വിദ്യാഭ്യാസകാലത്ത് കൃഷിയിലും പഠനവും പരിശീലനവും ഉണ്ടായാലേ കൃഷി ജീവിതത്തിന്റെ ഭാഗമാവുകയുള്ളൂ: ഡോ. സാബു തോമസ്

Mail This Article
രാജ്യാന്തര പ്രശസ്തനായ നാനോ ടെക്നോളജി ഗവേഷകനും എംജി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് കൃഷിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.
രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും പ്രയോഗം കേരളത്തിലെ പരിസ്ഥിതിയെ വല്ലാതെ വിഷലിപ്തമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ ആരോഗ്യനിലവാരം മോശമാകാൻ ഇത് ഒരു കാരണമായിട്ടുമുണ്ട്. ഒരുപക്ഷേ ശരാശരി നമ്മുടെ ആയുർദൈർഘ്യം കൂടിയിട്ടുണ്ടാവാം. പക്ഷേ, ആരോഗ്യകരമായ ജീവിതമല്ല ഭൂരിപക്ഷത്തിന്റെയും. ആയുസ്സിനൊപ്പം ആരോഗ്യനിലവാരവും മെച്ചപ്പെടാൻ നമ്മൾ ജൈവകൃഷിയിലേക്കും ജൈവകൃഷിയുല്‍പന്നങ്ങളടെ ഉപയോഗത്തിലേക്കും തിരിഞ്ഞേ മതിയാവൂ. രാസകീടനാശിനികള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്നാണ് കർഷകരോട് എനിക്ക് അഭ്യർഥിക്കാനുള്ളത്.
ജൈവകൃഷിയിൽ ഉൽപാദനക്ഷമത കുറയുമെന്ന വാദത്തിനു വലിയ പ്രസക്തിയില്ലെന്നാണ് പ്രകൃതിക്കൃഷി ആചാര്യനായ സുഭാഷ് പലേക്കറിനൊപ്പം നടത്തിയ കൃഷിയിട സന്ദർശനങ്ങളിൽനിന്ന് എനിക്കു മനസ്സിലായത്. റഷ്യ സന്ദർശിച്ചപ്പോൾ അവിടെ കൃഷിക്കാർ രാസകാർഷികോപാധികളുടെ വിനിയോഗം പരമാവധി കുറച്ചതായി കണ്ടു. വിഷമരുന്നുകൾ പലതും അവിടെ നിരോധിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദ കീടനാശിനികളിലേക്കും വളങ്ങളിലേക്കും ചുവടുമാറുകയാണവർ. രാസവളങ്ങൾ ബയോ പോളിമർ ചേർത്ത പെല്ലറ്റുകളായാണ് അവർ നിർമിക്കുന്നത്. ഇത്തരം വളങ്ങൾ ഒരിക്കൽ നൽകിയാൽ ദീർഘകാലത്തേക്കു വിളകളുടെ ചുവട്ടിൽ ലഭ്യമാകും. ബയോ പോളിമർ ചേർത്ത കീടനാശിനി പെല്ലറ്റുകളുമുണ്ട്. ഒരു തവണ ചെടിച്ചുവട്ടിൽ അതു കുഴിച്ചിട്ടാൽ ഏറെക്കാലം കീടശല്യം ഒഴിവാക്കാം. പലതവണ രാസവളം വിതറിയും മരുന്നടിച്ചും മണ്ണും വെള്ളവുമൊക്കെ മലിനമാക്കുന്ന രീതി നമ്മളും അവസാനിപ്പിക്കേണ്ടതുണ്ട്. പോഷകങ്ങളുടെയും വിഷമരുന്നുകളുടെയും ദീർഘകാല ലഭ്യത (sustained release) സാധ്യമാക്കുന്ന ഉൽപന്നങ്ങളേ ഇനി ഉപയോഗിക്കാവൂ.
പൂർവികരുടെ ജൈവകൃഷിരീതികൾ പിന്തുടരാനുള്ള ശ്രമം കൂടുതലായുണ്ടാവണം. പാരമ്പര്യകൃഷിരീതികളിലൂടെ മികച്ച വിളവ് നേടുന്നവരെ ചൈനയിൽ കണ്ടിട്ടുണ്ട്. പാരമ്പര്യകൃഷി തുടരെ ചെയ്യുന്ന പക്ഷം ഉൽപാദനക്ഷമത ക്രമേണ വർധിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജപ്പാൻകാര്‍ കാർഷികാവശിഷ്ടങ്ങളുടെ കംപോസ്റ്റാണ് വിളപോഷണത്തിനു കൂടുതലായി ഉപയോഗിക്കുന്നത്. രാസവളങ്ങൾ വിളകളെയും അവയില്‍നിന്നുള്ള ഉല്‍പന്നങ്ങളെയും വിഷലിപ്തമാക്കുന്നില്ലെങ്കിലും മണ്ണിനു ഹാനികരമാണ്. മണ്ണിരയും മിത്ര സൂക്ഷ്മാണുക്കളുമൊക്കെ നശിക്കാൻ അവ കാരണമാകും. ഓരോ തവണ രാസവളപ്രയോഗം നടത്തുമ്പോഴും കൃഷിക്കാർ ഇക്കാര്യങ്ങൾ ചിന്തിക്കണം.
