ADVERTISEMENT

ദമാം ∙ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഒട്ടുമിക്ക മലയാളികളും താമസയിടത്തെ പഴയ സാധന സാമഗ്രികളും ഗൃഹോപകരണങ്ങളുമൊക്കെ കൈമാറുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ചിലതൊക്കെ നാട്ടിലേക്കും കൊണ്ടുപോകും.സൗദിയിൽ ജുബൈലിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ പെരുമ്പാവൂർ സ്വദേശികളായ അരുണും ഭാര്യ ധന്യയും ഒഴിവാക്കേണ്ടതും സുഹൃത്തുക്കൾക്ക്  കൈമാറേണ്ടതുമായ വസ്തുക്കളുടെ ലിസ്റ്റ് തയാറാക്കി. എല്ലാത്തിനുമൊടുവിൽ ഒരു കുഴപ്പിക്കുന്ന പ്രശ്നം ഉയർന്നു വന്നു. ആകാംക്ഷയോടെ നോക്കി നിൽക്കുന്ന രണ്ടു കുഞ്ഞി കണ്ണുകൾ, ഇനി എന്നെ വേണ്ടായോ എന്ന ചോദ്യമുയർത്തുന്ന നോട്ടവുമായി വിട്ടുകളയല്ലേ എന്നപോലെ വാലാട്ടി ഓരം ചേർന്നു നിൽക്കുകയാണ് റോണിയെന്ന നായ്ക്കുട്ടി.

∙എന്താണ് നാട്ടിലേക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനുള്ള വഴി, ആരുണ്ട് സഹായിക്കാൻ
രണ്ടരവർഷമായി റോണിയെന്ന നായ്ക്കുട്ടി അരുണിന്റെയും ധന്യയുടെയും പ്രവാസജീവിതത്തിലെ സഹചാരിയായിട്ട്. വളരെ യാദൃശ്ചികമായിരുന്നു റോണിയെ തങ്ങൾക്ക് കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. പരിചിതരായ ഒരു ഫിലിപ്പീനോ കുടുംബം വളർത്തിയിരുന്ന മാൾട്ടെസെ ഇനം നായ്ക്കുട്ടിയെ അവർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അരുണിനും ധന്യയ്ക്കും സമ്മാനിക്കുകയായിരുന്നു. നിറയെ രോമങ്ങൾ ഇടതൂർന്ന പാവക്കുട്ടിയെപ്പോലുള്ള അവൻ വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടവനായി മാറി. പുറത്തു പോവുമ്പോൾ ഒപ്പം അവനും കൂടി. ശീലങ്ങളും ശീലക്കേടുകളുമൊക്കെ ഇരുകൂട്ടരും മനസിലാക്കി. റോണിയെ ഒരു നിമിഷം പോലും പിരിയാൻ പറ്റാത്ത അവസ്ഥ. പലവട്ടം റോണിയെ ആർക്കെങ്കിലും കൈമാറിയാലോ എന്ന ആലോചന നടത്തി അപ്പോഴൊക്കെ തങ്ങളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവൻ എത്തി മാറി മാറി ഇരുവരുടേയും മുഖത്തേക്കു നോക്കും. അരുണിന്റെയും ധന്യയുടെയും  കാലുകളിൽ മാറി മാറി ഇറുക്കെ പിടിക്കും. എന്നെ ഇവിടെ കളഞ്ഞിട്ടു പോകല്ലേ ഞാൻ അനാഥനാകും, നിങ്ങൾ രണ്ടുപേർക്കും ഒപ്പം എന്നെയും കൊണ്ടു പോകണേയെന്ന മട്ടിൽ അവന്‍റേതായ ശബ്ദത്തിൽ എന്തൊക്കെയോ കുരച്ചും മുറുമുറുത്തും വിഷമവും ആശങ്കയും സങ്കടവും പ്രതീക്ഷയും പ്രകടിപ്പിക്കും. ഇരുവരുടെയും മുഖത്തേക്ക് നോക്കും പിന്നെ നിരാശയോടെ തലതാഴ്ത്തി കിടക്കും. പരമാവധി സമയം വട്ടം ചുറ്റിത്തിരിഞ്ഞ് അവൻ ഇരുവരുടെയും സമീപത്ത് തന്നെ ചെലവിടും.  റോണിയെന്ന തങ്ങളുടെ നായയുടെ സങ്കടവും നിരാശയോടെയുള്ള പെരുമാറ്റവും അരുണിനും ധന്യയ്ക്കും മറികടക്കാനാവുമായിരുന്നില്ല. തങ്ങളുടെ നായയുടെ സ്നേഹം അത്രത്തോളും അവരേയും കീഴ്പ്പെടുത്തിയിരുന്നു. പോകുമ്പോൾ ഇവിടെ ഇവനെ ഉപേക്ഷിക്കാൻ തങ്ങൾക്കുമാവില്ലെന്ന് അവരും തിരിച്ചറിഞ്ഞു. നാട്ടിലെത്തുമ്പോൾ അവനും തങ്ങൾക്കൊപ്പം ഉണ്ടാവണമെന്നു തീർച്ചപ്പെടുത്തി.

