നായയെ വളർത്തിയാൽ ഇത്രയേറെ നേട്ടങ്ങളോ! വളർത്തുമൃഗങ്ങളും മാനസികാരോഗ്യവും തമ്മിൽ കാര്യമായ ബന്ധമുണ്ട്

Mail This Article
നായയെയും പൂച്ചയെയുമെല്ലാം അരുമകളായി സംരക്ഷിക്കുന്ന ശീലം മലയാളികൾക്കിടയിൽ കൂടിവരുന്നു. വിനോദമായും സംരംഭമായും പരിപാലിക്കുന്നവരാണ് ഏറെയുമെങ്കിലും കൂട്ടിനായും ഏകാന്തതയിൽനിന്നു മോചനത്തിനായും അവയെ ഒപ്പം കൂട്ടുന്നവരും കുറവല്ല. പല വീടുകളിലും ഇന്നു മക്കളൊക്കെ പഠനത്തിനും ജോലിക്കുമായി വിദേശത്താണ്. ഈ വീടുകളിലെ മാതാപിതാക്കൾ മിക്കവരും ഏകാന്തതയില്‍ ആശ്വാസമായിക്കാണുന്നത് അരുമപ്പക്ഷികളെയും മൃഗങ്ങളെയുമാണ്.
അരുമകളെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും മനുഷ്യരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുമോ? തീർച്ചയായും. വിശേഷിച്ചും, ജീവിതത്തിൽ ഒറ്റപ്പെടൽ നേരിടുന്നവർക്ക് നല്ലൊരു കൂട്ടാണ് അരുമകൾ. മൃഗങ്ങൾ നമ്മുടെ ഭാഷയിൽ സംസാരിക്കില്ലെങ്കിലും അവയുടെ പ്രതികരണങ്ങളും കളികളുമെല്ലാം ആശയവിനിമയം തന്നെയാണ്. നായയുടെ വാലാട്ടലും പൂച്ചയുടെ സ്നേഹപ്രകടനവുമൊക്കെ ഏകാന്തമായ മനസ്സിന് ഏറെ ആശ്വാസം നൽകും. മൃഗങ്ങൾ മാത്രമല്ല, അരുമപ്പക്ഷികളും അലങ്കാരമത്സ്യങ്ങളുമെല്ലാം മനസ്സിന് ഉണർവും ഉല്ലാസവും നൽകും. മുടങ്ങാതെ ഓരോ നേരവും ഇവയ്ക്കു ഭക്ഷണം നൽകുന്നത്, കുട്ടികൾക്കു ഭക്ഷണം നൽകുന്നതിനു സമാനമായ വൈകാരികാവസ്ഥ സൃഷ്ടിക്കാമെന്നു പഠനങ്ങൾ പറയുന്നു. തലച്ചോറിലെ ദർപ്പണ നാഡീവ്യൂഹവ്യവസ്ഥയെ ശക്തിപ്പെടുത്തി കൂടുതൽ അനുതാപമുള്ള വ്യക്തികളായി മാറാൻ അരുമകളുടെ സാമീപ്യം നമ്മളെ സഹായിക്കും. അരുമജീവികളെ പരിപാലിക്കുന്ന വ്യക്തികൾ മറ്റു മനുഷ്യരുടെ വൈകാരികാവസ്ഥ കൂടുതൽ മനസ്സിലാക്കി നന്നായി പെരുമാറുന്നു എന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രയാസമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാൻ അവർ കൂടുതൽ സന്നദ്ധരായിരിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു.

ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങളില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കാൻ വളർത്തുമൃഗങ്ങളുടെ സാന്നിധ്യം സഹായിക്കും. മക്കളുടെയും കൊച്ചുമക്കളുടെയുമെല്ലാം അസാന്നിധ്യത്തിലും തങ്ങൾ ഒറ്റയ്ക്കല്ല എന്ന ചിന്ത അവർക്ക് ഏറെ ആശ്വാസം നൽകും. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത്, വയോജനങ്ങളിൽ സാധാരണമായിക്കാണുന്ന ഉത്കണ്ഠ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഒറ്റപ്പെടല്‍ കാരണമുണ്ടാകുന്ന ഉത്കണ്ഠയും തുടര്‍പ്രശ്നങ്ങളും ഒഴിവാക്കാൻ അരുമകളുടെ സാന്നിധ്യം ഗുണം ചെയ്യും. നായയെ വളർത്തുന്നത് അതിന്റെ ഉടമയിൽ ആത്മവിശ്വാസം വർധിപ്പിക്കും. അരികിലെത്തുമ്പോഴും ആഹാരം നൽകുമ്പോഴും നായ പ്രകടിപ്പിക്കുന്ന സ്നേഹവും നന്ദിയും ഉടമയുടെ ജീവിതത്തെ കൂടുതൽ ആഹ്ലാദഭരിതമാക്കും. തന്നെ ആശ്രയിക്കാനും കാത്തിരിക്കാനും സ്നേഹിക്കാനും ഒരാളുണ്ട് എന്ന ചിന്ത ഉടമയുടെ ജീവിതം കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കും.

നായ്ക്കളെ വളർത്തുന്നവർ പലരും രാവിലെ അവയുമായി നടക്കാൻ പോകാറുണ്ട്. ഈ നടത്തം മറ്റ് അരു മസ്നേഹികളുമായി സൗഹൃദം സ്ഥാപിക്കാനുള്ള അവസരമാകും. ജീവിതസായന്തനത്തിലെത്തിയവരെ ഇനിയങ്ങോട്ട് ഒന്നും ചെയ്യാനില്ലെന്ന ചിന്ത വലയ്ക്കുന്നുണ്ടാവും. അവര്‍ക്കു ലക്ഷ്യബോധം നൽകാൻ അരുമപരിപാലനം സഹായിക്കും. രാവിലെ ഉണരുമ്പോൾ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന ചിന്ത അവരിൽ ഉന്മേഷം നിറയ്ക്കും. അരുമയെ കുളിപ്പിക്കുക, അതിനു ഭക്ഷണം നൽകുക, നടക്കാൻ കൊണ്ടുപോവുക തുടങ്ങിയവയിലൂടെ ദൈനംദിന ജീവിതക്രമത്തിന് ചിട്ടയും താളവും കൈവരും. വീട്ടിൽ വെറുതെ ചടഞ്ഞു കൂടിയിരിക്കുന്നതിനു പകരം വളർത്തുമൃഗത്തോടൊപ്പം നടക്കുന്നതു മനസ്സിന് ഉല്ലാസവും ശരീരത്തിനു വ്യായാമവും നൽകും.

അമിത വികൃതിയും ശ്രദ്ധക്കുറവും ലക്ഷണങ്ങളായുള്ള എഡിഎച്ച്ഡി എന്ന പെരുമാറ്റവൈകല്യമുള്ള കുട്ടികൾക്ക് വളർത്തമൃഗങ്ങളുമായുള്ള സഹവാസം ഏറെ ഗുണകരമാണ്. അരുമകളെ വളർത്തുന്നതുമായി ബന്ധപ്പെട്ടു സമയക്രമം പാലിക്കുക വഴി ഇവരില്‍ ഉത്തരവാദിത്തബോധവും സമയനിഷ്ഠയും രൂപപ്പെടും. അമിത ഊർജസ്വലതയുള്ള ഈ കുട്ടികൾ അരുമകള്‍ക്കൊപ്പം കളിക്കുമ്പോൾ ഊർജം ക്രിയാത്മ കമായി ചെലവഴിക്കപ്പെടുന്നു. ഓട്ടിസം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും അരുമകളുമായുള്ള സഹവാസം ഗുണകരമാകും. പരിധിയോ ഉപാധിയോ ഇല്ലാത്ത ഈ സ്നേഹസാമീപ്യം ഓട്ടിസമുള്ളവരുടെ ആശയവിനിമയശേഷിയും സാമൂഹിക നൈപുണ്യവും മെച്ചപ്പെടുത്തുകയും ചെയ്യും.
വിലാസം: പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം. ഓണററി കൺസൽ റ്റന്റ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി.