻ കോഴ്സിനു ചേർന്നിരുന്നു. 22–ാം വയസ്സിൽ ഒന്നാം റാങ്കോടെ ജയം. പലരും എഴുതിത്തളരുന്ന വിഷയങ്ങൾ ആദ്യ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശി നവീൻ വിജയരഹസ്യങ്ങൾ പങ്കുവയ്ക്കുന്നു.

എന്തു കൊണ്ട് സിഎംഎ
കൊമേഴ്സ് ഇഷ്ടമുള്ളവർ പ്രധാനമായും സിഎ, സിഎംഎ, സിഎസ് എന്നീ പ്രഫഷനൽ കോഴ്സുകൾ പഠിക്കാൻ താൽപര്യം കാട്ടുന്നവരാണ്. അക്കൗണ്ടിങ്, ഓഡിറ്റ്, ടാക്‌സേഷൻ എന്നീ മേഖലകൾക്കാണ് സിഎ കോഴ്‌സിൽ പ്രാധാന്യം. കോർപറേറ്റ് നിയമങ്ങളിലും തൊഴിൽ നിയമങ്ങൾ, ടാക്‌സ് മാനേജ്‌മെന്റ്, കമ്പനി ഭരണം എന്നീ മേഖലകളിലും താൽപര്യമുള്ളവർക്ക് കമ്പനി സെക്രട്ടറിഷിപ് ‌തിരഞ്ഞെടുക്കാം. കമ്പനികൾക്കു ചെലവ് കുറച്ചു നിർത്താനുള്ള മാർഗനിർദേശങ്ങളാണു സിഎംഎ കോഴ്സിൽ പഠിക്കുന്നത്. അക്കാദമിക് ഭാഷയിൽ പറഞ്ഞാൽ കോസ്‌റ്റ് മാനേജ്‌മെന്റും മാനേജ്‌മെന്റ് അക്കൗണ്ടിങ്ങുമാണു കോസ്റ്റ് അക്കൗണ്ടന്റിന്റെ പ്രധാന ചുമതലകൾ. ബിസിനസിലെ തന്ത്രപ്രധാന തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാലാണ് സിഎംഎ തിരഞ്ഞെടുത്തത്. ചെലവ് കുറച്ച് ഉൽപാദനം കൂട്ടുക എന്നതു കമ്പനികൾക്കു പ്രധാനമാണ്.

പരീക്ഷാ കടമ്പകൾ
പ്ലസ്ടു പാസായ ഉടൻ ഫൗണ്ടേഷൻ കോഴ്സിനു റജിസ്റ്റർ ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയാണ് പരീക്ഷ നടത്തുന്നത്. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ 3 കടമ്പകളാണുള്ളത്. ശ്രീകൃഷ്ണപുരം വിടിബി കോളജിൽ ബികോം ഫിനാൻസ് പഠനത്തിനൊപ്പമായിരുന്നു പരിശീലനം. ഫൗണ്ടേഷൻ കോഴ്സിലെ 4 പേപ്പറും ആദ്യവട്ടം തന്നെ വിജയിച്ചു. ഇന്റർമീഡിയറ്റിലെ 2 ഗ്രൂപ്പുകളും ഇതേ പോലെ ആദ്യതവണ തന്നെ എഴുതിയെടുത്തു. 2021ൽ ഇന്റർമീഡിയറ്റിന് ഓൾ ഇന്ത്യ 34–ാം റാങ്കും കേരളത്തിൽ രണ്ടാം റാങ്കുമുണ്ടായിരുന്നു.

