ഖത്തർ ഇന്ത്യൻ എംബസി റമസാൻ സുഹൂർ സംഘടിപ്പിച്ചു

Mail This Article
ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ റമസാൻ സുഹൂർ സംഘടിപ്പിച്ചു. ഖത്തറിലെ ബിസിനസുകാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്രജ്ഞർ, ഇന്ത്യൻ സമൂഹത്തിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി), ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) എന്നിവയുമായി സഹകരിച്ച് ദോഹയിലെ അൽ മെസില റിസോർട്ടിലാണ് റമസാൻ സുഹൂർ സംഘടിപ്പിച്ചത്. സുഹൂറിനിടെ 'ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ' എന്ന പേരിൽ ഒരു ഫോട്ടൊ പ്രദർശനവും നടന്നു.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുല്‍ റമസാൻ സന്ദേശം കൈമാറി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുളള ബന്ധവും ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും അംബാസഡർ ചൂണ്ടിക്കാട്ടി. സന്ദർശനത്തോടനുബന്ധിച്ചു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലയിലേക്ക് വികസിച്ചതായും വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്വം ശക്തിപ്പെടുത്താൻ ധാരണയായതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ നടന്ന ഇന്ത്യാ ഗവൺമെന്റിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പരിപാടിയുടെ വിജയം കാണിക്കുന്ന ചിത്ര പ്രദർശനവും പരിപാടിയിൽ നടന്നു. ഓട്ടമൊബൈൽസ്, വ്യോമയാനം, രാസവസ്തുക്കൾ, വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, അടിസ്ഥാന സൗകര്യങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജ്ജം, തുടങ്ങിയ മേഖലകളിൽ നിക്ഷേപകർക്കുള്ള അവസരങ്ങളുടെ കുറിച്ചും വിവിധ പ്രദർശനങ്ങൾ പരിപാടിയിൽ നടന്നു.