ADVERTISEMENT

ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ, സുരക്ഷിതമായ ഒരു സ്ഥലത്തുവച്ചാണ് ആ പെൺകുട്ടി അരുതാക്കാഴ്ചകൾക്കു സാക്ഷിയായത്. ക്ലാസ് മുറിയിലെ മുൻനിര ബെഞ്ചിലിരുന്നാണ് അവൾ സ്വന്തം അധ്യാപകന്റെ പ്രാണൻ ഒരുപറ്റമാളുകൾ ചേർന്ന് കവർന്നെടുക്കുന്നതു കണ്ടു നടുങ്ങിയത്. നീണ്ട 23 വർഷം ആ ദുരന്തം ഉളളിൽപ്പേറി നടന്ന്, ഒടുവിൽ നിസ്സഹായയായി മരണത്തിലേക്കു നടന്നു പോയി. സ്വന്തം ജീവിതം അവസാനിപ്പിച്ചതിൽ മറ്റാർക്കും പങ്കില്ലെന്ന അവളുടെ മരണമൊഴി പുറത്തു വരുമ്പോഴും ആ ആത്മഹത്യയുടെ, അല്ല, കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ചിലർക്കെങ്കിലും ഒഴിഞ്ഞു മാറാനാവില്ല. 

Read Also : ഒരാൾ ആത്മഹത്യയുടെ വക്കിലാണോയെന്ന് എങ്ങനെ തിരിച്ചറിയാം

1999 ഡിസംബർ ഒന്നിനു മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ആറ് ബി ക്ലാസ് മുറിയിൽ കയറി അക്രമിസംഘം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന എന്ന കൊച്ചു പെൺകുട്ടി. അവളുടെ യൂണിഫോമിലും പുസ്തകത്തിലും ചോരത്തുള്ളികൾ തെറിച്ചു വീണിരുന്നു. ആ ദുരനുഭവം അവൾക്കു നഷ്ടപ്പെടുത്തിയത് ബാല്യവും കൗമാരവും യൗവനവുമെല്ലാമായിരുന്നു. പാതിവഴിയിൽ പഠനം ഉപേക്ഷിച്ചും പിന്നെയെപ്പോഴൊക്കെയോ തുടർന്നു പഠിച്ചും ആ കുട്ടി ഒരു ജോലി തരപ്പെടുത്തി. പക്ഷേ കുട്ടിക്കാലത്തു മനസ്സിനേറ്റ മുറിവ് ജീവിച്ചിരുന്ന കാലത്തോളം അവളെ വേദനിപ്പിച്ചു. മനസ്സു പിടിവിട്ടു പോയൊരു നിമിഷത്തിൽ അവൾ ആരെയും കുറ്റപ്പെടുത്താതെ മരണം തിരഞ്ഞെടുത്തു.

 

കുട്ടിക്കാലത്ത് മനസ്സിനേൽക്കുന്ന മുറിവുകൾ നിസ്സാരമല്ലെന്നും ഷെസിയ കണ്ടതു പോലെയുള്ള ദാരുണമായ കാഴ്ചകൾ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും ഉത്തരവാദിത്തബോധവുമാണ് സമൂഹത്തിനു വേണ്ടതെന്നും പറഞ്ഞുകൊണ്ട് പോസ്റ്റ് ഡ്രോമാറ്റിക് ഡിസോർഡറിനെക്കുറിച്ച് സംസാരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ.

childhood-depression
Representative Image. Photo Credit : TORWAISTUDIO/Shutterstock

 

∙ ബാല്യത്തിൽ മനസ്സിനേൽക്കുന്ന മുറിവ് ജീവിതകാലം മുഴുവൻ വേട്ടയാടുമോ? 

 

ദുരനുഭവങ്ങൾ നൽകുന്ന ഞെട്ടലിനോടു പ്രതികരിക്കുന്ന രീതിയിൽ ആളുകളുടെ പ്രകൃതമനുസരിച്ച് വ്യത്യാസം വരാം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നവർ ആ ദുരന്തങ്ങളുടെ ദൃക്സാക്ഷികൾ കൂടിയാണ്. അത്തരം ദുരന്തങ്ങളിലൂടെ ഉറ്റവരെയും ഉടയവരെയുമൊക്കെ നഷ്ടപ്പെടുന്നവർ കാലക്രമേണ ആ നഷ്ടങ്ങളെ മനസ്സുകൊണ്ട് അംഗീകരിച്ച് സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങി വരാറുണ്ട്. പക്ഷേ അത്തരം മരണങ്ങൾക്കു ദൃക്സാക്ഷിയാകുന്നതു പോലെയല്ല ഒരു കൊലപാതകത്തിനു ദൃക്സാക്ഷിയാകുന്നത്. അതും ഏറ്റവും വിശുദ്ധവും സുരക്ഷിതവുമെന്ന് നമ്മൾ വിശ്വസിക്കുന്ന ക്ലാസ് മുറിയിൽവച്ച്. ഏറ്റവും സുരക്ഷിതം എന്നുറപ്പുള്ള ക്ലാസ്മുറിയിൽ വച്ച് നടുക്കുന്ന കാഴ്ച കണ്ട ആ കുട്ടിയുടെ മനസ്സിൽ, എവിടെയും താൻ സുരക്ഷിതയല്ല എന്ന ഭയം വളർന്നു. സുരക്ഷിതമായ ഒരിടം എന്ന വിശ്വാസത്തിനു കൂടിയാണ് അവിടെ ഇളക്കം തട്ടിയത്. അത്തരം അനുഭവങ്ങൾ മനസ്സിൽ എല്ലാത്തിനോടും എല്ലാവരോടും സ്ഥായിയായ ഭയമുണ്ടാകാൻ കാരണമാകും. 

 

പ്രധാനമായും മൂന്നു ഘടകങ്ങളാണ് മനുഷ്യരെ രോഗഗ്രസ്ഥമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്നത്. 

1. എന്തുതരത്തിലുള്ള ദുരിതങ്ങളാണ് എന്നുള്ളത്.  (പ്രകൃതി ദുരന്തങ്ങൾ, മനുഷ്യർ മൂലമുണ്ടാകുന്ന ദുരിതങ്ങൾ) 

2. അപകടം നടക്കുന്ന സ്ഥലം

3. അനുഭവിക്കുന്ന ആളുകളുടെ പ്രകൃതം 

Dr. Zaileshia
ഡോ. സൈലേഷ്യ

 

∙ മാനസിക വിഷമത്തിൽനിന്ന് വിഷാദത്തിലേക്ക്

 

ഒട്ടും തന്നെ താങ്ങാൻ പറ്റാത്ത അനുഭവങ്ങളോ സാഹചര്യമോ വരുമ്പോൾ ആദ്യം മാനസികമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് വരും. അതിനെ അ‍‍ഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഫേസ് എന്നാണ് പറയുക. പൊതുവെ രണ്ടാഴ്ച മുതൽ ഒരുമാസം വരെ ഈ അവസ്ഥ നീണ്ടു നിന്നേക്കാം. മൂന്നാഴ്ച അല്ലെങ്കിൽ 21 ദിവസമൊക്കെ കഴിയുമ്പോൾ പലതിനോടും പൊരുത്തപ്പെടുന്ന ഒരു മാനസികാവസ്ഥയിലേക്കെത്തും. സംഭവം നടന്ന് ഒരു മാസത്തിനു മുകളിൽ മാനസിക വിഷമം നീണ്ടു നിൽക്കുകയാണെങ്കിൽ അതിനെ സ്ട്രെസ് റിയാക്‌ഷൻ എന്നു പറയും. മാനസിക സമ്മർദം മൂലമുണ്ടായ പ്രതികരണ രീതിയാണത്. പക്ഷേ സാഹചര്യങ്ങളോട് ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. സംഭവം നടന്ന് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ ശേഷവും മാനസിക വിഷമം മാറാതിരിക്കുന്നത് ബിയോണ്ട് ദ് പോയിന്റ്സ് ഓഫ് റലവൻസ് ആണ്. അതു വിഷാദ രോഗമായി മാറും. ആദ്യം ചെറിയ അളവിൽ വിഷാദം വന്നശേഷം പതുക്കെ തീവ്രതയുള്ള വിഷാദരോഗത്തിലേക്ക് പോകാം. ഈ സാഹചര്യത്തിൽ ഔഷധ ചികിൽസ മാത്രം പോരാ. ഗ്രീഫ് മാനേജ്മെന്റ്, ക്രൈസിസ് കൗൺസിലിങ് പോലെയുള്ള തെറപ്പികളിലൂടെ അവരെ സുരക്ഷിതമായ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. 