പക്ഷേ കേരളത്തിലേക്ക് സൗദിയിൽ നിന്നും വളർത്തുമൃഗത്തെ എങ്ങനെ എത്തിക്കും അതിന് എന്തൊക്കെ വേണമെന്ന് ഒരു എത്തും പിടിയുമില്ലായിരുന്നു. ആദ്യം സൈബറിടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ അന്വേഷിച്ചു. നിയമങ്ങളും നൂലാമാലകളും പലരും പലതും പറഞ്ഞു സാങ്കേതിക കടമ്പകൾ പലതായിരുന്നു. വളർത്തുമൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി കയറ്റുമതി ഇറക്കുമതി ലൈസൻസ് ഉണ്ടങ്കിലേ സാധ്യമാകു എന്ന വിവരം ലഭിച്ചതോടെ നിരാശ ഉണ്ടാക്കിയെങ്കിലും വിട്ടുകളയാൻ ഒരുക്കമല്ലായിരുന്നു. 

pet-from-saudiarabia1
റോണി. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

എന്നാൽ സൗദിയിൽ നിന്നും കയറ്റി വിടുന്നതിന് താരതമ്യേന ലളിതമായ നിയമനടപടികൾ പാലിക്കേണ്ടതുള്ളു എന്നു മാത്രവുമല്ല സങ്കീർണ്ണതകളുമില്ലായിരുന്നു. നായപ്രേമിസംഘം എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഗ്രൂപ്പിനെ കണ്ടെത്തി അതിൽ പോസ്റ്റ് ഇട്ടതോടെയാണ് കാര്യങ്ങൾക്ക് നടപടിയായി തുടങ്ങിയത്. കൊച്ചി വിമാനത്താവളത്തിലേക്ക് വളർത്തുമൃഗങ്ങളെ വ്യക്തികൾക്ക് കൊണ്ടുപോകാൻ അനുവാദമില്ല. പക്ഷെ ബെംഗളൂരു, ചെന്നെ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അനുമതിയുണ്ടെന്ന വിവരവും സാമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചു. ഇവിടങ്ങളിൽ നിന്നും പെരുമ്പാവുരിലേക്ക് യാത്ര ചേയ്യണ്ടി വരുമെന്നതായിരുന്നു ഒരു ബുദ്ധിമുട്ട്. അത്രയും ദൂരം അപരിചിത കാലാവസ്ഥയിൽ നായയെ കൊണ്ടുപോകാൻ കഴിയുമോ എന്നതും ആശങ്കയായി. കൊച്ചി വിമാനത്താവളത്തിൽ വളർത്തുമൃഗങ്ങളെ ഇറക്കുന്നതിനായി അനുവാദം തേടി കോടതിയെ സമീപിച്ചിരുന്ന ദയ എന്ന വളർത്തുമൃഗ സ്നേഹി സംഘടനയെകുറിച്ച് അറിഞ്ഞതോടെ അവരുടെ സഹായവും തേടി. പക്ഷേ അവരുടെ ഇടപെടലുകളും പര്യാപ്തമാവുമായിരുന്നില്ല. ഇതിനിടയിൽസൗദിയിലെ പല കാർഗോ കമ്പനികളിൽ തിരക്കിയെങ്കിലും വഴി തെളിഞ്ഞില്ല. ഒടുവിൽസൗദിയിൽ നിന്നു തന്നെയുള്ള ഒരു കാർഗോ കമ്പനി സഹായിക്കാൻ തയാറായി ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ  ദുബായ് വഴി ബെംഗളൂരുവിൽ എത്തിച്ചു. ബെംഗളൂരുവിൽ കസ്റ്റംസ് നടപടികൾക്കായി ഒരു ദിവസത്തിലേറെ കാത്തു കിടക്കേണ്ടി വന്നു.

