ADVERTISEMENT

വേനൽച്ചൂടിൽ വെന്തുരുകിയ മലയാളികൾക്ക്, വിശേഷിച്ചു നഗരവാസികള്‍ക്ക് ഇതാ കുളിർമയേകുന്നൊരു മാതൃക. സദാ തിരക്കേറിയ കൊച്ചി നഗരഹൃദയത്തിൽ എംജി റോഡിനിരികിലെ കോൺക്രീറ്റ് കെട്ടിടത്തിനു കുടപിടിച്ചതുപോലാരു പച്ചപ്പ്. പദ്മ -കവിത തിയറ്ററുകൾക്കു മധ്യേ, മെട്രോ പില്ലർ 634ന് എതിർവശത്തെ രാം ടവർ  ബിൽഡിങ്ങിനു മുകളിലാണ് ഈ അപൂര്‍വക്കാഴ്ച. 

കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കാടൊരുക്കി കഴിഞ്ഞുപോയ കടുത്ത ചൂടിനെ നേരിട്ടത് ഉദയം വീട്ടിൽ ആർ.നാരായണസ്വാമി. അഞ്ചു നില കെട്ടിട സമുച്ചയത്തിന്റെ ടെറസില്‍ 37 വർഷം പൂർത്തിയാക്കുന്നു ഈ കൃഷിത്തോട്ടം. എംജി റോഡിനരികിൽ തറവാടുവീട് നിന്ന 10 സെന്റ് സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയത്തിനു തറ കെട്ടുമ്പോള്‍ത്തന്നെ മട്ടുപ്പാവില്‍ കൃഷി ചെയ്യണമെന്ന ആഗ്രഹം നാരായണ സ്വാമി തന്റെ സഹോദരനും ആർക്കിടെക്ടുമായ വിശ്വനാഥനോടു പറഞ്ഞിരുന്നു. അതിനാല്‍, ടെറസിനു മുകളിൽ കൂടുതല്‍ ഭാരം വന്നാലും താങ്ങാവുന്ന വിധത്തില്‍ പ്രത്യേക ബീമുകൾകൊണ്ടു ബലം കൊടുത്തു.

കെട്ടിടം വാർത്തപ്പോൾ ബേബി മെറ്റൽ ഇട്ട്, കോഴിവലപോലുള്ള ഗ്രിൽ വിരിച്ച് അതിനു മുകളിൽ സിമന്റ് ചാന്ത് ഒഴിച്ച് പ്ലാസ്റ്റർ ചെയ്തു. ടെറസിൽ ചതുര, ദീർഘ ചതുരാകൃതികളിൽ ഇഷ്ടിക കെട്ടി കളം തിരിച്ച് അവയില്‍ മണ്ണ് നിറച്ചു. 37 വർഷം മുൻപു പാകിയ അതേ മണ്ണില്‍തന്നെയാണ് ഇന്നും കൃഷി. ‘‘ഇത്തരം മുൻകരുതൽ എടുക്കാതെ ആരും വീടിനു മുകളിൽ മണ്ണ് പാകി കൃഷി ചെയ്യരുത്. അത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും. ടെറസിൽ ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോഴും അത്യാവശ്യം ചില മുന്‍കരുതലുകള്‍ നന്ന്,’’ സ്വാമി പറയുന്നു. മാവ്, ചാമ്പ, പേര, മുരിങ്ങ, സപ്പോട്ട എന്നിവയോടൊപ്പം ചിങ്ങൻ, ഏത്ത, കണ്ണൻ വാഴകൾ, പപ്പായ, ഇഞ്ചി, വെണ്ട, വഴുതന, മരച്ചീനി, ചോളം, തക്കാളി, ചേമ്പ്, കറിവേപ്പില തുടങ്ങി വീട്ടിലേക്കാവശ്യമുള്ള പഴം– പച്ചക്കറികളെല്ലാം ഈ മട്ടുപ്പാവില്‍ വിളയുന്നു. പോരെങ്കില്‍ പവിഴമല്ലിപ്പൂവും! 