 

∙ ആത്മഹത്യാ പ്രവണത നേരത്തെ തിരിച്ചറിയാനാവില്ലേ?.

 

ചിലർ ബഹളം കൂട്ടി എല്ലാവരെയും വിളിച്ചറിയിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കും. മറ്റു ചില്ലർ എല്ലാവരും ഉറങ്ങുന്ന സമയങ്ങളിൽ ആരുമറിയാതെ ജീവനൊടുക്കും. ആത്മഹത്യാ ശ്രമത്തിന്റെ രീതിയെക്കുറിച്ച് വിശകലനം ചെയ്താൽ രോഗത്തിന്റെ തീവ്രത അളക്കാൻ മനഃശാസ്ത്രഞ്ജർക്ക് കഴിയും. ചിലയാളുകളിൽ റസിസ്റ്റൻസ് ഡിപ്രഷൻ എന്ന അവസ്ഥയുണ്ടായേക്കാം. ചിലതരം ഡിപ്രഷനുകൾക്ക് എത്ര ട്രീറ്റ് ചെയ്താലും വ്യത്യാസം വരില്ല. അത്തരം സാഹചര്യങ്ങളിൽ പരമ്പരാഗത ചികിൽസാരീതിയിലേക്കു മടങ്ങുന്നതിലും തെറ്റില്ല. ഈ കുട്ടിയുടെ കാര്യത്തിൽ 

ഡോക്ടർ തിരിച്ചറിയാത്തതോ ചികിൽസയുടെ അപാകതയോ അല്ല പ്രശ്നം ഇങ്ങനെയുള്ള കാര്യങ്ങൾ സമൂഹത്തിൽ കാണേണ്ടി വരുന്നു എന്നുള്ളതാണ് പ്രശ്നം. കൊലപാതക രാഷ്ട്രീയം തീർച്ചയായും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല. അതിന്റെ ദുഃഖകരമായ രക്തസാക്ഷിയാണ് ഷെസീന എന്ന പെൺകുട്ടി. കൊലപാതക രാഷ്ട്രീയം അവളുടെ ശരീരത്തിലല്ല മുറിവുകളുണ്ടാക്കിയത്, ആത്മാവിലും മനസ്സിലുമാണ്.

 

∙ കുഞ്ഞു മനസ്സിന്റെ മുറിവുകളുണക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ എന്താണു ചെയ്യേണ്ടത്?

 

സാന്ത്വന ചികിൽസയിലൂടെ അവരുടെ മനസ്സിനെ തിരിച്ചു പിടിക്കാം. അതു വലിയ മാറ്റമുണ്ടാക്കും. അവർക്കുണ്ടായ ദുരന്തത്തെപ്പറ്റി ദീർഘനേരം സംസാരിക്കാം. അതിന്റെ ഭാഗമായവർക്ക് ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് പറഞ്ഞു കൊടുക്കാം. ദുരന്തത്തിന് ഇരയായവരുടെ ഏറ്റവും പ്രിയപ്പെട്ടവർ സാധാരണ ജീവിതത്തിലേക്ക് വന്നുവെന്നും നീ ആ കാഴ്ചയിൽത്തന്നെ മനസ്സ് കുരുക്കിയിടാതെ ജീവിതത്തിലേക്ക് തിരികെ നടക്കണം എന്നു പറഞ്ഞുകൊടുക്കാം. സംഭവം നടന്ന സ്ഥലത്ത് വീണ്ടും കൊണ്ടുപോയി നല്ലൊരു സുന്ദരമായ ഓർമ മനസ്സിൽ നിറയ്ക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ആ സ്ഥലത്തെക്കുറിച്ച് വീണ്ടും ഓർക്കുമ്പോൾ ഭയപ്പെടുത്തുന്ന പഴയ ഓർമകൾക്കു പകരം പുതിയ ഓർമകൾ കടന്നു വരുന്ന രീതിയിൽ അവരുടെ മനസ്സൊരുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. 

 

Content Summary : Dr. Zaileshia talks about childhood trauma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com