∙ സൗദിയിൽ നിന്നും നാട്ടിലേക്ക് എത്തിക്കാൻ  
വർഷം തോറുമുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം.നാട്ടിലേക്ക് കൊണ്ടു വരുന്നതിന് മുമ്പ് വാക്സിനേഷനും ആരോഗ്യവിവരങ്ങളും മറ്റുമുള്ള മൈക്രോചിപ്പ് പിടിപ്പിച്ചതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതിന്റെ വിവരങ്ങളെല്ലാം naama.sa എന്ന പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ വെബ് പോർട്ടലിൽ അപ് ലോഡ് ചെയ്യണം തുടർന്ന് കയറ്റുമതി ലൈസൻസ് അതിലൂടെ ലഭ്യമാകും. പക്ഷേ സാങ്കേതിക ബുദ്ധിമുട്ടുമൂലം  വിവരങ്ങൾ അപ് ലോഡ് ചെയ്യാൻ കഴിയായെ വന്നതോടെ നേരിട്ട് ഓഫിസിലെത്തി. വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവിടെയുള്ള സൗദി ഉദ്യോഗസ്ഥന് അമ്പരപ്പും കൗതുകവും. കാരണം മിക്ക പ്രവാസികളും ഇത്തരം വളർത്തു മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കൈമാറുകയോ ഉപേക്ഷിക്കുകയോ ആണ് പതിവ്. പക്ഷേ നായയുമായുള്ള ആത്മബന്ധം മനസിലാക്കിയതോടെ അദ്ദേഹം സഹായിച്ചു. ആവശ്യമായ ലൈസൻസ് നൽകി. ഒപ്പം നാട്ടിലേക്ക് അയക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുടർന്ന് രേഖകളുമായി ഇന്ത്യാ ഗവൺമെന്റിന്റെ  കൃഷി, മൃഗസംരക്ഷണ വകുപ്പുമായി ഇമെയിൽ മുഖാന്തിരം പലവട്ടം ബന്ധപ്പെട്ടു. ഒടുവിൽ ഇറക്കുമതി ലൈസൻസ് ലഭിച്ചു. പിന്നീട് എമിറേറ്റ്സ്  കാർഗോ വിഭാഗത്തെ സമീപിച്ചു. ഇവിടെ നിന്നുള്ള  നടപടികൾ പൂർത്തിയാക്കാൻ അവരുടെ ജീവനക്കാരും വിമാനത്താവളത്തിലെ വെറ്റിനറി ഡോക്ടർമാരും സഹായവുമായി എത്തി. തുടർന്ന് ദുബായി വഴി ബെംഗളൂരുവിൽ എത്തി. 

pet-from-saudiarabia
ബെംഗളൂരുവിലെ കാത്തിരിപ്പ്. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

∙ ബെംഗളൂരുവില്‍ അധികൃതർ കാണിച്ച ക്രൂരത, മണിക്കൂറുകളുടെ കാത്തിരിപ്പ്
രേഖകളെല്ലാം വളരെ കൃത്യമായിരുന്നെങ്കിലും ബെംഗളൂരുവിലെ അധികൃതർ സാങ്കേതികതയുടെ പേരിൽ വലച്ചതും ചുറ്റിച്ചതും കുറച്ചൊന്നുമല്ലെന്ന് അരുണും ധന്യയും ഖേദത്തോടെ പറയുന്നു.

കാർഗോ ഏരിയയിൽ മണിക്കൂറുകളാണ് കാത്തു നിൽക്കേണ്ടി വന്നത്. ആദ്യം തിരക്കിയപ്പോൾ കിട്ടിയ മറുപടി ജോലി സമയം കഴിഞ്ഞു എന്നായിരുന്നു. അടുത്ത ഷിഫ്റ്റിലുള്ളവർ ജോലിക്ക് കയറിയപ്പോൾ മറുപടി മറ്റൊന്നായിരുന്നു. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഇല്ല, അദ്ദേഹം വരട്ടെയെന്നുമായിരുന്നു. അപ്പോഴെക്കും നേരം ഉച്ചയായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണാനും അവിടെയുള്ള ജീവനക്കാർ തങ്ങളെ അനുവദിച്ചില്ല. മറ്റുള്ള ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കാനും തയാറായില്ല. ഇതിനിടെ പാഴ്സൽ വാങ്ങാനെത്തിയ ഏജന്റാണ് അവിടുത്തെ നടപടിക്രമം അറിയിക്കുന്നത്. ഉദ്യോഗസ്ഥരെ വേണ്ടവിധം കാണാത്തപക്ഷം ഒന്നും നടക്കില്ല എന്നതാണ് നൽകിയ വിവരം. അവിടെ വരുന്ന എന്തു കാർഗോ പാഴ്സലും പുറത്തെത്തിക്കണമെങ്കിൽ ഏജന്റ് മുഖാന്തിരമെ നടക്കുവെന്നും അത്തരം ഒരു ലോബി അവിടെ പ്രവർത്തിക്കുന്നുവെന്നുമാണ് അരുൺ സ്വന്തം അനുഭവത്തിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനിടെ വൻതുകയാണ് ഒരു ഇടനിലക്കാരൻ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്നും തുക തന്നാൽ അര മണിക്കൂറിൽ പരിഹരിക്കാമെന്നും വാഗ്ദാനവുമാണ് നൽകിയത്. അവിടെയുള്ള പലരെയും മാറി മാറി കണ്ടിട്ടും എല്ലാവരും കൈമലർത്തുകയായിരുന്നു. കുറഞ്ഞ പക്ഷം തങ്ങളുടെ നായയെ ഒന്നു കാണുന്നതിന് അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും പരിഗണിച്ചുപോലുമില്ല. ഒടുവിൽ ഒരു ഓഫിസർ മനസലിവ് തോന്നി നായയെ കാണാനും ഭക്ഷണം കൊടുക്കാനും അനുവദിച്ചു.