terrace-farming-2
ടെറസിലെ വാഴക്കൃഷി

മെട്രോ ട്രെയിനിൽ പോകുന്നവർക്ക് അതേ നിരപ്പിലുള്ള ഈ നഗരവനം കാണാം. അഞ്ചാം നിലയിലെ 2500 ചതുരശ്ര അടി ടെറസിനു പുറമേ, അതിനു മുകളിൽ വാട്ടർ ടാങ്കിനായി നിർമിച്ച 1000 ചതുരശ്ര അടി ടെറസിലും കൃഷിയുണ്ട്. വെണ്ട, വഴുതന, തക്കാളി, മരച്ചീനി തുടങ്ങിയവ ഒഴിഞ്ഞ 20, 50 ലീറ്റർ പെയിന്റ് ബക്കറ്റിൽ മണ്ണ് നിറച്ചാണ് നട്ടിട്ടുള്ളത്. മണ്ണ് നിറച്ച തിട്ടയ്ക്കുള്ളിലും കൃഷിയുണ്ട്. കാറ്റത്ത് ഏത്തവാഴകൾ ഒടിയാതിരിക്കാൻ മരപ്പലകകൾ ഉപയോഗിച്ച് ത്രികോണാകൃതിയിൽ കൂട്ടിക്കെട്ടിയിരിക്കുന്നു. കെട്ടിട സമുച്ചയത്തിനു താഴെയുള്ള 36 റിങ് കിണറിൽനിന്ന് മോട്ടർ അടിച്ചു വെള്ളം മുകളിലെ ടാങ്കിൽ ശേഖരിച്ച് അതിൽനിന്നാണ് ചെടികൾക്കു നന. ഒരിക്കലും വറ്റാത്ത കിണറിൽ വെള്ളം എപ്പോഴും സുലഭം. 

‘‘പ്രഭാതഭഷണത്തിനു ശേഷം ഒമ്പതരയ്ക്കു ടെറസിലെ കൃഷിയിടത്തിലേക്ക് കയറിയാൽ ഉച്ചയ്ക്ക് ഒരു മണിവരെ ചെടികളുടെ പരിപാലനമാണ്. നനയും കളപറിക്കലും വളമിടീലും വിളവെടുപ്പുമെല്ലാം ഒറ്റയ്ക്കാണ്. ഉച്ചഭക്ഷണത്തിനുശേഷം അല്‍പം വിശ്രമിച്ച് വൈകിട്ട് 4നു വീണ്ടും കൃഷിയിടത്തിലേക്ക്. രാത്രി 7 മണിവരെ അവിടെത്തന്നെ. 65 വയസ്സുള്ള സ്വാമിയുടെ ദിനചര്യ ഇങ്ങനെ.

terrace-farming-3

കെട്ടിടത്തിന്റെ താഴത്തെ 2 നിലകളിൽ വസ്ത്രവ്യാപാരശാലയാണ്. മൂന്നാം നിലയിൽ സഹോദരൻ ശിവകുമാറും നാലാം നിലയിൽ സഹോദരന്‍ വിശ്വനാഥനും താമസിക്കുന്നു. അഞ്ചാം നിലയിൽ അവരുടെ ഓഫിസും. കെട്ടിടത്തിനു പിന്നിലുള്ള വീട്ടിലാണ് നാരായണ സ്വാമിയും കുടുംബവും താമസം. 

അഞ്ചാം നിലയിൽനിന്നു ടെറസിലേക്കു കയറുന്ന ഗോവണിപ്പടിയുടെ ഭിത്തിയിൽ ‘സരസ്വതി & രാമമൂർത്തി മെമ്മോറിയൽ റൂഫ് ഗാർഡൻ’ എന്ന ബോർഡ് നമ്മളെ സ്വാഗതം ചെയ്യുന്നു. സ്വാമിയുടെ മാതാപിതാക്കളാണ് സരസ്വതിയും രാമമൂര്‍ത്തിയും. പൂർണമായും ജൈവരീതിയിലാണ് കൃഷി.

ഉഴുന്നുപൊടി, കടലപ്പിണ്ണാക്ക്, ചാരം എന്നിവ സമം ചേർത്ത് ഒരാഴ്ച പുളിപ്പിക്കും. ഇത് അടുക്കള മാലിന്യം സൂക്ഷിച്ചിട്ടുള്ള വലിയ വീപ്പയിലേക്ക് ഒഴിക്കും. ഈ മിശ്രിതം നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിക്കുന്നു. ചാണകം, ചകിരിച്ചോറ്, എല്ലുപൊടി എന്നിവയുടെ മിശ്രിതവും വളമായി നല്‍കും. 

വിളവെടുക്കുന്നതൊന്നും വില്‍ക്കാറില്ല. തന്റെയും സഹോദരന്മാരുടെയും വീട്ടാവശ്യം കഴിഞ്ഞുള്ളതു ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും നല്‍കും. കൊച്ചിയിലെ കോൺക്രീറ്റ് കാടിനിടയില്‍ കഠിനമായ വേനലില്‍ ഒറിജിനല്‍ കാടിന്റെ പച്ചപ്പും കുളിര്‍മയും പക്ഷികളുടെ കളകൂജനവും ആസ്വദിച്ചുള്ള ജീവിതം. തന്റെ അധ്വാനത്തിന് ഇതില്‍പരമെന്തു പ്രതിഫലമാണു വേണ്ടതെന്നു സ്വാമി.

ഫോൺ: 9388913660.

English Summary:

Urban Farming at Its Best: The Story of Kochi’s Terrace Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com