ഒരു വിഷയം പോലും
പരാജയപ്പെടാതെയുള്ള പഠനരീതി
ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളിൽ രണ്ടിലും 4 വിഷയങ്ങൾ വീതമുള്ള 2 ഗ്രൂപ്പുകളാണ് പാസാകേണ്ടത്. ഈ പരീക്ഷ ഓരോ ഗ്രൂപ്പായി വേണമെങ്കിലും എഴുതിയെടുക്കാം. എന്നാൽ ഒരു വിഷയം കിട്ടിയില്ലെങ്കിൽ അടുത്ത പരീക്ഷയിൽ ആദ്യം മുതലുള്ള എല്ലാ വിഷയവും എഴുതണം. ഇതാണ് പലർക്കും വെല്ലുവിളിയാവുന്നത്. എല്ലാ വിഷയത്തിലും അറുപതിൽ കൂടുതൽ മാർക്ക് നേടുന്നവർ ഒരു വിഷയം മാത്രം തോറ്റാൽ അതുമാത്രം വീണ്ടുമെഴുതിയാൽ മതി. ഒരു ഗ്രൂപ്പ് വിജയിക്കണമെങ്കിൽ 400 ൽ 200 മാർക്ക് നേടണം. തുല്യ പ്രാധാന്യത്തോടെ ഓരോ വിഷയവും ആഴത്തിൽ പഠിക്കുക മാത്രമാണ് വിജയിക്കാനുള്ള ഏക വഴി. റാങ്ക് കിട്ടണമെങ്കിൽ രണ്ടു ഗ്രൂപ്പും ഒരുമിച്ചെഴുതി ജയിക്കണം.

പഠനരീതി എങ്ങനെ
ഓൺലൈനായി ക്ലാസുകൾ കേട്ടാണ് കൂടുതൽ പഠിച്ചത്. ബസിൽ യാത്ര ചെയ്യുമ്പോഴും ഒഴിവു സമയങ്ങളിലും എല്ലാം ക്ലാസ് കേൾക്കുമായിരുന്നു.ഫൈനൽ പരീക്ഷ എഴുതുന്നതിനു മുൻപുള്ള 5 മാസം ഇതിനായി മാത്രം നീക്കിവച്ചു. 3 മാസം സിലബസ് അനുസരിച്ചള്ള പഠനത്തിന്; തുടർന്ന് 2 മാസം റിവിഷൻ. ദിവസവും 10 മണിക്കൂർ പഠനത്തിനായി മാറ്റി വച്ചു. ഇതിനിടെ ബികോം നേടി. ഇഷ്‌ടമുള്ള ഭാഗങ്ങൾ ആദ്യം പഠിച്ച് ആത്മവിശ്വാസം നേടി. മുൻവർഷ ചോദ്യക്കടലാസുകൾ ഉപയോഗിച്ച് പഠിച്ചു. ഓൺലൈൻ മോക് ടെസ്റ്റുകൾ ധാരാളം ചെയ്തു. സമയം മാനേജ് ചെയ്തു പഠിച്ചാൽ ഏതു പരീക്ഷയും ജയിക്കാം.

സിഎംഎ പരീക്ഷയ്ക്കു
തയാറെടുക്കുന്നവരോട് പറയാനുള്ളത്
നന്നായി ഫോക്കസ് ചെയ്തു പഠിക്കാൻ ശ്രമിക്കണം. സ്വന്തമായ പഠനക്രമം വേണം. പ്ലസ് ടു ജയിച്ചശേഷം ഫൗണ്ടേഷൻ കോഴ്സിന് അപേക്ഷിക്കാം. വർഷത്തിൽ രണ്ടുതവണ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ നടക്കും. ബിരുദധാരികളെ ഫൗണ്ടേഷൻ തലത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്കു നേരിട്ട് ഇന്റർമീഡിയറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് തലങ്ങളിൽ ചേരാം.

ഇന്റർമീഡിയറ്റ് കഴിഞ്ഞാലുടൻ പ്രാക്ടിസ് ചെയ്യുന്ന ഒരു പ്രഫഷനലിനു കീഴിൽ സേവനമനുഷ്ഠിച്ച് കാര്യങ്ങൾ കൃത്യമായി പഠിച്ചെടുക്കണം. ഇന്റർമീഡിയറ്റ് കാലത്ത് ഒരു കോസ്‌റ്റ് അക്കൗണ്ടന്റിന്റെ കീഴിലോ കേരള സർക്കാരിന്റെ കോർപറേഷൻ, മുനിസിപ്പാലിറ്റി ധനകാര്യ വിഭാഗങ്ങളിലോ പരിശീലനം നടത്തണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസിയുടെ പാലക്കാട് ചാപ്റ്ററിനു കീഴിലാണ് ഞാൻ പരിശീലനം നേടിയത്

Content Summary:

Naveen Conquers CMA: Kerala Prodigy Scores 551 out of 800 to Lead with a 10.5% Pass Rate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com