∙ ഭക്ഷണമൊ വെള്ളമോ കിട്ടാതെ ഭയന്ന് റോണി
ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടാതെ ഭയന്ന് ചുരുണ്ട്കൂടി അവശനായി കിടന്ന നായയൊണ്  കണ്ടത്. അവരുടെ അനുവാദത്തോടെ ഭക്ഷണവും വെളളവുമൊക്കെ കൊടുത്തുവെങ്കിലും അധികൃതർ വിട്ടയക്കാൻ തയാറാകാതെ നടപടിക്രമം പറഞ്ഞ് തടസ്സപ്പെടുത്തി. ഇന്ന് നടപടിയാവില്ലെന്നും നാളെ വരാനും അറിയിപ്പ് ലഭിച്ചു. തുടർന്ന് അരുണും കുടുംബവും പുറത്ത് റൂമെടുത്ത്  താമസിച്ചു. പിറ്റേന്ന് വീണ്ടും എത്തിയെങ്കിലും ക്ലിയർ ചെയ്തു കൊടുക്കാനോ നായയ്ക്ക് ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാനോ  സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ചു.  പല ഓഫിസർമാരെ സമീപിച്ചു. ഒടുവിൽ കസ്റ്റംസ് കമ്മീഷണറെ നേരിട്ട് കാണേണ്ടി വന്നു. അദ്ദേഹത്തെ കാണുന്നതിൽ നിന്നും ഇതിനിടെ പിന്തിരിപ്പിക്കാനും ചില ജീവനക്കാർ ശ്രമിച്ചെന്നും അരുൺ പറയുന്നു.

∙ പൊട്ടിക്കരഞ്ഞ് ധന്യ
ഇനിയും വൈകിയാൽ തങ്ങളുടെ പ്രിയപ്പെട്ട നായ ജീവനോടെ ശേഷിക്കില്ലെന്ന് ധന്യ പൊട്ടിക്കരഞ്ഞു പറഞ്ഞു. ഇതോടെയാണ് കമ്മീഷണർ ഇടപെട്ടത്. രേഖകൾ ശരിയാണെന്ന് കമ്മീഷണർക്ക്  ബോധ്യപ്പെട്ടതോടെ അദ്ദേഹം നേരിട്ട് ഇടപെട്ട് കർശന നിർദ്ദേശങ്ങൾ നൽകിയതോടെയാണ് തടസ്സങ്ങൾ നീങ്ങിയതും തങ്ങളുടെ നായയെ ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതും. എല്ലാ രേഖകളും ശരിയായിരുന്നിട്ടും ഒരു മണിക്കൂർ കൊണ്ട് ക്ലീയർ ചെയ്യാവുന്നിടത്താണ്  ജീവനക്കാർ സാങ്കേതിക തടസ്സം പറഞ്ഞ് കുരുക്കി രണ്ടു പകലും ഒരു രാത്രിയും വൈകിച്ചതെന്നും അരുൺ ആരോപിക്കുന്നു.

 സൗദിയിൽ നിന്നും ദുബായ് വഴി ബെംഗളൂരുവിൽ എത്തുന്നതു വരെ  എല്ലാ കാര്യങ്ങളും ലളിതമായി. പക്ഷേ നമ്മുടെ രാജ്യത്ത് സങ്കേതിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതാണ് ജീവനക്കാരുടെ രീതി. തങ്ങൾക്ക്  നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ വിവരിച്ച് മനേക ഗാന്ധിക്കും കേന്ദ്ര കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ് അരുണും ധന്യയും.

English Summary:

Pets can be brought home from Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com