കേരള ടു ദുബായ്, എഐ ട്രേഡിങ് തട്ടിപ്പ്: ആകർഷിക്കാൻ 'സൂത്രവിദ്യകൾ'; പ്രവാസി മലയാളികൾക്ക് നഷ്ടമായത് 200 കോടി

Mail This Article
ഇരിങ്ങാലക്കുട ∙ എഐയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ട്രേഡിങ്, പുതിയ നിക്ഷേപകരെ ഓഹരിവിപണിയെക്കുറിച്ചു പഠിപ്പിക്കാൻ ട്രേഡിങ് ഫ്ലോർ, ദുബായിൽ വരെ ശാഖ.. 200 കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്താൻ ബില്ല്യൺ ബീസ് ഉടമകൾക്കു കഴിഞ്ഞതിനു പിന്നിലുള്ളതു വൻ ആസൂത്രണം.
കമ്പനി നഷ്ടത്തിലായാൽ പോലും നിക്ഷേപകർക്കുള്ള ലാഭ വിഹിതം ഓരോ മാസവും കൃത്യമായി അക്കൗണ്ടിലെത്തുമെന്നു രേഖാമൂലമുള്ള ഉറപ്പു കൂടിയായപ്പോൾ നിക്ഷേപകർ വീണുപോയി.
ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിന്റെ എതിർവശത്തു 2019ൽ ആണു ബില്ല്യൺ ബീസ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനം ആരംഭിച്ചത്. മറ്റു ജില്ലകളിലും സംസ്ഥാനത്തിനു പുറത്തുമൊക്കെ ഏറെ വൈകാതെ ശാഖകൾ തുറന്നു. ദുബായിലും ശാഖ രൂപീകരിച്ച് പ്രവാസി മലയാളികളിൽനിന്നും നിക്ഷേപം സ്വീകരിച്ചു. സ്ഥാപനത്തിന്റെ ആസ്തി പെരുകിയതോടെ 2023ൽ ബസ് സ്റ്റാൻഡ് റോഡിൽ പാം സ്ക്വയറിൽ 2000 ചതുരശ്രയടി വിസ്തീർണത്തിൽ ഓഫിസ് ആരംഭിച്ചു. ഷെയർ ട്രേഡിങ് പഠിപ്പിക്കാനുള്ള പ്രത്യേക ഇടവും ഇവിടെ ഒരുക്കിയിരുന്നു.
നിക്ഷേപകരും ട്രേഡിങ് വിദ്യാർഥികളും എത്തുമ്പോൾ സമയം ചെലവഴിക്കാൻ ഗെയ്മുകൾ, ലൈബ്രറി, കഫെ എന്നിവയും ഇവിടെ ഒരുക്കി. ഒട്ടേറെ ഉദ്യോഗാർഥികളെ ജീവനക്കാരായി നിർത്തുകയും ചെയ്തു.
എന്നാൽ, 2024 മാർച്ചിൽ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ജീവനക്കാരിൽ പലരും ഉടമകൾക്കെതിരെ പൊലീസിനു പരാതി നൽകി. എന്നാൽ, ഉടമകൾ നാട്ടിലുണ്ടായിട്ടു പോലും അറസ്റ്റ് ഉണ്ടായില്ല. കമ്പനി ഡയറക്ടർമാരായ ബിബിനും ഭാര്യ ജൈതയും ദുബായിലേക്കു കടക്കുകയും ചെയ്തതോടെ നിക്ഷേപകർ പെരുവഴിയിലായി.
കമ്പനിയുടെ റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2022 ഒക്ടോബർ ഏഴിനാണു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഹരികളായി സ്വരൂപിച്ച ഒരു കോടി രൂപയാണു കമ്പനിയുടെ മൂലധനം. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനു സമർപ്പിച്ച രേഖകളിൽ ബിബിനും ജൈതയും മാത്രമാണു കമ്പനിയുടെ ഡയറക്ടർമാർ. 2022, 2023 വർഷങ്ങളിൽ കമ്പനിയുടെ വരുമാനം ഇരട്ടിയോളം വർധിച്ചിട്ടുണ്ടെന്നും രേഖകളിലുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം തുടക്കത്തിൽ കമ്പനി കടുത്ത പ്രതിസന്ധിയിലായി. ജൂണിൽ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.
പണം നഷ്ടപ്പെട്ടവർ നിയമ പോരാട്ടത്തിന്
ഇരിങ്ങാലക്കുട ∙ തട്ടിപ്പിനിരയായവരിൽ നിയമ നടപടിക്കു തയാറായി മുന്നോട്ടു വരുന്നവർ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു നിയമ പോരാട്ടത്തിനുള്ള ഒരുക്കം തുടങ്ങി. വൻ തുകകൾ നഷ്ടമായവരിലേറെയും പ്രവാസികളാണെന്നാണു സൂചന. കമ്പനി പൊളിഞ്ഞെന്ന വിവരം പ്രവാസികളിൽ പലരും അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവന്നാൽ തട്ടിപ്പിന്റെ വ്യാപ്തി 200 കോടി കടന്നു കുതിക്കും.