നാനോ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ഞാന്‍ പക്ഷേ നാനോവളങ്ങളെക്കാൾ ജൈവവളക്കൂട്ടുകളാണ് ശുപാർശ ചെയ്യുക. അടുത്ത കാലത്തിറങ്ങിയ നാനോവളങ്ങളൊക്കെ വളരെ നല്ലതു തന്നെ. മികച്ച സാങ്കേതികവിദ്യയിലൂടെയാണ് അവ ഉൽപാദിപ്പിക്കുന്നത്. ചെറിയ അളവിൽ മാത്രം ഉപയോഗിച്ച് കൂടുതൽ ഫലം നേടാൻ അവ പര്യാപ്തമാണെന്നു ഞങ്ങൾക്കു പരീക്ഷണത്തിൽ ബോധ്യമായിട്ടുമുണ്ട്. എങ്കിലും വീട്ടാവശ്യത്തിനുള്ള കൃഷിയിൽ അവയുടെ ആവശ്യമില്ലെന്നും പ്രകൃതിദത്ത ജൈവവളങ്ങളാണ് കൂടുതൽ ഉചിതമെന്നും ഞാൻ കരുതുന്നു.
ജൈവകൃഷി സ്വീകരിക്കുന്നതിനൊപ്പം കാർഷികരംഗത്ത് ടെക്നോളജി കൂടുതലായി ഉപയോഗപ്പെടുത്താനും നമുക്കു കഴിയണം. ഇക്കാര്യത്തിൽ ഇസ്രയേൽ നമുക്ക് മാതൃകയാകട്ടെ. കൃത്യതാക്കൃഷിയിലൂടെ രാസവള ഉപയോഗം ഗണ്യമായി കുറയ്ക്കാൻ അവർക്കു കഴിഞ്ഞു. വൈകാതെ ജൈവകൃഷിയിലും തങ്ങൾ ഒന്നാമതെത്തുമെന്നാണ് എന്റെ സുഹൃത്തായ ഒരു ഇസ്രയേലി ശാസ്ത്രജ്ഞൻ പറഞ്ഞത്.
റബർ ടാപ്പിങ് പോലെ കായികാധ്വാനം കൂടുതൽ വേണ്ട മേഖലകളിൽ യന്ത്രങ്ങൾ കടന്നുവരട്ടെ.
വിദ്യാഭ്യാസകാലത്ത് കൃഷിയിലും പഠനവും പരിശീലനവും ഉണ്ടായാലേ കൃഷി ജീവിതത്തിന്റെ ഭാഗമാവുകയുള്ളൂ. 2006ൽ ചൈനയിലെ ഒരു സർവകലാശാല സന്ദർശിച്ചപ്പോൾ അവിടത്തെ വിവിധ വകുപ്പുകൾ വാശിയോടെ കൃഷി ചെയ്യുന്നതു കാണാനിടയായി. ക്യാംപസിനുള്ളിൽ തന്നെ ഓരോ വകുപ്പിനും കൃഷി ചെയ്യാനായി സ്ഥലം നൽകിയിരുന്നു. ഏറ്റവും നന്നായി കൃഷി ചെയ്യുന്നവർക്ക് സമ്മാനവുമുണ്ട്. വരും തലമുറയ്ക്ക് കൃഷി അന്യമാകാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആവശ്യമാണ്. ഞാൻ വൈസ് ചാൻസലറായിരുന്നപ്പോൾ കൃഷിയുമായി ബന്ധപ്പെട്ട പല പദ്ധതികളും എംജി സർവകലാശാലയിൽ നടപ്പാക്കിയത് ഈ ലക്ഷ്യത്തോടെയാണ്. ജൈവകൃഷി കോഴ്സ് ഉദാഹരണം. ഇപ്പോൾ അവിടെ എല്ലാ ബിരുദ വിദ്യാർഥികള്‍ക്കും ഒരു ജൈവകൃഷി കോഴ്സ് നിര്‍ബന്ധമാണ്. മികച്ച പരിശീലനമാണ് അവർക്കു ലഭിക്കുന്നത്. പ്രയോഗിക പരിശീലനത്തിനു കൂടുതൽ അവസരം നൽകണമെന്നു മാത്രം. വലിയ മാറ്റം സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും.